തൊടുപുഴ: നെടുങ്കണ്ടത്ത് പേനിന്റെ കടിയേറ്റ 30 പേര്‍ ആശുപത്രിയിൽ ചികിത്സ തേടി. വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിയ്ക്കുന്നവര്‍ക്കാണ് പേനിന്റെ കടിയേറ്റത്.
Read Also : ശബരിമലയില്‍ തിരക്ക്; ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
ഇടുക്കിയില്‍ കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന പേന്‍ വൻ തോതിൽ പെരുകുകയാണ്. നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേനിന്റെ ആക്രമണം രൂക്ഷമായിരിക്കുന്നത്. വന പ്രദേശത്തോട് ചേര്‍ന്ന കുരുമുളക് തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും കുട്ടികള്‍ക്കുമാണ് കടിയേറ്റത്. പേനിന്റെ കടിയേറ്റ് പലർക്കും ശരീരമാസകലം മുറിവുണ്ടായിട്ടുണ്ട്. പേനിന്റെ കടിയേറ്റ ഭാഗം ചുവന്ന് തടിയ്ക്കുകയും ഒരാഴ്ചയോളം അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും.
പട്ടം കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആക്രമണം രൂക്ഷമായ മേഖലയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. പേന്‍ കടിയേറ്റവരുടെ വിവരങ്ങളും ആരോഗ്യ സ്ഥിതിയും ശേഖരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന ഹാര്‍ഡ് ടിക് ഇനത്തില്‍ പെട്ട പേനുകളാണ് ആക്രമണം നടത്തിയിരിക്കുന്നത്. പേനുകളെ ശേഖരിച്ച് പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തില്‍ പരിശോധന നടത്തി.
പേനുകള്‍ പെരുകാന്‍ കാരണം കാലാവസ്ഥാ വ്യതിയാനവും വനാതിര്‍ത്തിയോട് ചേര്‍ന്ന പുല്‍മേടുകളിലെ ഭൂപ്രകൃതിയുമാവാം എന്നാണ് മെഡിക്കൽ സംഘത്തിന്റെ പ്രാഥമിക നിഗമനം. അസ്വസ്ഥതയോ പനിയോ അനുഭവപ്പെടുന്ന പ്രദേശവാസികള്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു
Post Your Comments