GeneralNEWS

കലാഭവന്‍ മണിയുടെ മരണവും ഇനിയും കെട്ടടങ്ങാത്ത ആരോപണ-പ്രത്യാരോപണങ്ങളും; ആരോപണവിധേയനായ സാബുവിന് പറയാനുള്ളത്

തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണം നടന്നിട്ട് മാസങ്ങളായെങ്കിലും വിവാദങ്ങൾ ഇപ്പോഴും പുകയുകയാണ്. അന്വേഷണം ശരിയായ ധ്രുവത്തിലല്ലെന്ന് ആരോപിക്കുന്ന കുടുംബാംഗങ്ങൾ അദ്ദേഹത്തെ അപായപ്പെടുത്തിയത് കൂട്ടുകാരാണെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. അവസാന സമയം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നടൻ‌ സാബുവിനെ ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുന്നുണ്ട് മണിയുടെ സഹോദരനായ ആര്‍.എല്‍.വി രാമകൃഷ്ണൻ. ഈ ആരോപണങ്ങളോടെല്ലാം ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് സാബു.

ഇതാണ് സാബുവിന്‍റെ വാക്കുകള്‍ “ഒരുകാര്യം പറയട്ടെ, ഈ സംഭവത്തിൽ ഒരുജീവിതകാലം മുഴുവൻ വിഷമിക്കാവുന്ന രീതിയിലുള്ള കാര്യങ്ങൾ ഞാൻ സഹിച്ച് കഴിഞ്ഞു. ഇനി ഈ വിഷയത്തിൽ ആരുടെ മുന്നിലും തലകുനിക്കാനും തോൽക്കാനുമില്ല പോരാടാൻ തന്നെയാണ് തീരുമാനം. മണിച്ചേട്ടന്റെ സംഭവത്തിൽ അന്വേഷണസംഘം നേരിട്ട് മൊഴി എടുത്ത ആളാണ് ഞാൻ. ഏകദേശം നാല് മണിക്കൂർ പൊലീസ് സ്റ്റേഷനിൽ ഇരുത്തിയാണ് മൊഴി എടുത്തത്. ആ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുപത്താറോളം പേരെ വിളിച്ചുവരുത്തി മൊഴിയിൽ വൈരുദ്ധ്യമുണ്ടോയെന്ന് പരിശോധിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന് ബോധ്യപ്പെട്ടു. പിന്നെ എന്തിനാണ് ജീവിതത്തിൽ ഇതുവരെയും കാണാത്ത പരിചയപ്പെടാത്ത അറിയുകപോലുമില്ലാത്ത രാമകൃഷ്ണൻ എനിക്കെതിരെ ഇങ്ങനെ സംസാരിക്കുന്നത്. സാബു ചോദിക്കുന്നു. മണിച്ചേട്ടന്റെ മരണ സമയത്ത് പ്രചരിച്ച ചില വാട്ട്സാപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അന്ന് എനിക്കെതിരെ രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. എന്നാൽ അതൊരു സഹോദരന്റെ വേർപാടിലുണ്ടായ വേദന മൂലം പറയുന്ന കാര്യങ്ങളാണെന്നേ ഞാനും ചിന്തിച്ചിരുന്നുള്ളൂ. ആരോടും ഒരു പരാതിയും പറഞ്ഞുമില്ല. എന്നാൽ വീണ്ടും എന്റെ പേര് രാമകൃഷ്ണൻ വലിച്ചിഴയ്ക്കുന്നുണ്ടെങ്കിൽ അത് മറ്റെന്തൊക്കെയോ മറയ്ക്കാൻ തന്നെയാണ്. മണിച്ചേട്ടന്റെ പേര് രാമകൃഷ്ണൻ ദുരുപയോഗം ചെയ്യുകയാണ്. ചേട്ടനെ നോക്കാൻ പറ്റാത്തതിന്റെ സങ്കടം ആരുടെയെങ്കിലും തലയിൽ കെട്ടിവക്കാനാണ് അയാൾ നോക്കുന്നത്. സാബു പറയുന്നു.

പാടിയിൽ രാമകൃഷ്ണനെ കയറ്റാൻ മണിച്ചേട്ടൻ അനുവദിക്കില്ലായിരുന്നു. രണ്ടുമാസമായി ചേട്ടൻ വീട്ടിൽ വന്നിട്ടില്ലെന്ന് പറയുന്ന രാമകൃഷ്ണൻ എന്തുകൊണ്ട് മണി ചേട്ടനെ ഇത്രനാൾ അങ്ങോട്ട് അന്വേഷിച്ച് ചെന്നില്ല ? അത് തുറന്ന് പറയാൻ രാമകൃഷ്ണൻ തയ്യാറാകണം. കൂട്ടുകാർ കുടിപ്പിച്ച് കൊന്നു എന്ന് അദ്ദേഹം ആരോപിക്കുന്നുണ്ട്. രാമകൃഷ്ണൻ എന്തുകൊണ്ട് ഇക്കാര്യത്തിൽ അന്ന് ഇടപെട്ടില്ല. പാടിയിൽ മണിച്ചേട്ടൻ ഉണ്ടെന്നും അവിടെ പാർട്ടി നടക്കുന്നുവെന്നും അറിയാവുന്ന ആൾ അങ്ങോട്ട് എത്തി നോക്കിയിട്ടു പോലുമില്ല.

ഞാനാണ് മണിച്ചേട്ടന്റെ ജീവനപായപ്പെടുത്തിയതെന്നാണ് ആരോപണം. അങ്ങനെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ രാമകൃഷ്ണൻ ആദ്യം അത് ഹാജരാക്കൂ. മാത്രമല്ല ഞാനെന്തിനാണ് മണിച്ചേട്ടനെപ്പോലെ ഒരാളെ കൊലപ്പെടുത്തിയത് എന്നുകൂടി പറയണം. മണിച്ചേട്ടന്റെ ആരാധകർ എന്നെ തെരുവിൽ നേരിടുമെന്ന് രാമകൃഷ്ണന്‍ വിളിച്ചു പറയുകയുണ്ടായി. അതൊരു ഭീഷണിയുടെ സ്വരമാണ്. എനിക്ക് കുടുംബമുണ്ട്. ഒരു കുഞ്ഞുണ്ട്. നാളെ ഞാനും എന്റെ കുടുംബവും പുറത്തിറങ്ങി എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം പറയും ?

ഇതിൽ കൂടുതൽ സഹിക്കാൻ എനിക്കാവില്ല. രാമകൃഷ്ണന്റെ എന്നെ വ്യക്തിപരമായ അധിക്ഷേപിക്കുകയാണ്. ഓൺലൈൻ മഞ്ഞപ്പത്രങ്ങളാണ് രാമകൃഷ്ണന്റെ കൂടെ ചേർന്ന് എന്നെ ആക്രമിക്കുന്നത്. എന്ത് തോന്ന്യാസവും എഴുതി വിടാമെന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ഈ വിഷയത്തില് ഭീകരമായ രീതിയിലുള്ള പ്രതികരണങ്ങളാണ് എനിക്കെതിെര വരുന്നത്. ആളുകള്‍ ഇതിന്റെ സത്യാവ്സഥ മനസ്സിലാക്കാതെയാണ് എനിക്കെതിരെ തിരിയുന്നത്. രാമകൃഷ്ണനെതിരെ നിയമപരമായി മുന്നോട്ട് പോകാനാണ് എന്റെ തീരുമാനമെന്നും സാബു കൂട്ടിച്ചേർത്തു.

പിന്നെ ഞാനൊരു പച്ചയായ മനുഷ്യനാണ്. മനുഷ്യനെ മാനസികമായി തകർക്കുന്ന വാര്‍ത്ത കേട്ടാൽ ഇങ്ങനെയായിരിക്കും എന്റെ പ്രതികരണം. പുളിച്ച തെറി തന്നെ തിരിച്ചു പറയും. അതൊരു ആത്മരോഷം കൊണ്ട് പറഞ്ഞുപോയതാണ്. അത് തെറ്റാണെന്ന് മനസ്സിലാക്കി തിരുത്തുകയും ചെയ്തു”. സാബു കൂട്ടിച്ചേര്‍ത്തു. മനോരമ ഓണ്‍ലൈനിലൂടെയാണ് സാബു ഇത് പറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button