അടിമാലി: മദ്യം ശേഖരിച്ചു വച്ച് വില്‍പ്പന നടത്തുകയായിരുന്ന രണ്ടു പേർ എക്സൈസ് പിടിയിൽ. മീന്‍ കച്ചവടത്തിന്റെ മറവില്‍ കടയില്‍ വച്ച് മദ്യ വില്‍പന നടത്തുന്നതിനിടയിലാണ് കമ്പിപുരയിടത്തില്‍ ജോസ് (40) പിടിയിലായത്. ചെക്ക്ഡാമിലേക്കുള്ള വഴിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് വില്‍പനക്കിടയില്‍ ചെറുതുരുത്തിയില്‍ ബേബിയും (60) പിടിയിലായി. വെള്ളത്തൂവലില്‍ വച്ച് അടിമാലി എക്‌സൈസ് റേഞ്ച് പാര്‍ട്ടിയാണ് അറസ്റ്റ് ചെയ്തത്.
വെള്ളത്തൂവല്‍ ടൗണിലും പരിസരത്തും അനധികൃത മദ്യവില്‍പന നടക്കുന്നതായി വ്യാപകമായ പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. പ്രതികളുടെ കയ്യില്‍ നിന്നും മൂന്നര ലിറ്റര്‍ മദ്യവും 650 രൂപയും കസ്റ്റഡിയിലെടുത്തു. മുന്‍പും അബ്കാരി കേസുകളില്‍ പ്രതിയായി രണ്ടു പേരും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ കുഞ്ഞുമോന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി പി സുരേഷ് കുമാര്‍, സെബാസ്റ്റ്യന്‍ പി എ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ എസ് മീരാന്‍, ഉണ്ണിക്കൃഷ്ണന്‍ കെ പി, ഹാരിഷ് മൈദീന്‍, ശരത് എസ് പി എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്. പ്രതികളെ രണ്ടു പേരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments