റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ത്രിദിന മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഇന്ന് മുതൽ ആരംഭിക്കും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ഇന്ന് ആരംഭിക്കുന്ന യോഗം ജൂൺ എട്ടിനാണ് സമാപിക്കുക. മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ 6 അംഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്. നടപ്പു സാമ്പത്തിക വർഷം റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത്തെ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണിത്.
കഴിഞ്ഞ പ്രാവശ്യം നടന്ന യോഗത്തിൽ ആർബിഐ റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. പണപ്പെരുപ്പം നിയന്ത്രണവിധേയമായ സാഹചര്യത്തിൽ ഈ യോഗത്തിലും പലിശ നിരക്കിൽ മാറ്റങ്ങൾ വരുത്തില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞ ഏപ്രിൽ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയിരുന്നു. 4.7 ശതമാനമാണ് ഏപ്രിലിലെ നിരക്ക്. ഈ പശ്ചാത്തലത്തിലാണ് ആർബിഐ എംപിസി യോഗം ചേരുന്നത്.
2022 മെയ് മാസം മുതൽ തുടർച്ചയായ ആറ് തവണയാണ് റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയിരുന്നത്. 2023 ഫെബ്രുവരി വരെ മൊത്തം 250 ബിപിഎസ് വരെയാണ് നിരക്ക് ഉയർത്തിയത്. എന്നാൽ, നടപ്പു സാമ്പത്തിക വർഷം ഏപ്രിലിൽ നടന്ന അവസാന യോഗത്തിൽ നിരക്ക് വർദ്ധനവ് താൽക്കാലികമായി നിർത്തിവച്ചിരുന്നു.
Post Your Comments