
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്തിനെ പ്രതി ചേര്‍ത്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തി. പേട്ട പൊലീസിന്റേതാണ് നടപടി. സുകാന്തിനെതിരെ ഗുരുതര ആരോപണവുമായി ഐബി ഉദ്യോഗസ്ഥയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
Read Also: ചില വനിതകൾ തന്നെ ശബരിമല സ്ത്രീ പ്രവേശത്തെ എതിർത്തു: ഹൈക്കോടതി
അതിനിടെ കേസില്‍ സുകാന്തിനെതിരെ ഹൈക്കോടതി രംഗത്തെത്തി. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് കാരണമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. നിങ്ങള്‍ക്കൊപ്പം താമസിച്ച ഉദ്യോഗസ്ഥ എന്തിനാണ് ആത്മഹത്യ ചെയ്തത്?, ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് എന്താണ് കാരണം? തുടങ്ങിയ ചോദ്യങ്ങളും ഹൈക്കോടതി ഉന്നയിച്ചു. സംഭവത്തില്‍ സുകാന്തിന് വീഴ്ച പറ്റി. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുകാന്തിന് ബാധ്യതയുണ്ടെന്നും മറുപടി നല്‍കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. ഇപ്പോള്‍ രക്ഷപ്പെടാനും ഒളിച്ചിരിക്കാനും കഴിയുമെന്നും കോടതി പറഞ്ഞു. പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടി.
മകളെ ആത്മഹത്യയിലേക്ക് നയിച്ചത് സുകാന്താണെന്നായിരുന്നു ഐബി ഉദ്യോഗസ്ഥയുടെ പിതാവ് പറഞ്ഞത്. മകള്‍ ലൈംഗിക, സാമ്പത്തിക ചൂഷണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു. മരിക്കുന്ന സമയത്ത് മകളുടെ അക്കൗണ്ടില്‍ 1000 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശമ്പളം അടക്കം മകള്‍ സുകാന്തിന് അയച്ചു നല്‍കിയിരുന്നു. രാജസ്ഥാനിലെ പരിശീലന ക്ലാസ്സില്‍ മകള്‍ക്കൊപ്പം സുകാന്തും ഉണ്ടായിരുന്നു. 2024 മെയിലാണ് ചെറിയ തുക ആദ്യം മകളുടെ അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തത്. 2024 ഒക്ടോബര്‍ മുതല്‍ മുഴുവന്‍ ശമ്പളത്തുകയും അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്ത് തുടങ്ങിയെന്നും പിതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ സുകാന്തിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments