KeralaLatest NewsNews

മുറിയിൽ രക്തക്കറ,ചോദിച്ചപ്പോൾ ആർത്തവ രക്തമെന്ന് ഫർഹാന;സിദ്ദിഖിന്റെ മൃതദേഹത്തിന് 7 ദിവസത്തെ പഴക്കം-ദുരൂഹത നീക്കാൻ പോലീസ്

കോഴിക്കോട് : ഹോട്ടല്‍ ഉടമയുടെ കൊലപാതകാലത്തിലെ ദുരൂഹത നീക്കാൻ അന്വേഷണ സംഘം. ഒളവണ്ണയിൽ സ്വന്തം ഹോട്ടലിനോട് ചേർന്ന് മുറിയുണ്ടായിട്ടും കൊല്ലപ്പെട്ട സിദ്ദിഖ് കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷന് സമീപത്തെ കാസ ഹോട്ടലിൽ മുറിയെടുത്തത് എന്തിനാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പ്രതികളായ ഷിബിലി, ഫർഹാന എന്നിവർക്ക് വേണ്ടിയുള്ള മുറിയും ബുക്ക് ചെയ്തിരിക്കുന്നത് സിദ്ദിഖ് തന്നെയാണ്. ഇതോടെ ഹണി ട്രാപ്പിന്റെ സാധ്യതയാണ് പോലീസ് അന്വേഷിക്കുന്നത്. പ്രതികളെ തിരൂർ എത്തിച്ച് ചോദ്യം ചെയ്യും.

രണ്ട് മുറികളായിരുന്നു കാസ ഹോട്ടലിൽ സിദ്ദിഖ് എടുത്തിരുന്നത്. ഇതിൽ ജി 3 മുറിയിൽ ഷിബിലിയും ഫർഹാനയുമാണ് താമസിച്ചത്. ജി 4ൽ സിദ്ദിഖും. ഇവിടെ വെച്ചാണ് പ്രതികൾ സിദ്ദിഖിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പോലീസ് കരുതുന്നത്. ജീവനക്കാർ മുറിയിൽ രക്തക്കറ കണ്ടിരുന്നു. ഇത് എന്താണ് എന്ന് ചോദിച്ചപ്പോൾ തനിക്ക് പീരീഡ്സ് ആയിരിക്കുകയാണെന്നും, തന്റെ ആർത്തവ രക്തത്തിന്റെ കറയാണിതെന്നുമായിരുന്നു ഫർഹാന പറഞ്ഞിരുന്നത്. ജീവനക്കാർ ഇത് വിശ്വസിക്കുകയും ചെയ്തു.

അതേസമയം, കേസിൽ പിടിയിലായ മുന്‍ ജീവനക്കാരന്‍ ഷിബിലി പോക്‌സോ കേസിലും പ്രതിയാണ്. ഷിബിലിന് ഒപ്പം കസ്റ്റഡിയിലുള്ള ഫര്‍ഹാന തന്നെയാണ് 2021ല്‍ ഷിബിലി തന്നെ പീഡിപ്പിച്ചതായി പരാതി നല്‍കിയത്. ഹോട്ടലില്‍ ജോലിക്കെത്തിയ ഷിബിലിനെ ഈ മാസം പതിനെട്ടാം തീയതി ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതേത്തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

സിദ്ദിഖിനെ കൊലപ്പെടുത്തി രണ്ട് ഭാഗങ്ങളായി മുറിച്ച് ട്രോളി ബാഗിലാക്കി പ്രതികൾ ബാഗ് ചുരത്തിൽ തള്ളുകയായിരുന്നു. അട്ടപ്പാടി ചുരത്തിന്റെ ഒമ്പതാം വളവിന്റെ താഴെയായാണ് പെട്ടി കണ്ടെത്തിയത്. ഇവിടെ ഒരു നീര്‍ചാലുണ്ട്. അതിന്റെ പാറക്കെട്ടുകളില്‍ കുടുങ്ങിയ നിലയിലാണ് പെട്ടി കണ്ടെത്തിയത്. ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾക്ക് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് ഭാഷ്യം. കേസില്‍ 22കാരനായ ഷിബിലിയും പെണ്‍സുഹൃത്ത് 18 വയസ്സുകാരിയായ ഫര്‍ഹാനയും ഫര്‍ഹാനയുടെ സുഹൃത്ത് ആഷിക്കും നിലവില്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. റൂമില്‍ പെട്ടിയെത്തിച്ചത് ആഷിക്കാണ്.

shortlink

Related Articles

Post Your Comments


Back to top button