
കൊച്ചി : ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് മൂന്നാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സന്ദീപ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോള്‍ സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ആവശ്യപ്പെട്ടിരുന്നു.
2023 മേയ് 10-നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി പോലീസ് ആശുപത്രിയിലെത്തിച്ച പ്രതി സന്ദീപാണ് വന്ദനയെ കുത്തി കൊലപ്പെടുത്തിയത്.
ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ ഇരുപത്തിനാല് ദൃക്‌സാക്ഷികൾ ഉൾപ്പെടെ 136 പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്.
34 ഡോക്ടർമാരെയാണ് കേസിൽ പ്രോസിക്യൂഷൻ ഭാഗം സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ ഹാജരാകും. കേരളത്തിൽ നടന്ന കൊലപാതക കേസുകളിൽ ഏറ്റവും അധികം ഡോക്ടർമാർ പ്രോസിക്യൂഷൻ സാക്ഷികളാകുന്നു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്.
Post Your Comments