CinemaGeneralNEWS

“സിനിമാ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണം”, നാദിർഷാ

കേരളത്തില്‍ സിനിമാ രംഗത്തുണ്ടായ പ്രതിസന്ധി ചിലരുടെ പിടിവാശി മൂലമാണെന്ന് സംവിധായകന്‍ നാദിര്‍ഷാ. തിയറ്റര്‍ ഉടമകളില്‍ ഭൂരിഭാഗവും പ്രദര്‍ശനം നടത്തണമെന്ന് കരുതുന്നവരാണ്. വിരലിലെണ്ണാവുന്നവരുടെ പിടിവാശിയാണ് ഈ പ്രശ്നത്തില്‍ മന്ത്രി ഇടപ്പെട്ടിട്ട്‌പോലും പരിഹാരം ഉണ്ടായില്ലെന്ന് നാദിര്‍ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഓടിക്കൊണ്ടിരിക്കുന്ന സിനിമകള്‍ പിന്‍വലിക്കേണ്ട അവസ്ഥയിലാണ്. സിനിമയുടെ വരുമാനത്തില്‍ വലിയ പങ്ക് ലഭിക്കുന്നത് കോടികള്‍ മുടക്കിയ നിര്‍മാതാവിനോ അണിയറ പ്രവര്‍ത്തകര്‍ക്കോ അല്ല. തിയറ്ററുകാര്‍ക്കാണ്. സിനിമ വിജയിച്ചാല്‍ പോലും ആദ്യ ആഴ്ചയില്‍ കിട്ടുന്ന പണമാണ് പ്രധാന വരുമാനം. പിന്നീട് തീയറ്ററുകാര്‍ തീരുമാനിക്കുന്ന തുകയാണ് നിര്‍മാതാവിന് ലഭിക്കുക. ഇതും പോര എന്നാണ് തീയറ്റര്‍ ഉടമകള്‍ പറയുന്നത്. ഇങ്ങനെ വന്നാല്‍ സിനിമ വ്യവസായം പാടേ നിന്നുപോകും. ഒന്നോ രണ്ടോ ആഘോഷങ്ങള്‍ കേന്ദ്രീകരിച്ചാണ് മലയാളത്തില്‍ സിനിമ ഇറങ്ങുന്നത്. ഇത്തരം പ്രശ്‌നങ്ങളിലൂടെ വലിയ നഷ്ടമാണ് മേഖലക്കുണ്ടാക്കുന്നതെന്ന് നാദിര്‍ ഷാ പറഞ്ഞു.

അതേ സമയം ഡിസംബര്‍ 30 മുതല്‍ കേരളത്തിലെ എ ക്ലാസ് തീയറ്ററുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നു നിര്‍മാതാക്കള്‍ തീരുമാനിച്ചതോടെ തീയറ്ററുകളില്‍ കൊയ്ത്തു നടത്താന്‍ അന്യഭാഷാ ചിത്രങ്ങള്‍ ഒരുങ്ങുകയാണ്. മലയാള സിനിമകള്‍ പിന്‍വലിച്ചാല്‍ തീയറ്ററുകള്‍ അടച്ചിടില്ലെന്നും അന്യഭാഷാ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ തീയറ്ററുകളില്‍ നിറഞ്ഞോടുന്ന ഹിന്ദി ചിത്രം ദംഗല്‍ അടക്കമുള്ള അന്യഭാഷാ ചിത്രങ്ങള്‍ കൂടുതല്‍ തീയറ്ററുകളിലേക്കെത്തി നേട്ടം കൊയ്യുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

അന്യഭാഷ സിനിമകള്‍ റിലീസ് ചെയ്യുന്ന തീയറ്ററുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് സജി നന്ത്യാട്ട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ 60–40 വ്യവസ്ഥയില്‍ വരുമാനം പങ്കിടാന്‍ തയ്യാറായാല്‍ സിനിമകള്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറാണെന്നും സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള എ ക്ലാസ് തീയറ്ററുകളില്‍ നിന്നാണ് സിനിമകള്‍ പിന്‍വലിക്കുന്നത്. ബി ക്ലാസ് തീയറ്ററുകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ തീയറ്ററുകളിലും നിര്‍മാതാക്കളുടെ ഉടമസ്ഥതയിലുള്ള തീയറ്ററുകളിലും കെഎസ്എഫ്ഡിസിയുടെ തീയറ്ററുകളിലും മലയാള സിനിമകളുടെ പ്രദര്‍ശനം തുടരും.

shortlink

Related Articles

Post Your Comments


Back to top button