പ്രമുഖ മൈക്രോ ബ്ലോഗിംഗ് ഫ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ലിൻഡ യക്കാരിനോ ചുമതലയേറ്റു. നേരത്തെ തന്നെ പുതിയ സിഇഒ നിയമനവുമായി ബന്ധപ്പെട്ട സൂചനകൾ ഇലോൺ മസ്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലിൻഡ ചുമതലയേൽക്കുന്നത്. എൻബിസി യൂണിവേഴ്സലിലെ മുൻ ഉദ്യോഗസ്ഥയായ ലിൻഡ തന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ ട്വിറ്ററിൽ ചുമതലയേറ്റ വിവരം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ തന്നെ ലിൻഡയുടെ ട്വിറ്റർ അക്കൗണ്ട് ട്വിറ്ററിന്റെ ഔദ്യോഗിക ഹാൻഡിലുമായി ബന്ധിപ്പിച്ചിരുന്നു. നിലവിൽ, ലിൻഡയുടെ ട്വിറ്റർ ഹാൻഡിൽ വെരിഫൈഡ് ചിഹ്നത്തോടൊപ്പം ട്വിറ്ററിന്റെ ലോഗോയും കാണാൻ സാധിക്കുന്നതാണ്.
2022-ലാണ് ഇലോൺ മസ്ക് ട്വിറ്ററിന്റെ സിഇഒ ആയി ചുമതലയേറ്റത്. എന്നാൽ, മസ്ക് ട്വിറ്ററിന്റെ ചുമതല ഏറ്റെടുത്ത ശേഷം വിവിധ കാരണങ്ങളാൽ കമ്പനിയുടെ വരുമാന സ്രോതസ്സുകളായിരുന്ന പരസ്യ ദാതാക്കൾ പലരും ട്വിറ്ററിനെ വിട്ടുപോയിരുന്നു. ഇത് കമ്പനിയെ വലിയ രീതിയിലുള്ള സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നയിച്ചത്. ഇതിനോടൊപ്പം കൂട്ടപ്പിരിച്ചുവിടൽ നടപടിയും, ട്വിറ്റർ ഉള്ളടക്കവുമായി ബന്ധപ്പെട്ട മസ്കിന്റെ തീരുമാനവും, ബ്ലൂ സബ്സ്ക്രിപ്ഷനും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇതേ തുടർന്നാണ് നേതൃസ്ഥാനം കൈമാറാൻ മസ്ക് തീരുമാനിച്ചത്.
ട്വിറ്റർ സിഇഒ സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് മസ്ക് സർവ്വേ നടത്തിയിരുന്നു. ഇതിൽ ഭൂരിഭാഗം ആളുകളും പുതിയ സിഇഒയെ നിയമിക്കണമെന്നാണ് ആവശ്യപ്പെട്ടത്. തുടർന്നാണ് പ്രമുഖ മാധ്യമ ഗ്രൂപ്പായ എൻബിസി യൂണിവേഴ്സലിൽ ഒരു ദശാബ്ദത്തോളം പ്രവർത്തിച്ചിരുന്ന ലിൻഡ യക്കാരിനോയെ പുതിയ സിഇഒ ആയി തിരഞ്ഞെടുത്തത്. മസ്ക് തന്നെയാണ് ലിൻഡയെ പുതിയ സിഇഒ ആയി നിയമിച്ച വിവരം പുറത്തുവിട്ടത്.
Post Your Comments