നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. കണക്കുകൾ പ്രകാരം, ഇത്തവണ സൊമാറ്റോയുടെ അറ്റനഷ്ടം 251 കോടി രൂപയാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ അറ്റനഷ്ടത്തിൽ 179 കോടി രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.
ഇത്തവണ വരുമാനത്തിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കമ്പനിയുടെ ഏകീകൃത വരുമാനം 62.2 ശതമാനം ഉയർന്ന് 1,661 കോടി രൂപയിലെത്തി. ബ്ലിങ്കറ്റിന്റെ വരുമാനവും സൊമാറ്റോയുടെ കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇൻസ്റ്റന്റ് ഡെലിവറി സേവനമായ ബ്ലിങ്കറ്റിനെ സൊമാറ്റോ ഏറ്റെടുത്തത്. ബ്ലിങ്കറ്റിന്റെ 50 ദിവസത്തെ വരുമാനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടെ സൊമാറ്റോയുടെ ഓഹരികൾ 28 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. ഇത് പ്രവർത്തന രംഗത്ത് ശുഭ പ്രതീക്ഷയാണ് നൽകുന്നത്. ‘രാജ്യത്ത് ഫുഡ് ഡെലിവറി ബിസിനസുകളുടെ വളർച്ച ലാഭത്തിലേക്ക് നീങ്ങുന്നുണ്ട്. ഈ സാഹചര്യത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സൊമാറ്റോയ്ക്ക് സാധിക്കും’, സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ പറഞ്ഞു.
Post Your Comments