CinemaGeneralLatest NewsMollywoodNEWS

ഗംഗയുടെ ഭൂതകാലം തേടി സണ്ണിയും ചന്തുവും പോയ വഴിയെ ഒരു ആരാധകന്റെ യാത്ര ; സോഷ്യൽ മീഡിയയിൽ വൈറലായി ഫേസ്ബുക്ക് കുറിപ്പ്

ജിജോ തങ്കച്ചനാണ് കൊച്ചു ഗംഗയെ തേടി സണ്ണിയും ചന്തുവും പോയ വഴിയെ ഒരു യാത്ര നടത്തിയത്. അവർക്ക് ആ സ്കൂൾ കണ്ടെത്താനായോ എന്നതാണ് ട്വിസ്റ്റ്.

ചില സിനിമകളും അതിലെ രംഗങ്ങളും മനസിൽ നിന്നും മായാറില്ല. അങ്ങനെയൊരു ചിത്രമാണ് ഫാസിലിന്റെ മണിച്ചിത്രത്താഴ്. ചിത്രത്തിലെ ഓരോ സീനുകളും മലയാളികൾക്ക് ഇന്നും കാണാപാഠമാണ്. അക്കൂട്ടത്തിൽ മായാതെ നിന്ന ഒന്നാണ് ഗംഗയുടെ കുട്ടിക്കാലം കാണിക്കുന്ന ഫ്ലാഷ്ബാക്ക് രംഗങ്ങൾ. ഈ സിനിമയോടുള്ള അതീവ ഇഷ്ടത്തിൽ ആ ലൊക്കേഷൻ തേടിപിടിച്ച് പോയ ആരാധകന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ജിജോ തങ്കച്ചനാണ് കൊച്ചു ഗംഗയെ തേടി സണ്ണിയും ചന്തുവും പോയ വഴിയെ ഒരു യാത്ര നടത്തിയത്. അവർക്ക് ആ സ്കൂൾ കണ്ടെത്താനായോ എന്നതാണ് ട്വിസ്റ്റ്.

കുറിപ്പിന്റയെ പൂർണരൂപം………………….

ഭ്രാന്തിയെപോലെ സ്കൂൾ അങ്കണത്തിലൂടെ ഓടിയ കൊച്ചു ഗംഗയെ തേടി സണ്ണിയും ചന്തുവും പോയ വഴിയെ ഒരു യാത്ര

ഒരുദിവസം മണിച്ചിത്രത്താഴ് കണ്ടുകൊണ്ട് ഇരുന്നപ്പോൾ ആണ് ഗംഗയുടെ സ്കൂളിൽ കണ്ണുടക്കിയത്… സണ്ണി പറഞ്ഞുവച്ച പാതി കഥകൾക്കപ്പുറം ഗംഗ എന്ന കടംകഥയ്ക്ക് അവിടെ ഉത്തരം ഉണ്ടായാലോ എന്നൊരു തോന്നൽ.. അങ്ങനെ ഗംഗയുടെ സ്കൂൾ ജീവിതത്തിന് പുറകെ കൂടാൻ തീരുമാനിച്ചു… പക്ഷേ എവിടെ തുടങ്ങണം… ഒരു തുടക്കം കിട്ടാൻ ഉള്ള ആലോചന ആയിരുന്നു പിന്നീട് അങ്ങോട്ട്. സിനിമയുടെ ഷൂട്ടിങ് തക്കല കൊട്ടാരത്തിലും ഹിൽ പാലസിലും പരിസരപ്രദേശങ്ങളിലുമാണ് പ്രധാനമായും നടന്നതെന്ന് അറിഞ്ഞിരുന്നു പക്ഷേ അതുകൊണ്ടു കാര്യമില്ലല്ലോ… ഏതു സ്കൂളാണെന്നുവച്ചാണ് അന്വേഷിക്കുവാ. അങ്ങനെയിരിക്കെയാണ് ടൈറ്റിൽ ക്രെഡിറ്റ് കണ്ടുകൊണ്ടിരുന്നപ്പോൾ യാദൃച്ഛികമായി നന്ദി പറച്ചലിൽ സിസ്റ്റർ മേരിപിയ , മണലിക്കരൈ എന്നൊരു ക്രെഡിറ്റ് കണ്ടത് . പെട്ടെന്നുള്ളിലൊരു തോന്നൽ ഇത് ചിലപ്പോൾ സണ്ണി സംസാരിക്കുന്ന ഹെഡ്മിസ്ട്രസ് ആണെങ്കിലോ…

സ്ഥലം എവിടെയാണെന്ന് നോക്കിയപ്പോൾ പ്രതീക്ഷിച്ചപോലെതന്നെ തക്കലയ്കടുത്തതാണ്. അപ്പോൾ ആ സ്ഥലത്തുള്ള ക്രിസ്ത്യൻ സ്കൂൾ വല്ലോമായിരിക്കുമെന്നൊരു വെറുതെയൊരു ഊഹം വച്ച് ഗൂഗിളിൽ മണലിക്കരൈ ഉള്ള സ്കൂളുകളുടെ ലിസ്റ്റെടുത്തപ്പോൾ കൂടുതലും ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലുള്ളതാണ്എന്ന് കണ്ടത് .ഇനിയിപ്പോ എന്ത് ചെയ്യുമെന്നാലോചിച്ചപ്പോളാണ് സിനിമയിലുള്ള അടുത്ത ക്ലൂ രക്ഷയ്ക്കെത്തിയത് .സിനിമയിലുള്ള ഡീറ്റെയിൽസ് വച്ചിട്ട് ഗംഗ ഒരു ഗേൾസ് ഒൺലി സ്കൂളിലായിരിക്കണം പഠിച്ചതു.

അങ്ങനെ അതുവച്ചു ഷോർട് ലിസ്റ്റ് ചെയ്തപ്പോൾ പിന്നെയും സ്കൂളുകൾ ബാക്കി .അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്ന് വച്ച് സിസ്റ്ററല്ലേ ഹെഡ്മിസ്ട്രസ്, അപ്പോളെന്തായാലുമൊരു കോണ്‍വെന്റിനു കീഴിലുള്ള സ്കൂളായിരിക്കുമെന്നു കണ്ടു സെർച്ച് ചെയ്തു. ഹമ്പട കള്ളാ സണ്ണികുട്ടാ ദാ കിടക്കുന്നു റിസൾട്ടിൽ ഒരേയൊരു കോൺവെന്റ് സ്കൂൾ!!!! കാർമെൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ മണലിക്കര !!!!! അപ്പോളെന്റെ മുഖത്തിന് മ്മ്‌ടെ ഒളിമ്പ്യൻ അന്തോണീ ആദത്തിലെ ഊട്ടിയിലെ സാവോയ് സ്കൂൾ യാഹൂ വഴി കണ്ടുപിടിച്ച ലാലേട്ടന്റെ മുഖഭാവമായിരുന്നു.

ഇനിയുള്ളത് അതിന്റെ ഫോട്ടോസ് ഒത്തുനോക്കുക എന്നതായിരുന്നു പക്ഷേ മണലിക്കരൈ ഉള്ള ബാക്കി സ്കൂളുകളുടെ എല്ലാം ഫോട്ടോയുമുണ്ട് മ്മ്‌ടെ സ്കൂളിന്റെ ഫോട്ടോപോയിട്ടു ഒരു ഫോൺ നമ്പർ പോലുമില്ല. ആകെയൊരു നിരാശ ഇത്രേടം എത്തിയിട്ട് ഒരു ഫോട്ടോ പോലുമില്ലല്ലോന്നാലോചിച്ചു കുണ്ഠിതപ്പെട്ടപ്പോളാണ് ആ ഏരിയയിലുള്ള ആരെങ്കിലും ഉണ്ടോന്നു തിരുവനന്തപുരത്തുള്ള കൂട്ടുകാരോടൊക്കെയാന്വേഷിച്ചത്.

അന്വേഷണം പലവഴിക്ക് നീണ്ടു.. അങ്ങനെ തിരുവന്തപുരത്ത് ഇപ്പോൾ ഉള്ള മീഡിയ വിദ്യാർത്ഥിയുടെ കന്യാകുമാരിയിലുള്ള ഫ്രണ്ട് രാസ്മി ആലാട്ട് വഴി മണലിക്കരൈ തന്നെയുള്ള പുള്ളികാരിയുടെ ജൂനിയറിനെ വിളിക്കുകയും ഈ പിക്കുകൾ അയച്ചുകൊടുക്കുകയും ചെയ്തു..ഇതിനിടയിൽ തന്നെ സ്കൂളിന്റെ നമ്പർ കിട്ടാൻ ആ സ്കൂളും കോൺവെന്റും നടത്തുന്ന കത്തോലിക്കാ പള്ളിയെ കുറിച്ചു സെർച്ച് ചെയ്യുകയും അവിടെയുള്ള സെന്റ് ജോസഫ് കാത്തലിക് പള്ളിയുടെ വികാരിയച്ചന്റെ നമ്പർ ഒരു വെബ്‌സൈറ്റിൽ നിന്നുകിട്ടുകയും അദ്ദേഹത്തെ വിളിക്കുകയും അദ്ദേഹം ആ സ്കൂളിലെ ഹെഡ്മിസ്ട്രെസിന്റെ നമ്പർ എടുത്തുതരികയും ചെയ്തു.

കൂടെ ഗൂഗിൾ മാപ്പ് വഴി സ്കൂൾ ലൊക്കേഷൻ നോക്കി അടുത്തുള്ള ഒരു ഷോപ്പിൽ വിളിച്ചു ഈ സ്കൂളിനെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷിക്കുകയും പുള്ളിക്കാരൻ പികുകൾ കണ്ടു മണിച്ചിത്രത്താഴല്ലേ ഇത് ഇതിന്റെ ഷൂട്ടിംഗ് ഇവിടുത്തെ സ്കൂളിലും കോൺവെന്റിലും നടന്നിട്ടുണ്ടെന്ന് പറയുകയും ചെയ്തു. ഞങ്ങളുടെ അന്വേഷണം നേരായവഴിയിലാണ് നീങ്ങുന്നതെന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി..അതിനിടയിൽ ഫ്രണ്ടിനയച്ചുകൊടുത്ത പിക്കുകളിൽ ഹെഡ്മിസ്ട്രെസുമായി സണ്ണി സംസാരിക്കുന്ന ഒരു പികിലുള്ള കെട്ടിടം അവിടുള്ള സെന്റ് തെരേസാസ് കോൺവെന്റിന്റെ ഭാഗമാണെന്നു തിരിച്ചറിഞ്ഞു.

ഇനിയറിയേണ്ടത് സിസ്റ്റർ മേരി പിയ എവിടെയാണെന്നയിരുന്നു. അതിനായും സ്കൂളിന്റെ ഫോട്ടോയെടുക്കാൻ പെർമിഷനായും ഞങ്ങൾ ഇപ്പോളുള്ള സ്കൂളിന്റെ ഹെഡ്മിസ്ട്രസ് സിസ്റ്ററിനെ വിളിച്ചു. പക്ഷെയാ സ്കൂളിൽ അങ്ങനൊരു ഷൂട്ടിങ് നടക്കാൻ സാധ്യതയില്ലെന്നും മാത്രവുമല്ല സ്കൂൾ കെട്ടിടം പൊളിച് പുതിക്കിപണിഞ്ഞതുകൊണ്ടു അറിയാൻ കഴിയില്ലെന്നും സ്കൂളിൽ ഫോട്ടോസ് എടുക്കാൻ അനുവാദമില്ലാന്നും പറഞ്ഞു. പിന്നീട് മേരി പിയയെ കുറിച്ചു ചോദിച്ചപ്പോളും അറിയില്ലന്നാണ് അറിയിച്ചത്.

അങ്ങനെ ആകെ ശോകമായിരിക്കുമ്പോളാണ് മണലിക്കരൈയിൽ ഉള്ള പയ്യൻ സ്കൂളിന്റെ ഗേറ്റിന്റെ വെളിയിൽ നിന്നു പിക്കെടുത്തിട്ടത്. അതിൽ ചെറുതായി സ്കൂളിന്റെ മുകൾ ഭാഗം കണ്ടപ്പോൾ ഗംഗ ഓടിപോകുന്ന ഇടം പോലെ തോന്നിച്ചു. എന്നാലും ഉറപ്പില്ലായിരുന്നു.. എന്തായാലും അടുത്തദിവസം അവിടെ നേരിൽ ചെന്നന്വേഷിക്കാൻ തീരുമാനിച്ചു അപ്പോളും ഞങ്ങളുടെ മനസിൽ എന്തോ ഒരു അപശകുനം പോലെ തോന്നി.

അടുത്തദിവസം ഞായറാഴ്ച രാവിലെ ഞങ്ങൾ ഗംഗയുടെ ചരിത്രമുറങ്ങുന്ന മണലിക്കരൈ ഗ്രാമത്തിലേക്കു പോകാനായി ട്രെയിൻ പിടിച്ചു . പക്ഷെ പണിപാളി ട്രെൻമാറികയറി വേറെ സ്ഥലത്തിറങ്ങി ..പുല്ല് അതോടെ ഉള്ള കോൺഫിഡൻസ് പിന്നെയും പോയി, എന്നാലും വിട്ടുകൊടുക്കരുതല്ലോ അടുത്ത ട്രെയിൻ പിടിച്ചു വീണ്ടും തമിഴ്‌നാട് ബോർഡറിലേക്കു….അങ്ങനെ ഞങ്ങളോട് പറഞ്ഞതനുസരിച്ചു ഉച്ചയോട് കൂടി അവിടുള്ള ജൂനിയർ പയ്യൻ അഭിഷേക് ദാസ് ഞങ്ങളെ സ്കൂൾ പരിസരത്തെക്കു കൊണ്ടുപോയി. ഒരുഭാഗത്തു അപ്പോളും നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു.അവിടുള്ള ഒരു ചേട്ടനോട് ചോദിച്ചപ്പോൾ ഇവിടെ മണിച്ചിത്രത്താഴ് ഷൂട്ടിങ് നടന്നിട്ടുണ്ടെന്ന് പറഞ്ഞു. പ്രദേശത്തു സ്കൂളിന്റെയും കോൺവെന്റിന്റെയും ഫോട്ടോയെടുക്കാനുള്ള പെർമിഷനായി കത്തോലിക്കാ പള്ളിയിലെ അച്ചനേ തന്നെ കണ്ടു.. ഞങ്ങൾ കാര്യം പറഞ്ഞു അങ്ങനെ അച്ചൻ പറഞ്ഞതനുസരിച്ചു സെന്റ് തെരേസാസ് കന്യാസ്ത്രീ മഠത്തിലേക്കു ഞങ്ങൾച്ചെന്നു.

ഞങ്ങളവിടേയ്ക്കു ച്ചെന്നപ്പോൾ തന്നെ സണ്ണി ഹെഡ്മിസ്ട്രസുമായി സംസാരിക്കുന്ന ഭാഗം കണ്ണിൽപെട്ടു. അപ്പോൾ ഞങ്ങൾക്കു പിൻഗാമിയിലെ കുമാരേട്ടന്റെ മോളെ തന്റെ പെങ്ങളെ കണ്ടുപിടിച്ച ഒരു എക്സൈറ്മെന്റിൽ വരാന്തയിലൂടെ ഓടിവരുന്ന ക്യാപ്റ്റൻ വിജയ്മേനോന്റെ ആ ഒരു ഫീലുണ്ടല്ലോ ന്റെ സാറേ!!!!!!

ഹൃദയമിടുപ്പോടെ ഞങ്ങൾ മഠത്തിന്റെ കോളിങ് ബെല്ലടിച്ചു പക്ഷെ പ്രാർത്ഥനയിൽ ആയിരുന്നതുകൊണ്ടാവും ആരുമിറങ്ങിവന്നില്ല. പിന്നയവിടുള്ള കുട്ടികൾ മദർ സുപ്പീരിയറിനെ വിളിച്ചുകൊണ്ടുവന്നു. സിസ്റ്റർ മേരി പിയയെകുറിച്ചാണ് ആദ്യമന്വേഷിച്ചതു . മേരി പിയ സിസ്റ്റർ ഇവിടുത്തെ മദർ സുപ്പീരിയർ ആയിരുനെന്നും പുള്ളിക്കാരി അറുവർഷങ്ങൾക്കുമുൻപു തക്കലയിൽ വച്ചു മരിച്ചെന്നും പറഞ്ഞു…

ഷൂട്ടിങ്ങിനെക്കുറിച്ചോന്നും ആ സിസ്റ്ററിന് അറിവുണ്ടായിരുന്നില്ല.മാത്രവുമല്ല പലവിധ റസ്‌ട്രീക്ഷനുകൾ ഉള്ളതുകൊണ്ടാവും അധികം സംസാരിക്കാതെ സിസ്റ്റർ തിരിച്ചുപോയി. എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ കുഴങ്ങി കുറച്ചുനേരമവിടെ തന്നെനിന്നു. ഇത്രയും കഷ്ടപെട്ടിട്ടു വിശേഷങ്ങളൊന്നും അറിയാൻ പറ്റില്ലല്ലോ എന്ന സങ്കടവും നിരാശയും കൊണ്ട് തിരിച്ചു പോരാനായി ഇറങ്ങുമ്പോളും പക്ഷെ ഞങ്ങൾക്കായി ആരോ ഒരാൾ ഇതിനായി നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നു മുകളിലാരോ നിശ്ചയിച്ചപോലെയായിരുന്നു പിന്നീട് നടന്ന സംഭവവികാസങ്ങൾ.

അങ്ങനെയിരുന്നപ്പോളാണ് ഒരു സിസ്റ്റർ പുറത്തുനിന്ന് സാധനങ്ങളുമായി അങ്ങോട്ടേക്ക് വന്നത്. ഞങ്ങളെകണ്ടതും എന്തിനാണ് വന്നത് എവിടുന്നാണ് എന്നൊക്കെ ചോദിച്ചു. മണിച്ചിത്രത്താഴ് സിനിമ ഗവേഷണ സംബന്ധമായി കേരളത്തിൽ നിന്ന് ഷൂട്ടിങ് നടന്നസ്ഥലങ്ങൾ ഒക്കെ കാണാനും അതിന്റെ ഡീറ്റൈൽസുകൾ അറിയാനുമാണെന്നുപറഞ്ഞപ്പോൾ പുള്ളിക്കാരിയുടെ മുഖം പ്രസന്നവദയായി എക്സൈറ്റഡായി ഞാനാ ഷൂട്ടിങ് നേരിൽ കണ്ടിട്ടുണ്ടെന്നു പറഞ്ഞു. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്നപോലെ ഈ യാദൃശ്ചികമായുള്ള ട്വിസ്റ്റ് വല്ലാതെ അമ്പരിപ്പിച്ചുകളഞ്ഞു ഞങ്ങളെ.

അങ്ങനെ പുഷ്പവാണി സിസ്റ്റർ ഞങ്ങളെ വിളിച്ചിരുത്തി ആ കഥകൾ പറഞ്ഞുതന്നു. ഈ പിക്കിൽ കാണുന്നത് സിസ്റ്റർ മേരി പിയയല്ല അതു ജൂനിയർ ആർടിസ്റ്റായിരുന്നെന്നും പുള്ളിക്കാരി മദർ സുപ്പീരിയർ ആയിരുനെന്നും മരിച്ചുപോയെന്നും പറഞ്ഞു.പിന്നീട് ഇവിടുള്ള സെന്റ് തെരാസസ് ചിൽഡ്രൻ ഹോം കെട്ടിടത്തിന് മുന്നിൽ വച്ചാണ് സണ്ണിയും ഹെഡ്മിസ്ട്രെസും ചന്തുവും കൂടിയുള്ള ഒരു ഷോട്ട് എടുത്തതെന്നും( പിക്‌ 1 & 2) സണ്ണിയും സിസ്റ്ററും മാത്രമുള്ള വേറൊരു ഷോട്ട് (പിക്‌ 3)അന്ന് പ്രസ്സായിരുന്ന കെട്ടിടത്തിന് മുന്നിൽ വച്ചായിരുന്നെന്നും അന്ന് പ്രീഡിഗ്രി സ്റ്റുഡന്റായിരുന്ന സിസ്റ്റർ പറഞ്ഞുതന്നിട്ടു ആ സ്ഥലങ്ങൾ കാണിച്ചുതന്നു.

ഞങ്ങൾ പറ്റാവുന്നിടത്തോളം ഫോട്ടോസ് എടുത്തു. പക്ഷേ അപ്പോളേക്കും ഒരു ബോംബു ഞങ്ങളുടെ മനസിലേക്ക് വീണു .. കർമേൽ സ്‌കൂളിലല്ല ഗംഗയുടെ സീനുകൾ ചിത്രീകരിച്ചതെന്നു …. ആകെയൊരു നിശബ്ദത പിന്നെവിടെയാണ് സ്കൂൾ ….സിസ്റ്റർക്കുമറിയില്ലതു പിന്നെ പറഞ്ഞു ആ സീനുകൾ ഈ സ്കൂളിൽ തന്നെയാണ് ചിത്രീകരിക്കാനുദ്ദേശിച്ചിരുന്നത് ഈ രണ്ടു ഷോട്ടുകൾ എടുത്തശേഷം അടുത്തദിവസം ഒരു ശനിയാഴ്ച സിസ്റ്റർ ഉൾപ്പെടുന്ന കുട്ടികളോട് പരീക്ഷയെഴുതുന്ന രീതിയിൽ വരാനും ശോഭനയോടൊത്തുള്ള സീനുകൾ ഷൂട്ട് ഉണ്ടെന്നും പറഞ്ഞിരുന്നു. പക്ഷേ അന്ന് എല്ലാരും ഒരുങ്ങിയിരുന്നെങ്കിലും മഴകാരണവും ശോഭനയ്ക്കുള്ള അസൗകര്യം കാരണവും ഷൂട്ട് അവിടുന്നുമാറ്റിയെന്നാണവർ അറിഞ്ഞത്. കൂടുതൽ ഡീറ്റൈൽസുകൾ തക്കലയിൽ ഉള്ള അന്നു അവിടെ സേവനമനുഷ്ഠിച്ചിരുന്ന രണ്ടുസിസ്റ്റർമാരുടെ ഫോൺനമ്പറുകൾ തരികയും ചെയ്തു..

പിന്നീട് മണിച്ചിത്രത്താഴിലെ കൂടുതൽ സ്ക്രീൻഷോട്ടുകൾ കാണിച്ചപ്പോൾ വെള്ളയും പച്ചയുമുള്ള യൂണിഫോം അക്കാലത്തു നാഗർകോവിലുള്ള സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിലെയുണ്ടായിരുന്നുള്ളൂ ബിൽഡിങിന്റെ സ്ട്രക്ച്ചർ കണ്ടിട്ടു അതായിരിക്കണമെന്നും സിസ്റ്റർ അഭിപ്രായപ്പെട്ടൂ. നേരെ ഗൂഗിൾ ചെയ്തുനോക്കി. പക്ഷേ അങ്ങനെയങ്ങോട്ടു ഉറപ്പിക്കാൻ പറ്റുന്നില്ല. എന്തായാലും ഇത്രയും ഡീറ്റൈൽസ് പറഞ്ഞുതന്ന പുഷ്പവാണി സിസ്റ്ററിനോട് വലിയൊരു നന്ദിയുംപറഞ്ഞു ഞങ്ങൾ തിരിച്ചിറങ്ങി.

ശേഷം അഭിഷേക് ദാസിന്റെ വീട്ടിലേക്കു പോയി അവിടുത്തെ അമ്മയുടെ സ്നേഹവും സൽക്കാരങ്ങളും മനം നിറച്ചു . ആ അമ്മ മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട് പക്ഷേ ഇവൻ ജന്മത് കാണില്ലന്നും ചന്ദ്രമുഖിയാണ് ബെസ്റ്റെന്നും പറഞ്ഞു അടിയിട്ടു . കൂടുതൽ നിന്നാൽ ഞങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുമെന്നുമനസിലാക്കി വേഗം ഞങ്ങളവിടുന്നു റെയിൽവേ സ്റേഷനിലേക്കു യാത്രയായി…

അങ്ങനെ ഒരുദിവസം നീണ്ട കൊച്ചു ഗംഗയെ തേടിയുള്ള യാത്രയ്ക്ക് താത്കാലിക വിരാമം ഇട്ടതുകൊണ്ടു തിരിച്ചുള്ളയാത്രയിൽ ഞങ്ങളുടെ ചിന്ത മുഴുവൻ ഈ യാത്രയിലുടനീളം സംഭവിച്ച യാദൃച്ഛികതകളും ഇനിയെങ്ങനെ ആ സ്കൂൾ കണ്ടുപിടിക്കുമെന്നായിരുന്നു. അപ്പോളാണ് മണിച്ചിത്രത്താഴിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ജയസൂര്യസാറിന്റെ നമ്പർ കൈവശമുള്ളകാര്യം പെട്ടെന്ന് ഓർത്തത്.

എന്തുകൊണ്ടിതു നേരത്തേതോന്നിയില്ല എന്ന ഭാവത്തോടെ അദേഹത്തെ വിളിക്കുകയും നാഗര്‍കോവിലിൽ ഷൂട്ട് നടന്നിട്ടില്ലാന്നും അതു ചെന്നൈലുള്ള ഏതോ സ്കൂളിലാണ് ചിത്രീകരിച്ചതെന്നും പറഞ്ഞുതന്നത്. ഏരിയ പോലും ഓർമയില്ല . തെക്കിനി ഭാഗങ്ങൾ ചെന്നൈ വാസൻ ഹൗസിൽ ആയിരുന്നു ഷൂട്ട് എന്നതുകൊണ്ട് അതിന്റെ പരിസരങ്ങളിലെവിടെയെങ്കിലുമായിരിക്കാം സ്കൂളെന്നു അനുമാനിച്ചു പക്ഷെ മണലിക്കരൈ അല്ല ചെന്നൈ എന്നറിയാവുന്നതുകൊണ്ടും കടലിൽ ചൂണ്ടയിടുന്ന പോലെ പ്രയാസകരമാണെന്നും അറിഞ്ഞുകൊണ്ട് വെറുതെ ഒളികണ്ണിട്ടു അടുത്തിരുന്നയാളോട് ചോദിച്ചു…

അതേയ് മ്മൾക്കു എന്നാൽ ചെന്നൈക്കു വിട്ടാലോ ..ലോ.. ലോ…

പ്ഭാ….

ശുഭം….

അവസാനമായി ഇതിനായി ഞങ്ങളുടെ കൂടെനിന്ന സഹായം വാഗ്ദാനം ചെയ്ത എല്ലാർക്കും അതിപ്പോൾ ക്രെഡിറ്റ്സിൽ ഉണ്ടായിരുന്ന മേരിപിയ സിസ്റ്റർ മുതൽ ഞങ്ങളെ ആവോളം സല്കരിച്ചു സ്നേഹിച്ച ആ അമ്മവരെ എല്ലാരുടെയും പേരിതിൽ തന്നെയുണ്ട് എല്ലാവർക്കും വലിയൊരു നന്ദിപറഞ്ഞുകൊണ്ടു നിർത്തുന്നു നന്ദി…

shortlink

Related Articles

Post Your Comments


Back to top button