മണിരത്നം “അലൈപായുതേ” എന്ന ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവാണ് നായികാ കഥാപാത്രമായ ശക്തിയ്ക്ക് (ശാലിനി) കാറപകടം സംഭവിക്കുന്നതും അതേത്തുടർന്നുള്ള ആശുപത്രി രംഗങ്ങളും. ക്ളൈമാക്സിൽ അതേ മൂഡിൽ തുടർന്ന്, ഒടുവിൽ ശുഭപര്യവസായിയായി ചിത്രം അവസാനിക്കുന്നു. ഈ പറഞ്ഞ അപകടത്തിന് കാരണമാകുന്ന വീട്ടമ്മയുടെ കഥാപാത്രം, അവരുടെ ഭർത്താവ് ഐ.ഏ.എസ് റാം എന്ന കഥാപാത്രം, ഇവർ രണ്ടുപേരും ക്ളൈമാക്സിൽ മാത്രം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നവരാണ്. ഗുണപരമായി യാതൊരു വിധ ഒത്തുതീർപ്പുകൾക്കും തയ്യാറാകാത്ത സംവിധായകനാണ് മണിരത്നം. അതു കൊണ്ട് തന്നെ ഈ പറഞ്ഞ രണ്ടു കഥാപാത്രങ്ങൾക്കും വേണ്ടി സ്‌പെഷ്യൽ താരങ്ങൾക്കുള്ള അന്വേഷണം അദ്ദേഹം ആരംഭിച്ചു.
രണ്ടേ രണ്ട് സീനുകളിൽ മാത്രമാണ് വരുന്നതെങ്കിലും ഐ.ഏ.എസ് റാം എന്ന കഥാപാത്രം എത്രത്തോളം പ്രാധാന്യം നിറഞ്ഞതാണെന്ന് മണിരത്നത്തിന് വ്യക്തമായിരുന്നു. ആദ്യമായി അദ്ദേഹം സമീപിച്ചത് ഷാരൂഖ് ഖാനെയായിരുന്നു. “ഹേ റാം”, “അശോക” എന്നീ ചിത്രങ്ങളുടെ തിരക്കിലായതിനാൽ ഷാരൂഖ് ഖാന് ആ ഓഫർ സ്നേഹപൂർവ്വം നിരസിക്കേണ്ടി വന്നു. ശേഷം, മമ്മൂട്ടി, മോഹൻലാൽ എന്നിവരെയും മണിരത്നം സമീപിച്ചു. അതിഥി റോളിൽ അഭിനയിക്കാൻ താൽപ്പര്യമില്ല എന്ന കാരണത്താൽ മമ്മൂട്ടിയും, “വാനപ്രസ്ഥം” എന്ന ചിത്രത്തിന് വേണ്ടി ഗെറ്റപ്പ് മാറ്റം നടത്തിയ കാരണത്താൽ മോഹൻലാലും പ്രസ്തുത പ്രോജക്റ്റിൽ നിന്നും പിന്മാറി. ഒടുവിലാണ് മണിരത്നം തന്റെ പ്രിയനടന്റെ കാര്യം ഓർത്തത്. അവിടെ അനുവാദം പോലും ചോദിക്കേണ്ട കാര്യമില്ല എന്ന കാരണത്താൽ, സ്നേഹം നിറഞ്ഞ അധികാരത്തോടെ അദ്ദേഹം വിളിച്ചു, സുന്ദര നായകനായ അരവിന്ദ് സ്വാമിയെ!
അങ്ങനെ ഒടുവിൽ തികച്ചും അപ്രതീക്ഷിതമായി “അലൈപായുതേ” എന്ന ചിത്രത്തിലെ ഐ.ഏ.എസ്.റാം എന്ന കഥാപാത്രം അരവിന്ദ് സ്വാമിയെ തേടിയെത്തി. വളരെ സന്തോഷപൂർവ്വം അദ്ദേഹം അത് ഏറ്റെടുക്കുകയും, കഥാപാത്രം ആവശ്യപ്പെട്ട രീതിയിലുള്ള ഗംഭീര പ്രകടനത്തോടെ അതു ഭംഗിയാക്കുകയും ചെയ്‌തു.
Post Your Comments