പാലക്കാട്: ഏറെ വിവാദമായ മണ്ണാര്‍ക്കാട് വനമേഖലയില്‍ ആന ചെരിഞ്ഞ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുകളുമായി മൃഗപരിപാലന ഡോക്ടര്‍. ആനയ്ക്ക് രണ്ടാഴ്ച മുമ്പെങ്കിലും പരിക്കേറ്റിട്ടുണ്ടാവണമെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍. ഈ രണ്ടാഴ്ചക്കാലവും ഭക്ഷണമില്ലാതെയാണ് ആന ജീവിച്ചതെന്ന് ഡോക്ടര്‍ ഡേവിഡ് എബ്രഹാം പറഞ്ഞു.
Read Also : സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് ആന ചെരിഞ്ഞ സംഭവം; പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി വനം വകുപ്പ്
മെയ് 23നാണ് ആനയെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കണ്ടത്. വെള്ളിയാര്‍ പുഴയില്‍ ഇറങ്ങിനില്‍ക്കുകയായിരുന്നു ആന. മൂന്നു ദിവസം ആ നിലയില്‍നിന്നു. കുങ്കിയാനകളെ കൊണ്ടുവന്ന് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പുഴയില്‍ തന്നെ ചെരിയുകയായിരുന്നു. എന്നാല്‍ ആനയ്ക്ക് പരുക്കേറ്റത് രണ്ടാഴ്ച മുമ്‌ബെങ്കിലും ആയിരിക്കണമെന്ന് ഡോക്ടര്‍ ഡേവിഡ് എബ്രഹാം പറയുന്നു.
”ആനയുടെ മുറിവില്‍ വലിയ പുഴുക്കള്‍ ഉണ്ടായിരുന്നു. മുറിവിന് രണ്ടാഴ്ചയെങ്കിലും പഴക്കമുണ്ടെങ്കിലാണ് ഇത്തരത്തില്‍ പുഴുക്കള്‍ വരിക”- ഡോക്ടര്‍ പറഞ്ഞു. അതേസമയം എന്താണ് ആന കഴിച്ചതെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വളരെ ശക്തിയുള്ള പടക്കം ആയിരിക്കില്ല ആന കടിച്ചത്. അങ്ങനെയെങ്കില്‍ മുഖം തകര്‍ന്നുപോവുമായിരുന്നു. മേല്‍ത്താടിയിലും കീഴ്ത്താടിയിലും മാത്രമാണ് പരുക്കുള്ളത്. നാവിലെ മുറിവില്‍ പുഴുക്കള്‍ നിറഞ്ഞിട്ടുണ്ട്. മുറിവില്‍ രക്തമില്ല. അതും സൂചിപ്പിക്കുന്നത് മുറിവിനു പഴക്കമുണ്ടെന്നാണ്.
രണ്ടാഴ്ച ഭക്ഷണം കഴിക്കാത്തതുകൊണ്ട് ആന ക്ഷീണിച്ച് അവശയായിരുന്നു. ഇത്തരമൊരു അവസ്ഥയില്‍നിന്നു ആനയെ രക്ഷിച്ചെടുക്കുക ഏറെക്കുറെ അസാധ്യമായ കാര്യമാണെന്ന് ഡോക്ടര്‍ എബ്രഹാം പറഞ്ഞു.
Post Your Comments