
എറണാകുളം: എറണാകുളം വടക്കൻപാവൂരിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വില്‍പ്പന നടത്തിയ കേസില്‍ ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ. വൈപ്പിൻ നായരമ്പലം സ്വദേശി ജോസ്, ഇയാളുടെ ഭാര്യ ജയ, സുഹൃത്ത് കളമശ്ശേരി സ്വദേശി ജഗൻ എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി. 6 മാസം മുമ്പാണ് കുട്ടികളടക്കമുള്ള കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കാൻ എത്തിയത്. എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് വടക്കേക്കര കുഞ്ഞിത്തൈയ്യിലെ വീട്ടിൽ പരിശോധന നടത്തിയത്. വീടിന് സമീപം എക്സൈസ് എത്തിയതോടെ വിട്ടിലുണ്ടായിരുന്ന ഒരു സംഘം കാറെടുത്ത് പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. എക്സൈസ് സംഘം ഇവരെ ജീപ്പ് വട്ടമിട്ട് തടയാൻ ശ്രമിച്ചെങ്കിലും ജീപ്പിനെ ഇടിച്ച് മാറ്റി സംഘം രക്ഷപ്പെട്ടു.
വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. പതിവായി പുറത്ത് നിന്ന് വാഹനങ്ങൾ വന്നു പോകുന്നതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ ആണ് എക്സൈസിന് രഹസ്യവിവരം നൽകിയത്.
Post Your Comments