KeralaLatest NewsNews

കുറേ നടന്നു, അനുഭവിച്ചു, നീതി കിട്ടുമെന്നാണ് പ്രതീക്ഷ: 5 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ പ്രതീക്ഷയോടെ മധുവിന്റെ കുടുംബം

അട്ടപ്പാടി: അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവില്‍ മധു കേസില്‍ ഇന്ന് വിധി പറയും. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം. മധുവിനെ ഇല്ലാതാക്കിയവര്‍ക്ക് ശിക്ഷ കിട്ടണമെന്ന് സഹോദരി ചന്ദ്രിക പറഞ്ഞു.

‘മധുവിനെ കാട്ടില്‍ നിന്ന് മര്‍ദിച്ച് അവശനാക്കിയാണ് കൊണ്ടുവന്നത്. നായയെ പോലെ തല്ലിച്ചതച്ചാണ് മധുവിനെ അവര്‍ മുക്കാലിയിലേക്ക് കൊണ്ടുവന്നത്. ആ വേദനയൊക്കെ മധു അനുഭവിച്ചതിന് നീതി ലഭിക്കണം. ഇത്രയും കാലം ഞങ്ങള്‍ പോരാടിയതും അതിനുവേണ്ടിയാണ്. നീതി ലഭിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു’- മധുവിന്റെ സഹോദരി പ്രതികരിച്ചു.

കേസ് ഇല്ലാതായിപ്പോകുമെന്ന ആശങ്കയുണ്ടായിരുന്നുവെന്ന് മധുവിന്റെ അമ്മ മല്ലിയും പ്രതികരിച്ചു. ‘ആദ്യം വക്കീലൊക്കെ കയ്യൊഴിഞ്ഞപ്പോള്‍ തകര്‍ന്നു പോയി. അതിനുശേഷമാണ് രാജേഷ് സാര്‍ ദൈവത്തെ പോലെ വന്നത്. അപ്പോഴാണ് സമാധാനമായത്. കുറേ നടന്നു. കുറേ അനുഭവിച്ചു. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’- അമ്മ പറഞ്ഞു. മണ്ണാര്‍ക്കാട് പട്ടികജാതിവര്‍ഗ പ്രത്യേക കോടതി ജഡ്ജി കെഎം രതീഷ് കുമാറാണ് മധുവിന്റെ കേസ് പരിഗണിക്കുന്നത്. കേസിന്റെ അന്തിമവാദം മാര്‍ച്ച് 10 നു പൂര്‍ത്തിയായിരുന്നു. 2018 ഫെബ്രുവരി 22 നായിരുന്നു കൊലപാതകം.

സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കുന്നത്. 16 പ്രതികളാണ് കേസില്‍ ഉള്ളത്. 127 സാക്ഷികളില്‍ 24 പേര്‍ വിചാരണയ്ക്കിടെ കൂറുമാറി. രണ്ട് പേര്‍ മരിച്ചു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button