കൊച്ചി: ഗവേഷണ പ്രബന്ധ വിവാദങ്ങൾക്കിടെ പുതിയ പ്രതികരണവുമായി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഇളയമകൾ ശ്രീമതി ലളിത ചങ്ങമ്പുഴ. വിദ്യാർത്ഥിക്ക് തെറ്റ് പറ്റാമെന്നും, എന്നാൽ ഒരു ഗൈഡിന് തെറ്റാൻ പാടില്ലെന്നും ലളിത പറഞ്ഞു. സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ.ചിന്ത ജെറോം പുതുക്കലവട്ടത്തെ വസതിയിൽ എത്തി ലളിതയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ പ്രതികരണം. അമ്മയ്ക്കും കമ്മീഷൻ അംഗങ്ങളായ ഡോ. പ്രിൻസികുര്യാക്കോസിനും, റെനീഷ് മാത്യുവിനും, ഒപ്പമായിരുന്നു ലളിത ചങ്ങമ്പുഴയെ ചിന്ത സന്ദർശിച്ചത്.
‘ഒരു വിദ്യാർത്ഥിക്ക് തെറ്റാം. സ്വാഭാവികമാണ്. തുടക്കം മുതൽ ഞാൻ ചിന്താ ജെറോമിനെ കുറ്റം പറഞ്ഞിട്ടില്ല. പക്ഷേ, ഗൈഡിന് പറ്റിയ തെറ്റ് വളരെ ഗുരുതരമാണ്. അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകണം. ചിന്ത തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞാൽ മറ്റെന്തു പറയാനാകും? ചിന്ത വീണ്ടും ഗവേഷണം നടത്തുകയാണെങ്കിൽ ഈ ഗൈഡിനെ വിലയിരുത്താൻ ഏൽപ്പിക്കരുത്’, ലളിത ചങ്ങമ്പുഴ പറഞ്ഞു.
ചങ്ങമ്പുഴയുടെ വിഖ്യാതമായ കവിത വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്ത് വന്നതിന് പിന്നാലെ ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ ആണ് ചിന്തയുടെ സന്ദർശനം. ഹൃദയം നിറഞ്ഞ വാത്സല്യത്തോടെയാണ് ലളിതാമ്മ സ്വീകരിച്ചതെന്നും മണിക്കൂറുകൾ വീട്ടിൽ ചെലവഴിച്ചെന്നും ചിന്ത ജെറോം പറഞ്ഞു.
Post Your Comments