CinemaFestivalIFFK

രാജ്യാന്തര ചലച്ചിത്രമേള: വാജിബിന് സുവര്‍ണചകോരം

 കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത പാലസ്തീനിയന്‍ ചിത്രം വാജിബിന് ലഭിച്ചു. മേളയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് മലയാളിയായ സഞ്ജു സുരേന്ദ്രന്‍ അര്‍ഹനായി. ചിത്രം ഏദന്‍. ഈ ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും സ്വന്തമാക്കി.

മികച്ച സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് ‘മലില ദ ഫെയര്‍വെല്‍ ഫ്ളവര്‍’ എന്ന തായ് ചിത്രം സംവിധാനം ചെയ്ത അനൂച ബൂന്യവതന അര്‍ഹയായി. ജോണി ഹെന്റിക്സ് സംവിധാനം ചെയ്ത കൊളംബിയന്‍ ചിത്രം കാന്‍ഡലേറിയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്‌കാരങ്ങള്‍ ന്യൂട്ടന്‍ എന്ന ഇന്ത്യന്‍ ചിത്രം നേടി. (സംവിധായകന്‍ അമിത് മസൂര്‍ക്കര്‍).

സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് നെറ്റ്പാക് പുരസ്‌കാരത്തിന് അര്‍ഹമായ മലയാള ചിത്രം. റയ്ഹാന സംവിധാനം ചെയ്ത ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്കിനാണ് പ്രേക്ഷക പുരസ്‌കാരം.

ചലച്ചിത്ര മേളയുടെ റിപ്പോര്‍ട്ടിങ്ങിനുള്ള മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അച്ചടി മാധ്യമങ്ങളില്‍ നിന്ന് കേരള കൗമുദിയിലെ ഐ.വി.രൂപശ്രീയും ദൃശ്യ മാധ്യമങ്ങളില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലെ വി.പി.വിനീതയും അര്‍ഹരായി. ദൃശ്യ മാധ്യമ വിഭാഗത്തില്‍ മീഡിയ വണ്ണിലെ അഞ്ജിത അശോകിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ മികച്ച കവറേജിനുള്ള പുരസ്‌കാരം മനോരമ ഓണ്‍ലൈനിനാണ്. മാതൃഭൂമി ഓണ്‍ലൈന്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി. ശ്രവ്യ മാധ്യമങ്ങളിലെ മികച്ച കവറേജിനുള്ള പുരസ്‌കാരം ഓള്‍ ഇന്ത്യാ റേഡിയോയും പ്രവാസി ഭാരതി 810 എ.എമ്മും പങ്കിട്ടു. മികച്ച തീയറ്റര്‍ (ടെക്‌നിക്കല്‍) പുരസ്‌കാരം ശ്രീപത്മനാഭയും, മികച്ച തീയറ്റര്‍ (സൗകര്യങ്ങള്‍) പുരസ്‌കാരം എസ്.പി.ഐ കൃപയും നേടി.

shortlink

Related Articles

Post Your Comments


Back to top button