Kerala

17കാരിയെ 20 കാരൻ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് അന്വേഷണത്തിനിടെ 5 വർഷം മുമ്പ് പീഡിപ്പിച്ച 57കാരനും കുടുങ്ങി

തിരുവല്ല: ഇരുപതുകാരൻ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പതിനേഴുകാരി മൊഴി നൽകവെ അ‍ഞ്ചു വർഷം മുമ്പ് പീഡിപ്പിച്ച അമ്പത്തേഴുകാരനും കുടുങ്ങി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുപതുകാരനാണ് പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്. ഈ സംഭവത്തിൽ മൊഴി നൽകുന്നതിനിടെ പെൺകുട്ടി അഞ്ചു വർഷം മുമ്പ് താൻ പീഡനത്തിനിരയായി എന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ആലപ്പുഴ ചേർത്തല മരുത്തോർവെട്ടം ഗീതാ കോളനിയിൽ കൃഷ്ണജിത്ത്(20), ചുമത്ര കോട്ടാലി ആറ്റുചിറയിൽ ചന്ദ്രാനന്ദൻ (57) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി ഒൻപതിന് രാത്രിയാണ് കൃഷ്ണജിത്ത് പെൺകുട്ടിയെ ചേർത്തലയിലെ ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്. പെൺകുട്ടിയെ അച്ഛന്റെ ഫോണിലൂടെ ബന്ധപ്പെട്ട് വിളിച്ചിറക്കിയശേഷം ബസിൽകയറ്റി ഇയാൾ തന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ശിശുക്ഷേമസമിതിയിൽനിന്ന്‌ ലഭിച്ച വിവരപ്രകാരം, തിരുവല്ല പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. പ്രതിക്കായി നടത്തിയ തിരച്ചിലിൽ തൃപ്പൂണിത്തുറയിലുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് അവിടെയെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പറയുന്നതിനിടെയാണ് ചന്ദ്രാനന്ദൻ പീഡിപ്പിച്ച വിവരവും പെൺകുട്ടി വെളിപ്പെടുത്തിയത്. 2020-ലാണ് ചന്ദ്രാനന്ദൻ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ഏഴാംക്ലാസിൽ പഠിക്കുകയായിരുന്ന കുട്ടിയെ ഇയാൾ വീട്ടിലേക്ക് വിളിച്ചുവരുത്തി ശരീരത്തിൽ കടന്നുപിടിക്കുകയായിരുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്നും ഭയന്നിട്ടാണ് അന്ന് ആരോടും പറയാഞ്ഞതെന്നും കൗൺസിലിങ്ങിനിടെ കുട്ടി പറഞ്ഞു. കേസെടുത്ത തിരുവല്ല പോലീസ് ഉടനടി പ്രതിയെ പിടികൂടുകയും ചെയ്തു. ഇൻസ്പെക്ടർ എസ്.സന്തോഷിന്റെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button