അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനീസ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ മറുപടിയുമായി ഇന്ത്യ. യാഥാർത്ഥ്യത്തെ തിരുത്താൻ ചൈനയ്ക്ക് സാധിക്കില്ലെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. പേരുമാറ്റിയ സംഭവത്തെ തുടർന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയമാണ് നിലപാട് അറിയിച്ചത്. അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് അരുണാചൽ പ്രദേശ്. പേര് മാറ്റിയത് കൊണ്ടുമാത്രം വസ്തുതകൾ ഇല്ലാതാക്കാനോ തിരുത്താനോ സാധിക്കുകയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചിയാണ് ഇത് സംബന്ധിച്ച നിലപാട് അറിയിച്ചത്.
ചൈനയുടെ നടപടി പൂർണമായും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തള്ളിയിട്ടുണ്ട്. ഇതാദ്യമായല്ല ഇത്തരം പ്രകോപനങ്ങൾ ചൈന നടത്തുന്നതിനും ഇന്ത്യ കൂട്ടിച്ചേർത്തു. അഞ്ച് മലകളുടെയും, രണ്ട് നദികളുടെയും, രണ്ട് ജനവാസ മേഖലകളുടെയും അടക്കം 11 പേരുകളാണ് മാറ്റിയിരിക്കുന്നത്. ഇന്ത്യയുടെ ഭാഗമായ അരുണാചൽ പ്രദേശ് സൗത്ത് ടിബറ്റ് ആണെന്ന വാദം ഉന്നയിച്ചാണ് നടപടി. ചൈനയുടെ സിവിൽ അഫയേഴ്സ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയത്. 2017- ലും സമാനമായ രീതിയിൽ ചൈന അരുണാചലിലെ 6 സ്ഥലങ്ങളുടെ പേര് മാറ്റിയിരുന്നു.
Post Your Comments