CinemaGeneralIndian CinemaMollywoodNEWS

നിശ്ശബ്ദതയ്ക്കു മുകളിലൂടെ ഒരു ശബ്ദം ആ സത്യം തന്നെ ഓര്‍മ്മപ്പെടുത്തി; ഇന്നസെന്റ് പറയുന്നു

സിനിമാ രാഷ്ട്രീയ സാംസ്കാരിക നായകന്മാര്‍ വിദേശ രാജ്യങ്ങള്‍ പരിപാടികള്‍ക്കായും ഉത്ഘാടനത്തിനായും സന്ദര്‍ശിക്കുക സര്‍വ്വ സാധാരണമാണ്. വിദേശയാത്രകളില്‍ സംഭവിക്കുന്ന നുറുങ് അബദ്ധങ്ങളും തമാശകളും പിന്നീട് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ രസകരമാണ്. അത്തരം പല ഓര്‍മ്മകളും പലപ്പോഴായി ഇന്നസെന്റ് പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ഒരു ഇന്ത്യന്‍ സ്കൂളിന്റെ ഉദ്ഘാടനത്തിനായി റോമിലേക്ക് എം പി ഇന്നസെന്റ് ഭാര്യ ആലീസിനും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനുമൊപ്പം ഒരു യാത്ര നടത്തിയിരുന്നു. ആ യാത്രയിലും വാര്‍ഷങ്ങള്‍ക്ക് മുന്പ് സിനിമാ ജീവിതത്തില്‍ കൂവിതെളിയുന്ന കാലത്തും നടത്തിയ ഒരു ഗള്‍ഫ് യാത്രയിലും സംഭവിച്ച ചില രസകരമായ ഓര്‍മ്മകള്‍ ഇന്നസെന്റ് പങ്ക് വയ്ക്കുന്നു.

ഇന്നസെന്റ് കുറിപ്പ് ഇങ്ങനെ…

റോമിലെ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ഞാന്‍ ലഗേജിനായി ബെല്‍റ്റില്‍ കാത്തുനില്‍ക്കുകയായിരുന്നു. ഒരുപാട് പെട്ടികളും ബാഗേജുകളും എന്റെ മുന്നിലൂടെ കടന്നുപോയി; പല വലിപ്പത്തില്‍, പല നിറങ്ങളില്‍. എന്നാല്‍, ഒരുപാടുതവണ ബെല്‍റ്റ് കിടന്നു കറങ്ങിയെങ്കിലും എന്റെ പെട്ടി മാത്രം വന്നില്ല. കാത്തുനിന്ന് കാത്തുനിന്ന് ഞാന്‍ മടുത്തു. അവസാനത്തെ പെട്ടിയും ബെല്‍റ്റില്‍നിന്ന് അപ്രത്യക്ഷമായി. എന്നിട്ടും എന്റെ പെട്ടിമാത്രം വന്നില്ല.
ആ വലിയ വിമാനത്താവളത്തില്‍ ഞാനും ആലീസും ഞെട്ടറ്റുവീണതുപോലെ നിന്നു. ഞങ്ങളുടെ എല്ലാം ആ പെട്ടിയിലായിരുന്നു. വസ്ത്രങ്ങള്‍ മുതല്‍ ഷേവിങ് റേസര്‍ വരെ. പെട്ടി കിട്ടിയില്ലെങ്കില്‍ എന്തുചെയ്യും എന്നാലോചിച്ചാണ് ഞങ്ങള്‍ കൂടുതല്‍ പിടഞ്ഞത്. എന്തുടുക്കും? പണത്തിനും മറ്റ് കാര്യങ്ങള്‍ക്കും എന്തുചെയ്യും? ഒരെത്തുംപിടിയും കിട്ടിയില്ല. ഞങ്ങള്‍ വന്ന വിമാനക്കമ്ബനിയുമായി ഞാന്‍ ബന്ധപ്പെട്ടു. വിമാനത്താവളത്തിലുള്ള അവരുടെ ഓഫീസില്‍ച്ചെന്ന് എന്റെ പരാതി അറിയാവുന്ന ഇംഗ്ലീഷില്‍ പറഞ്ഞു. അവരുടെ ഇംഗ്ലീഷ് എന്റേതിനെക്കാള്‍ മോശമായതിനാല്‍ ഞാന്‍ പറഞ്ഞത് അവര്‍ക്ക് പെട്ടെന്ന് മനസ്സിലായി. അവര്‍ എന്നോട് ഒരുപാടുതവണ മാപ്പുപറഞ്ഞു. എന്നെയും ആലീസിനെയും വിശാലമായ ഒരു ലോഞ്ചില്‍ കൊണ്ടുപോയിരുത്തി. കുടിക്കാന്‍ മധുരപാനീയം തന്നു. ഇനി എന്താണു വേണ്ടതെന്നു ചോദിച്ചു. പെട്ടിമാത്രം മതി. ഞാന്‍ പറഞ്ഞു. കാത്തിരിക്കാന്‍ പറഞ്ഞ് അവര്‍ എന്റെ പെട്ടി അന്വേഷിക്കാന്‍ പോയി.

റോം വിമാനത്താവളത്തിലെ ആ ലോഞ്ചില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ അങ്ങനെയിരുന്നപ്പോള്‍ എന്റെ മനസ്സ് വര്‍ഷങ്ങള്‍ക്കുമുമ്ബുള്ള ഒരു അനുഭവത്തിലേക്കു പറന്നുപോയി. സ്ഥലം ഖത്തര്‍ വിമാനത്താവളം. ഗള്‍ഫ് രാജ്യങ്ങളില്‍ പരിപാടികള്‍ നടത്തിക്കൊണ്ടുള്ള ഒരു ടൂറിലായിരുന്നു ഞങ്ങളുടെ സംഘം. ദുബായില്‍നിന്ന് ഖത്തറിലെത്തിയ ഞാനും നെടുമുടി വേണുവുമടക്കമുള്ള സംഘം ബാഗേജ് എടുക്കാനായി ബെല്‍റ്റിനു മുന്നില്‍ നില്‍ക്കുന്നു. എല്ലാവരുടെയും പെട്ടി എന്റെ മുന്നിലൂടെ കടന്നുപോയി. എന്റേതുമാത്രം കാണാനില്ല. ഒടുവില്‍ അവസാനത്തെ പെട്ടിയും കടന്നുപോയി. എന്റേതുമാത്രം ഇല്ല. എന്റെ പ്രധാന പെട്ടി ദുബായിലെ താമസസ്ഥലത്തു വെച്ച്‌ ഖത്തറിലെ രണ്ടുദിവസത്തെ പരിപാടിക്കു വേണ്ട സാധനങ്ങള്‍ മാത്രം എടുത്ത് ചെറിയ പെട്ടിയിലാക്കി കൊണ്ടുവന്നതായിരുന്നു ഞാന്‍. നെടുമുടി വേണുവാണ് എന്നോട് അങ്ങനെ ചെയ്യാന്‍ പറഞ്ഞത്.
അങ്ങനെയായാല്‍ പെട്ടി ബാഗേജിലിട്ട് നമുക്ക് സ്വതന്ത്രമായി നടക്കാം. രണ്ടു മുണ്ടുകളും രണ്ടു ജുബ്ബയും അടിവസ്ത്രങ്ങളും പല്ലുതേക്കാനുള്ള ബ്രഷും ഒരു ഷേവിങ് റേസറുമാണ് അതിലുണ്ടായിരുന്നത്. ഇന്നത്തെപ്പോലെയല്ല. ഞാന്‍ സിനിമയില്‍ സജീവമായിവരുന്നേയുണ്ടായിരുന്നുള്ളൂ. കൂകിത്തെളിയുന്നേയുള്ളൂ. അധികം പരിചയങ്ങളോ സ്വാധീനമോ ഒന്നുമില്ലാത്ത കാലം. എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ട് നില്‍ക്കുമ്ബോള്‍ ഒരാള്‍ എന്റെയടുത്ത് വന്നു. അയാള്‍ ഞാന്‍വന്ന ഫ്ളൈറ്റില്‍ത്തന്നെ ഉണ്ടായിരുന്നതാണ്. തോമസ് എന്നാണ് പേര്. വിമാനത്തില്‍വെച്ച്‌ ഞങ്ങള്‍ വിശദമായി പരിചയപ്പെട്ടിരുന്നു. പരിചയപ്പെടുകയും ചെയ്തിരുന്നു.

തോമസ് എന്നെ മാറ്റിനിര്‍ത്തി ചോദിച്ചു:
‘എന്തൊക്കെയുണ്ടായിരുന്നു ആ പെട്ടിയില്‍?’
ഞാന്‍ അതില്‍ ഉണ്ടായിരുന്ന ‘വിലപ്പെട്ട സാധനങ്ങള്‍’ എന്തൊക്കെയാണെന്ന് പറഞ്ഞുകൊടുത്തു. അതുകേട്ട് തോമസ് എന്റെ മുഖത്തേക്ക് അല്പനേരം തറപ്പിച്ചുനോക്കി. എന്നിട്ടു പറഞ്ഞു:
‘ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ചെയ്യുമോ?’
എനിക്കൊന്നും മനസ്സിലായില്ല.
‘പറയൂ’, ഞാന്‍ പറഞ്ഞു

‘നിങ്ങള്‍ ഇപ്പോള്‍ത്തന്നെ ഖത്തര്‍ എയര്‍വേസിന്റെ ഓഫീസില്‍പ്പോണം. അവിടെ മലയാളിയായ ഒരു മാനേജരുണ്ട്. പെട്ടി കാണാതായ കാര്യം പറയണം. അതില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ ഉണ്ടായിരുന്നതായും പറയണം. നല്ലൊരു കാശ് നഷ്ടപരിഹാരമായി അടിക്കാന്‍ പറ്റിയ സമയമാണ്.’
‘അത് വേണോ? മോശമല്ലേ?’, ഞാന്‍ ചോദിച്ചു

‘എന്ത് മോശം മാഷേ? നിങ്ങക്ക് നഷ്ടപരിഹാരമായി തരുന്ന പണംകൊണ്ട് ഖത്തര്‍ എയര്‍വേസിന് വിമാനം കഴുകാന്‍പോലുമാവില്ല.’
അതുകേട്ടപ്പോള്‍ എനിക്കൊരു ധൈര്യം വന്നു. എന്റെ പെട്ടിയില്‍ എന്തുണ്ടെന്നാണ് ഞാന്‍ പറയുക? ലിസ്റ്റുണ്ടാക്കാനും തോമസ് തന്നെ സഹായിച്ചു: എന്റെ ഭാര്യക്കായി വാങ്ങിയ എട്ടുപവന്റെ മാല, മകന് വാങ്ങിയ സ്വര്‍ണ ബ്രേസ്ലെറ്റ്, എന്റെ വിലപിടിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, ദുബായ്, ഷാര്‍ജ, അബുദാബി എന്നീ സ്ഥലങ്ങളിലെ പരിപാടി കഴിഞ്ഞ് കിട്ടിയ മുപ്പതിനായിരം രൂപ എന്നിവയെല്ലാം ആ പെട്ടിയിലായിരുന്നു എന്ന് പറയണം. ഇത്രയൊക്കെ പറഞ്ഞിട്ടും എനിക്ക് ഒരു ധൈര്യം വന്നില്ല. ചെയ്യുന്നത് ശരിയോ എന്ന തോന്നല്‍. അതുകേട്ടപ്പോള്‍ തോമസ് പറഞ്ഞു: ‘വെറുതേയല്ല നിങ്ങളുടെ തീപ്പെട്ടിക്കമ്ബനികളായ ബേബി മാച്ച്‌ ഫാക്ടറിയും ഇന്നസെന്റ് മാച്ച്‌ ഫാക്ടറിയും പൂട്ടിപ്പോയത്.’ അതുകേട്ടപ്പോള്‍ ഞാന്‍ ഒന്നിനും കൊള്ളാത്തവനാണെന്നെനിക്കു തോന്നി. പിന്നെ കാശിന് നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. കുറേ കടം വീടാനും ഉണ്ടായിരുന്നു. അതുകൊണ്ട് തോമസ് പറഞ്ഞ പ്രകാരം പ്രവര്‍ത്തിക്കാന്‍ ഞാന്‍ തീരുമാനിച്ചു

ഖത്തര്‍ എയര്‍വേസിന്റെ പ്രതിനിധി പാലക്കാട്ടുകാരനായ ഒരു സി.എന്‍. നായരായിരുന്നു. അയാളോട് ഞാന്‍ കാര്യമെല്ലാം പറഞ്ഞു. നായര്‍ അതെല്ലാം എഴുതിയെടുത്തു. ഒരു കടലാസില്‍ എന്നെക്കൊണ്ട് ഒപ്പിടുവിച്ചു. എത്രയും പെട്ടെന്ന് പെട്ടി കണ്ടെത്താനുള്ള കാര്യങ്ങള്‍ ചെയ്യാമെന്നും പറഞ്ഞു. എത്രയും പെട്ടെന്ന് പെട്ടി കിട്ടിയിട്ടില്ലെങ്കില്‍ പിറ്റേദിവസം ഖത്തറില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഞാനിത് പറയും എന്നും ഒരൂക്കിന് ഞാന്‍ തട്ടിവിട്ടു. അതു കേട്ടപ്പോള്‍ നായര്‍ ഒന്നുലഞ്ഞതായി എനിക്കു തോന്നി. അയാള്‍ വേഗം പോയി. ഖത്തറില്‍ ഞങ്ങള്‍ക്ക് എല്ലാ കാര്യങ്ങള്‍ക്കും സഹായിയായി ഉണ്ടായിരുന്നത് ഒരു ഇബ്രാഹിംകുട്ടിയാണ്. അല്പം ഷോപ്പിങ് വേണം എന്ന് ഞാന്‍ ഇബ്രാഹിമിനോടു പറഞ്ഞു. വീട്ടിലേക്ക് ഒരു ടി.വി. വാങ്ങണം, വി.സി.ആര്‍. വാങ്ങണം. അതൊന്നും ഇല്ലാത്ത ഒരു കാലമായിരുന്നു അത്. സിനിമ നിര്‍മിക്കാനായി വിറ്റ വളപോലും എനിക്ക് അതുവരെ ആലീസിന് തിരിച്ചെടുത്ത് കൊടുക്കാന്‍ സാധിച്ചിരുന്നില്ല. പിന്നെയല്ലേ ടി.വി.യും വി.സി.ആറും. മകന്‍ സോണറ്റിനോട് ഇതെല്ലാം കൊണ്ടുവരാമെന്ന് ഞാന്‍ പറഞ്ഞതുമാണ്. നഷ്ടപ്പെട്ട പെട്ടിയിലുള്ള എന്റെ ‘വിലപ്പെട്ട സാധന’ങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ലഭിക്കുമ്ബോള്‍ ആ പണം ഉപയോഗിക്കാം എന്നതായിരുന്നു എന്റെ മനസ്സില്‍.

ഇബ്രാഹിംകുട്ടി എന്നെ വലിയ ഒരു കടയില്‍ കൊണ്ടുപോയി. എനിക്കാവശ്യമായ എല്ലാ സാധനങ്ങളും അവിടെയുണ്ടായിരുന്നു. അവയെല്ലാം പായ്ക്ക്ചെയ്തുവച്ചു. പണം എത്തിക്കാമെന്നു പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി. ഖത്തര്‍ എയര്‍വേസില്‍നിന്ന് കിട്ടുന്ന പണം ഇവിടെ കൊടുക്കാം എന്നായിരുന്നു എന്റ മനസ്സില്‍. ഉച്ചകഴിഞ്ഞപ്പോഴേക്കും പോയ പെട്ടിയുടെ നഷ്ടപരിഹാരം കാത്തിരിക്കുകയായിരുന്ന എന്റെ മുറിയിലേക്ക് മറ്റു ചില പെട്ടികള്‍ വന്നു, കടയില്‍ എടുത്തുവെച്ച ടി.വി.യും വി.സി.ആറും. കടക്കാരന്‍ സ്നേഹപൂര്‍വം കൊടുത്തയച്ചതാണ്. എന്റെ മുറിയില്‍ രണ്ട് വലിയ പെട്ടികള്‍ നിറഞ്ഞിരുന്നു. ഞാന്‍ വീട്ടിലേക്കു വിളിച്ച്‌ ടി.വി.യും വി.സി.ആറും വാങ്ങിയ കാര്യം പറയുകയും ചെയ്തു. നേരത്തോടുനേരമായിട്ടും നഷ്ടപ്പെട്ട എന്റെ പെട്ടിമാത്രം കിട്ടിയില്ല. അന്നു രാത്രി എനിക്ക് മര്യാദയ്ക്ക് ഉറക്കം കിട്ടിയില്ല.

പിറ്റേന്ന് രാവിലെ ഇബ്രാഹിംകുട്ടി മുറിയില്‍ എത്തി. ഒപ്പം തലേന്ന് കണ്ട ഖത്തര്‍ എയര്‍വേസിന്റെ നായരും ഒരു സ്ത്രീയും ഉണ്ടായിരുന്നു. അവരുടെ കൈയില്‍ ഈത്തപ്പഴത്തിന്റെ ഒരു പെട്ടിയും മറ്റൊരു വലിയ പൊതിയും ഉണ്ടായിരുന്നു. മുറിയില്‍ ഉള്ള സ്ഥലത്ത് ഞാന്‍ അവരെ ഇരുത്തി. അപ്പോള്‍ നായര്‍ പറഞ്ഞു: ‘മിസ്റ്റര്‍ ഇന്നസെന്റ്, താങ്കളുടെ നഷ്ടപ്പെട്ട വിലയേറിയ വസ്തുക്കളെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ വലിയ ടെന്‍ഷനിലായിരുന്നു. മറ്റെല്ലാം മാറ്റിവെച്ച്‌ ഞങ്ങള്‍ വിശദമായി അന്വേഷിച്ചു. ഒടുവില്‍ ഞങ്ങളത് കണ്ടെത്തി. താങ്കളുടെ വിലയേറിയ പെട്ടി ചെറിയൊരു കൈപ്പിഴയില്‍പ്പെട്ട് ജര്‍മനിയിലേക്കുള്ള ഒരു വിമാനത്തിലെ ലഗേജില്‍പ്പെട്ടുപോയി. ഞങ്ങള്‍ അത് തിരിച്ചെടുത്തിരിക്കുന്നു. ഇതാ…’

അതുപറഞ്ഞ് നായര്‍ എന്റെ പെട്ടി മുന്നിലേക്കു വെച്ചുതന്നു. വൃത്തിയായി പൊതിഞ്ഞ നിലയിലായിരുന്നു പെട്ടി. ചിരിക്കണോ കരയണോ എന്നറിയാതെ ഞാന്‍ പകച്ചുനിന്നു. അപ്പോള്‍ നായര്‍ തുടര്‍ന്നു: ‘മിസ്റ്റര്‍ ഇന്നസെന്റ് തുറന്നുനോക്കൂ, എല്ലാം ഇല്ലേയെന്ന്.’ അതുകേട്ടപ്പോള്‍ ഞാന്‍ ഒന്നുകൂടിത്തളര്‍ന്നു. കണ്ണില്‍ ഇരുട്ടുകയറുന്നതുപോലെ. ‘മടിക്കേണ്ട, തുറന്നുനോക്കിക്കോളൂ. ഞങ്ങളുടെ ഒരു വിശ്വാസത്തിനാണ്.’ അപ്പോഴും ഞാന്‍ വിയര്‍ത്തുനിന്നതേയുള്ളൂ. അല്പം നിമിഷങ്ങള്‍കൊണ്ട് ഞാന്‍ പഴയ അവസ്ഥയെ തിരിച്ചുപിടിച്ചു. എന്നിട്ട് നായരോട് പറഞ്ഞു: ‘കുഴപ്പമില്ല, മിസ്റ്റര്‍ നായര്‍. എനിക്കു നിങ്ങളെ വിശ്വാസമാണ്. പിന്നെ, പെട്ടി തുറക്കാനുള്ള ഒരു കോഡ് നമ്ബര്‍ ഉണ്ട്. അതിപ്പോള്‍ എനിക്കോര്‍മയില്ല. നാട്ടില്‍ ഭാര്യയെ വിളിച്ചിട്ടുവേണം അത് എഴുതിയെടുക്കാന്‍.’ നായര്‍ ചിരിച്ചു. ആ ചിരിക്കുള്ളില്‍ എന്തോ ഒന്ന് ഒളിപ്പിച്ചുവെച്ചതുപോലെ എനിക്കു തോന്നി. പോവുമ്ബോള്‍ നായര്‍ അല്പം കനപ്പിച്ച ശബ്ദത്തില്‍ പറഞ്ഞു:
‘മിസ്റ്റര്‍ ഇന്നസെന്റ്, ഖത്തര്‍ എയര്‍വേസിന് ആരുടെയും ഒന്നും വേണ്ട.’ ഞാന്‍ ഒന്നും മിണ്ടിയില്ല. എന്റെ കണ്ണില്‍നിന്ന് വെള്ളം വന്നു. മനസ്സില്‍ മകനെ ഓര്‍ത്തു. എന്നിട്ട് മനസ്സില്‍ പറഞ്ഞു: ക്രിസ്ത്യാനികളെ നശിപ്പിക്കാന്‍ വേണ്ടി എന്തിനാ ദൈവമേ ഇങ്ങനെ നായന്മാരെ സൃഷ്ടിച്ചിരിക്കുന്നത്! മുറിയിലെത്തിയപ്പോള്‍ എന്റെ മുന്നില്‍ രണ്ടു വലിയ പെട്ടികള്‍ ഉയര്‍ന്നുകിടന്നു ചിരിച്ചു. കടയില്‍നിന്നു വാങ്ങിയ ടി.വി.യും വി.സി.ആറുമാണ്. ഇനി എങ്ങനെ ഞാന്‍ ഇവയുടെ വിലകൊടുക്കുമെന്നാലോചിച്ചപ്പോള്‍ എ.സി. മുറിയിലിരുന്നും ഞാന്‍ വിയര്‍ത്തു.

എല്ലാ കുരുക്കുകളിലും ഒരു കച്ചിത്തുരുമ്പ് എനിക്കു കിട്ടാറുണ്ട്. പെട്ടെന്ന് മുറിയിലേക്കു വന്ന ഒരു ഫോണായിരുന്നു ഇത്തവണത്തെ എന്റെ കച്ചിത്തുരുമ്പ്. ഇബ്രാഹിംകുട്ടി മുന്നിലിരിക്കുമ്പോള്‍ അയാള്‍ കേള്‍ക്കാന്‍ തക്കവണ്ണം പ്രത്യേകതരത്തില്‍ മൂളി. ‘ഓ അതുശരി’ എന്ന് ആവര്‍ത്തിച്ചുപറഞ്ഞു. ഫോണ്‍ വെച്ചപ്പോള്‍ മുഖത്ത് അല്പം നിരാശ പ്രകടിപ്പിച്ചുകൊണ്ട് ഇബ്രാഹിമിനോട് പറഞ്ഞു: ‘ദുബായില്‍നിന്നാ. ഞങ്ങളുടെ ടിക്കറ്റ് പ്രകാരം നിശ്ചിതമായ ഭാരം സാധനങ്ങളേ ഫ്ളൈറ്റില്‍ കൊണ്ടുപോകാന്‍ സാധിക്കൂ. അതുകൊണ്ട് ഇബ്രാഹിം ഈ ടി.വി.യും വി.സി.ആറും തിരിച്ചുകൊടുക്കണം. അയാള്‍ക്ക് കാര്യം പറഞ്ഞാല്‍ മനസ്സിലാവുമല്ലോ. ഇനിയൊരിക്കല്‍ വരുമ്ബോള്‍ വാങ്ങാം.’

പിറ്റേദിവസം രാവിലേതന്നെ സാധനങ്ങള്‍ കൊണ്ടുപോയി. അവ മുറിയില്‍നിന്ന് പോകുന്നതു നോക്കി ഞാന്‍ നിരാശയോടെ നിന്നു. പരിപാടി കഴിഞ്ഞ് ഞാന്‍ നാട്ടിലെത്തിയത് ഒരു ഈസ്റ്റര്‍ ദിനത്തിലാണ്. മകന്‍ സോണറ്റ് ഒരു സിനിമാ കാസറ്റുമായി കാത്തുനില്‍പ്പുണ്ടായിരുന്നു. ഞാന്‍ അഭിനയിച്ച ‘റാംജിറാവു സ്പീക്കിങ്ങി’ന്റെ കാസറ്റായിരുന്നു അത്. എന്റെനേരേ നീട്ടിയിട്ട് അവന്‍പറഞ്ഞു: ‘അപ്പച്ചാ, അപ്പച്ചന്റെ സിനിമയാ…’

ഞാന്‍ ഒന്നും മിണ്ടാതെ നിന്നു. ആലീസിന് ഒന്നും മനസ്സിലായില്ല. പോയപ്പോഴുള്ള പെട്ടി മാത്രമേ എന്റെ കൈയിലുള്ളൂ എന്നുകണ്ടപ്പോള്‍ അവള്‍ക്ക് എന്തോ പന്തികേടുതോന്നി. ഞാന്‍ അവളോട് സംഭവിച്ച കാര്യം മുഴുവന്‍ പറഞ്ഞു. ആലീസും സോണറ്റും എല്ലാം കേട്ടിരുന്നു. പറഞ്ഞുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കുചുറ്റും ഒരു നിശ്ശബ്ദത പരന്നു. ആ നിശ്ശബ്ദതയ്ക്കു മുകളിലൂടെ ഒരു ശബ്ദം എവിടെനിന്നോ വരുന്നതുപോലെ എനിക്കു തോന്നി: അന്യന്റെ മുതല്‍ ആഗ്രഹിക്കരുത്. ആലീസാണോ ഇതു പറഞ്ഞത്, എന്റെ മകനാണോ പറഞ്ഞതെന്ന് എനിക്ക് പെട്ടെന്നു മനസ്സിലായില്ല. ഇവര്‍ രണ്ടുപേരുമല്ലായിരുന്നു, വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചുപോയ എന്റെ പിതാവ് തെക്കേത്തല വറീതിന്റേതായിരുന്നു ആ ശബ്ദം.

shortlink

Related Articles

Post Your Comments


Back to top button