
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങൾക്ക് യുനെസ്‌കോ അംഗീകാരം. യുനെസ്‌കോ ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിംഗ് റിപ്പോർട്ടിൽ കേരളത്തിന് പ്രത്യേക പരാമർശം ലഭിച്ചു. ‘സഹവർത്തിത്വത്തോടെയുള്ള പ്രവർത്തനങ്ങൾ ഉള്ളടക്ക നിർമിതിയുടെ ഗുണനിലവാരവും വൈവിധ്യവും വർദ്ധിപ്പിക്കും’ എന്ന തലക്കെട്ടിനു കീഴിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘സ്‌കൂൾവിക്കി’ പോർട്ടലാണ് അന്താരാഷ്ട്ര മാതൃകയായി പരാമർശിച്ചത്. മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
‘സ്വതന്ത്ര സോഫ്റ്റ് വെയറിൽ ചില രാജ്യങ്ങൾ ചാമ്പ്യന്മാരായിട്ടുണ്ട്’ എന്ന ശിർഷകത്തിനു കീഴിലാണ് കേരളത്തിലെ സ്‌കൂളുകളിൽ പൂർണമായും സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഡിജിറ്റൽ വിദ്യാഭ്യാസം നടത്തുന്ന മാതൃക അവതരിപ്പിച്ചിട്ടുള്ളത്. കേരള സർക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ് വെയർ നയം എടുത്തു പറയുന്ന റിപ്പോർട്ട് കേരളത്തിലെ സ്‌കൂളുകളിൽ 2 ലക്ഷം ലാപ്‌ടോപ്പുകൾ ഏറ്റവും പുതിയ സ്വതന്ത്ര സോഫ്റ്റ് വെയർ ആപ്ലിക്കേഷനുകൾ വിന്യസിച്ചിട്ടുള്ള കാര്യം എടുത്തു പറയുന്നുണ്ട്.
ഇന്ത്യയിൽ സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് കണക്ഷനുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ പ്രതിഷ്ഠിച്ചുകൊണ്ടാണ് യുനെസ്‌കോ റിപ്പോർട്ടിന്റെ മൂന്നാമത്തെ പരാമർശം.
Post Your Comments