റിയാദ്: കുടുംബാംഗങ്ങളെ ദുരുപയോഗം ചെയ്ത് അവരറിയാതെ കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവാവിന് 20 വർഷം തടവിശിക്ഷ വിധിച്ച് കോടതി. സ്വദേശി പൗരന് 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും ആണ് കോടതി വിധിച്ചത്. ഉംറ യാത്രയുടെ മറവിലായിരുന്നു മയക്കുമരുന്ന് കടത്തൽ. ഭാര്യയുടെ പേരിലുള്ള വാഹനത്തിൽ അവരറിയാതെ 95 കിലോ ഹഷീഷും 4047 മയക്കു മരുന്നു ഗുളികകളും ഒളിപ്പിച്ചായിരുന്നു കടത്ത്. ഉംറ യാത്രക്കെന്ന് വിശ്വസിപ്പിച്ച് ഭാര്യയെയും കൂട്ടിയായിരുന്നു യാത്ര.
മയക്കുമരുന്ന് ജിദ്ദയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ പരിശോധനയിലാണ് പ്രതി പിടിയിലായത്. തുടർന്നുള്ള വിചാരണ പൂര്‍ത്തിയാക്കി 20 വര്‍ഷം തടവും പിഴയും വിധിച്ച് കോടതി ഉത്തരവിടുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെ സൗദി ആഭ്യന്തര വകുപ്പ് ശക്തമായ നടപടികളാണ് കഴിഞ്ഞ കുറേ മാസങ്ങളായി സ്വീകരിച്ചുവരുന്നത്.
Post Your Comments