ഹത്രാസ് കേസിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനായ കമാൽ കെ.പിയെ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയാണ് അറസ്റ്റിലായ കമാൽ കെ.പി. കേസിൽ യുഎപിഎ പ്രകാരം അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മൊബൈലിൽ നിന്ന് കണ്ടെത്തിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഹത്രാസ് സംഭവത്തിനിടെ അക്രമം അഴിച്ചുവിടാൻ രഹസ്യയോഗം നടത്താൻ കമൽ കെ.പി വോയ്സ് നോട്ട് അയച്ചതായി പൊലീസ് വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു.
മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മൊബൈലിൽ നിന്നാണ് വോയ്‌സ് നോട്ട് കണ്ടെടുത്തത്. അറസ്റ്റിലായ കമാൽ കെ.പിക്ക് ലഖ്‌നൗവിൽ നിന്നുള്ള മറ്റൊരു പിഎഫ്‌ഐ അംഗമായ ബദ്‌റുദ്ദീനുമായും ബന്ധമുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഹത്രാസ് ബലാത്സംഗ-കൊലപാതക കേസിലെ മുഖ്യപ്രതികൾക്ക് പ്രത്യേക കോടതി ജീവപര്യന്തം തടവും മറ്റ് മൂന്ന് പ്രതികളെ വെറുതെവിട്ടതിന് തൊട്ടുപിന്നാലെയാണ് കമാൽ കെ. പിയുടെ അറസ്റ്റ്. നേരത്തെ ഇയാളെ പിടികൂടുന്നതിന് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
യുവതി മരിച്ചതിന് പിന്നാലെ പ്രതിപക്ഷ കക്ഷികൾ വലിയ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. ഇലക്ഷൻ അടുത്തിരുന്നതിനാൽ കോൺഗ്രസും എസ്പിയും വലിയ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിരുന്നു. ഇതിനിടെയാണ് ഹത്രാസിലേക്ക് പോകും വഴി മലയാളിയായ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ നിരവധി പോപ്പുലർ ഫ്രണ്ടുകാരെ അക്രമത്തിന് പ്രേരിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തത്.
Post Your Comments