Latest NewsKeralaNews

‘ഓരോ പത്തു മിനിറ്റിലും അവനിങ്ങനെ തികട്ടി വന്നു, കുടിച്ച മുലപ്പാൽ പോലും പുറത്തു വന്നു’: അനുഭവം പങ്കുവെച്ച് ബെന്യാമിൻ

ആദ്യമായി കടലിൽ പോയ അനുഭവം പങ്കുവെച്ച് സാഹിത്യകാരൻ ബെന്യാമിൻ. താൻ തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തിന്റെ ഭാഗമായിട്ടായിരുന്നു ബെന്യാമിന്റെ കടൽയാത്ര. ചില അനുഭവങ്ങൾക്ക് നല്ല വില കൊടുക്കേണ്ടി വരുമെന്നും, ഇനി കടലിൽ കാലുപോലും കുത്തില്ല എന്നും ബെന്യാമിൻ പറയുന്നു. മത്സ്യബന്ധന ബോട്ടിൽ കടലിൽ പോകണം എന്നത് ഒരു ജിവിതാഭിലാഷമായിരുന്നുവെന്ന് പറഞ്ഞ ബെന്യാമിൻ, ഈ കടൽ യാത്രയിൽ കടൽച്ചൊരുക്ക് തന്നെ വലച്ചുവെന്നും വെളിപ്പെടുത്തി.

ബെന്യാമിന്റെ യാത്രാ അനുഭവം:

മത്സ്യബന്ധനബോട്ടിൽ കടലിൽ പോകണം എന്നത് ഒരു ജിവിതാഭിലാഷമായിരുന്നു. പലരെയും പലവട്ടം സമീപിച്ചപ്പോഴും ശർദ്ദിച്ചു താഴെ പോകും എന്നൊരു മുന്നറിയിപ്പാണ് തന്നത്. അങ്ങനെ ആ ആഗ്രഹം സഫലമാകാതെ കിടക്കുക ആയിരുന്നു. അപ്പോഴാണ് പുതിയ പടത്തിന്റെ ഷൂട്ടിംഗിന് കടലിൽ പോകാൻ ഒരു ചാൻസ് വീണു കിട്ടിയത്. അതും മീൻപിടുത്ത ബോട്ടിൽ. കേട്ടപാതി ചാടി വീണു. ആവേശത്തോടെയാണ് ഉൽക്കടലിലേക്ക് നീങ്ങിയത് (വീഡിയോ കാണുക) എന്നാൽ അവിടെ എത്തിയപ്പോൾ സ്ഥിതി പന്തിയല്ലെന്ന് ബോധ്യമായി. ബോട്ടിൽ ആദ്യം കക്കിയത് ഞാൻ. പിന്നൊരു പരമ്പര ആയിരുന്നു.

ഒന്നോരണ്ടോ തവണ തട്ടി അതങ്ങ് നിൽക്കും എന്നായിരുന്നു വിചാരം, എവിടെ? ഓരോ പത്തു മിനിറ്റിലും അവനിങ്ങനെ തികട്ടി വന്നു. കുടിച്ച മുലപ്പാൽ പോലും പുറത്തു വന്നു. കൂടെ ഒടുക്കത്തെ തണുപ്പും. പവനായി ശവമായി. ( ചിത്രം 1 🤭) ഷൂട്ട് തീരും വരെയുള്ള അഞ്ചു മണിക്കൂർ എങ്ങനെ അവിടെ കഴിച്ചു കൂട്ടിന്ന് ദൈവം തമ്പുരാന് പോലും അറിയില്ല. കരയിലെത്തി നേരെ ആശുപത്രിയിലേക്ക്. ഒരു ഡ്രിപ്പ് എടുത്തപ്പോൾ ആശ്വാസം. തമ്പുരാനെ, ഇനി കടലിൽ കാലുപോലും കുത്തില്ലേ എന്ന ആത്മഗതം. എന്നാലും പോയില്ലായിരുന്നു എങ്കിൽ എന്നും അതൊരു ദുഃഖമായി അവശേഷിക്കുമായിരുന്നു. ഇത് കടൽ എന്നും ഒരനുഭവമായി കൂടെ ഉണ്ടാവും. ചില അനുഭവങ്ങൾക്ക് നല്ല വില കൊടുക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button