തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ മെക്കിട്ട് കേറുന്ന മനോഭാവം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തിന്റെ ഭാഗമാണെന്ന് ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ട്രഷറി വകുപ്പിൻറെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
കേന്ദ്രത്തിന്റെ കണ്ണിലെ കരടായ സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിരാകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ട്രഷറി വകുപ്പിൽ സാങ്കേതികമായി വലിയ തോതിലുള്ള നവീകരണം നടന്നു. ഒരു ഭാഗത്ത് സാങ്കേതികമായി വലിയ തോതിലുള്ള നവീകരണം നടക്കുന്നു. മറുഭാഗത്ത് ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. സർക്കാർ വകുപ്പുകളെ നവീകരിക്കുന്നത് സിവിൽ സർവീസിനെ മൊത്തത്തിൽ ശക്തിപ്പെടുത്താൻ വേണ്ടിയാണ്. ഇത് സർക്കാർ സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ജനങ്ങൾക്ക് ലഭ്യമാക്കാൻ ഉദ്ദേശിച്ചാണ്. ആ രീതിയിലുള്ള മനോഭാവം ജീവനക്കാരിൽ നിന്നും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ ആധുനിക സൗകര്യങ്ങളും ട്രഷറി ആസ്ഥാനമന്ദിരത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ വകുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പ്യൂട്ടർവത്കരണം വളരെ നേരത്തെ നടപ്പാക്കിയ വകുപ്പാണ് ട്രഷറി. സംയോജിത ധനകാര്യ മാനേജ്മെന്റ് സംവിധാനം മാതൃകാപരമായ രീതിയിൽ നടപ്പാക്കി. ഇടപാടുകളെല്ലാം ഓൺലൈൻ വഴിയാക്കി. അടിസ്ഥാന സൗകര്യ വികസനം, നടപടിക്രമങ്ങളുടെ പരിഷ്‌കരണവും സേവനങ്ങളുടെ വിപുലീകരണവും, സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കൽ, ജീവനക്കാരുടെ ശേഷി വർധിപ്പിക്കൽ ഇങ്ങനെയുള്ള നവീകരണപ്രവർത്തനങ്ങൾ സർക്കാരിന്റെ സാമ്പത്തിക ക്രയവിക്രയം കൂടുതൽ സുതാര്യമാക്കാൻ ഏറെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഫരീദ്കോട്ട് കൊലപാതകം: ഐഎസ്ഐ-ഖാലിസ്ഥാൻ ഗ്രൂപ്പുകൾക്ക് ബന്ധം, മൂന്ന് പ്രതികൾ അറസ്റ്റിൽ
Post Your Comments