CinemaGeneralKollywoodLatest NewsNEWS

‘അന്യനിലെ ആ സംഘട്ടന രംഗം ഒപ്പിയെടുത്തത് 120 ക്യാമറകൾ; പക്ഷെ അവിടെ നടന്ന ഭീകരമായ അപകടം പുറംലോകമറിഞ്ഞില്ല’

പൊരിഞ്ഞ പോരാട്ടത്തിനിടയിൽ തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന അവരെയെല്ലാം മുകളിലേക്ക് തെറിപ്പിച്ചുകൊണ്ട് ഒരു വിജയിയെപോലെ ഉയർന്നു പൊന്തുന്ന അന്യൻ

ഇന്ത്യൻ സിനിമയിലെ തന്നെ എക്കലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ചിയാൻ വിക്രമിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത അന്യൻ. വിക്രമിന്റെ കരിയറിലെ തന്നെ മികച്ച ചിത്രം കൂടിയാണ് അന്യൻ. താരത്തിന്റെ ഗംഭീര പ്രകടനവും അതിലെ കിടിലൻ സംഘട്ടന രംഗങ്ങളും വളരെ ശ്രദ്ധ നേടിയിരുന്നു. ദേശീയ അവാർഡ് ജേതാവായ സംഘട്ടന സംവിധായകൻ പീറ്റർ ഹെയ്‌ൻ ആണ് അതിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. ഇപ്പോഴിതാ രജനികാന്തിന്റെ മകൾ ഐശ്വര്യ സംവിധാനം ചെയ്ത സിനിമാ വീരന്മാർ എന്ന ഡോക്യുമെന്ററിയെ ആസ്പദമാക്കി സനൂജ് സുശീലൻ എന്ന യുവാവ് സിനിമയിലെ സംഘട്ടന രംഗങ്ങളെ കുറിച്ചും അതിനു പിന്നിലെ സംഭവ വികാസങ്ങളെ കുറിച്ചും എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഒട്ടേറെ പേരുടെ അനുഭവങ്ങൾ അദ്ദേഹം ഈ കുറിപ്പിലൂടെ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം:

സിനിമാ വീരന്മാർ**************************

ഈ കുറിപ്പിനൊപ്പം ചേർത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക. കണ്ണീർ വാർത്തുകൊണ്ടു സംസാരിക്കുന്ന ഒരു യുവതിയാണ് അതിലുള്ളത്. ഇൻസൈറ്റിൽ കാണുന്നത് അവരുടെ ഭർത്താവിൻ്റെ ഒരപകടത്തിൽ പൊട്ടിത്തകർന്ന താടിയെല്ലുകളുമാണ്. ഇവർ ആരാണെന്നല്ലേ ? അത് പറയുന്നതിന് മുമ്പ് ഈ ചിത്രത്തിന് പുറകിലുള്ള കഥ അറിയണം.

അന്യൻ എന്ന തമിഴ് സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ദ്വന്ദ വ്യക്തിത്വ പ്രശ്നങ്ങൾ കാരണം ഭ്രാന്തമായ അവസ്ഥയിലെത്തിയ അമ്പിയിലെ അന്യൻ ഉണർന്നെഴുന്നേറ്റിരിക്കുന്നു. ഡോജോ ഹോളിൽ വച്ച് തനിക്കു നേരെ പാഞ്ഞടുക്കുന്ന കരാട്ടെ അഭ്യാസികളെ നേരിടുന്ന അയാൾ എല്ലാവരെയും അസാമാന്യ ശക്തിയോടെ അടിച്ചു തെറിപ്പിക്കുകയാണ്. പൊരിഞ്ഞ പോരാട്ടത്തിനിടയിൽ തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന അവരെയെല്ലാം മുകളിലേക്ക് തെറിപ്പിച്ചുകൊണ്ട് ഒരു വിജയിയെപോലെ ഉയർന്നു പൊന്തുന്ന അന്യൻ. സംഘട്ടനം നടക്കുന്ന അരീനയ്ക്ക് ചുറ്റിനുമായി സജ്ജീകരിച്ചിട്ടുള്ള നൂറ്റിയിരുപത് ക്യാമറകൾ അതിൻ്റെ ഓരോ നിമിഷവും പിഴവില്ലാതെ ഒപ്പിയെടുത്തു. ആ സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു ഭാഗമായിരുന്നു ആ സംഘട്ടനം. വൻ വിജയമായ ആ ചിത്രത്തിൽ ഇപ്പോളും പ്രേക്ഷകർ ഓർത്തിരിക്കുന്ന ത്രസിപ്പിക്കുന്ന ഒരു രംഗമായി ഇന്നും അത് തുടരുന്നു. എന്നാൽ ഇത് ഷൂട്ട് ചെയ്യുമ്പോൾ സംഭവിച്ച ഭീകരമായ ഒരു അപകടം പുറത്താരും അറിഞ്ഞില്ല.

ചിത്രീകരണത്തിന് ടൈം സ്ലൈസ് മെത്തേഡ് ഉപയോഗിക്കുന്നത് കാരണം വളരെ ചെറിയ ഒരു ഏരിയ മാത്രമാണ് സംഘട്ടനത്തിൽ പങ്കെടുക്കുന്നവർക്ക് കിട്ടുന്നത്. അതിനു ചുറ്റും വട്ടത്തിലായാണ് ക്യാമറകൾ വിന്യസിച്ചിരിക്കുന്നത്. സാങ്കേതികമായ ഈ സങ്കീർണ്ണത കാരണം കൂടുതൽ ഷോട്ടുകൾക്കു പോകാനും കഴിയില്ല. ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ആക്ഷൻ കൊറിയോഗ്രാഫർ എല്ലാം പ്ലാൻ ചെയ്തു. നായകന്റെ അടിയേറ്റ് പറന്നു പൊന്തേണ്ട എല്ലാ സ്റ്റണ്ട് ആർട്ടിസ്റ്റുകളെയും അരയിൽ കയർ കെട്ടി അതൊരു കപ്പി വഴി ഒറ്റ കയറിൽ ബന്ധിപ്പിച്ചു. അതായത് ആ ഒറ്റക്കയർ വലിച്ച് എല്ലാവരെയും ഒരുമിച്ചു പൊക്കുകയും താഴ്ക്കുകയും ചെയ്യാം. ഇത്രയും ആർട്ടിസ്റ്റുകളുടെ ഭാരം താങ്ങേണ്ടത് കൊണ്ട് ആ കയർ അവർ ഒരു ട്രക്കുമായി പിടിപ്പിച്ചു. ട്രക്ക് മുന്നോട്ടു ഓടിച്ചാൽ കയർ വലിയും, ഇവരെല്ലാം ഉയർന്നു പൊന്തുകയും ചെയ്യും. നല്ലത് പോലെ റിഹേഴ്‌സൽ നടത്തി എല്ലാവരും റെഡിയായി. എന്നാൽ ടേക്ക് എടുത്തപ്പോൾ ആരും പ്രതീക്ഷിക്കാത്ത ഒരു അത്യാഹിതം സംഭവിച്ചു. ട്രക്ക് മുന്നോട്ടെടുത്ത ഡ്രൈവർക്ക് ബ്രേക്ക് ചെയ്യുന്നതിൽ ടൈമിംഗ് പിഴച്ചു. കയറിൽ കെട്ടിയിരുന്ന എല്ലാ ആർട്ടിസ്റ്റുകളും മിന്നൽ വേഗത്തിൽ ഉയർന്നു പൊന്തി മുകളിലത്തെ സീലിങ്ങിൽ പോയി ഇടിച്ചു പലയിടത്തായി തെറിച്ചു വീണു. ചോരയിൽ കുളിച്ചു കിടന്ന അവരുടെ കൂട്ടത്തിൽ താടിയെല്ലുകൾ സാരമായി തകർന്ന സ്റ്റണ്ട് മാസ്റ്ററും ഉണ്ടായിരുന്നു. മുഖത്തിന്റെ രൂപം തന്നെ മാറിപ്പോയ അദ്ദേഹം പിന്നീട് തുടർച്ചയായ ശസ്ത്രക്രിയകൾക്ക് വിധേയമായാണ് എല്ലാം ശരിയാക്കിയെടുത്തത്.

നിങ്ങൾ വിചാരിക്കും അദ്ദേഹം അതോടെ പണി നിർത്തി പോയെന്ന്. എന്നാൽ ഇതുകൊണ്ടൊന്നും കുലുങ്ങുന്നയാളായിരുന്നില്ല പുള്ളി. ഇതിലും വലിയ സാഹസങ്ങൾ മുമ്പും ചെയ്തു പണി വാങ്ങിയ ചരിത്രമുള്ളയാളായിരുന്നു അദ്ദേഹം. ശങ്കർ സംവിധാനം ചെയ്ത മുദൽവൻ എന്ന സിനിമയിലെയും അസിസ്റ്റന്റ്റ് സ്റ്റണ്ട് ഡയറക്ടർ ആയിരുന്നു ഈ മാസ്റ്റർ. മുദൽവനിലെ പ്രസിദ്ധമായ ഒരു രംഗമാണ് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ഗുണ്ടകൾ ശ്രമിക്കുമ്പോൾ വസ്ത്രം ഊരിയെറിഞ്ഞു രക്ഷപ്പെടുന്ന ഒരു നാൾ തലൈവർ ആയ പുകഴേന്തി. ദേഹത്ത് തീയുമായി ഓടുന്ന അയാൾ അവസാനം പൂർണ നഗ്നനായി പുഴയിലേക്ക് ചാടുകയാണ് . സിനിമ കണ്ട ഒരാൾക്ക് പോലും അത് യഥാർത്ഥത്തിൽ ചെയ്തത് ഈ മാസ്റ്ററാണ് എന്ന് മനസ്സിലായില്ല. മുതുകിൽ റബർ സൊല്യൂഷൻ തേച്ച ശേഷമാണ് അതിനു മുകളിൽ തീ കൊളുത്തുക. സീൻ കൂടുതൽ നന്നാകാൻ വേണ്ടി താൻ ഓടിത്തുടങ്ങുമ്പോൾ കുറച്ചു മില്ലി പെട്രോൾ മുതുകത്ത് കത്തിക്കൊണ്ടിരിക്കുന്ന തീയിലേക്ക് വീശിയെറിയണം എന്ന് തൻ്റെ അസിസ്റ്റന്റിനെ മാസ്റ്റർ ശട്ടം കെട്ടി. പക്ഷെ മാസ്റ്റർ ഓടുന്നതിന്റെ വേഗതയും അസിസ്റ്റന്റ് സമയം കണക്കുകൂട്ടിയതിലെ പിഴവും കാരണം കൂടുതൽ പെട്രോൾ തീയിലേക്ക് വീണ് അത് ആളിക്കത്തി. പുഴയിലേക്ക് ചാടുന്നതായാണ് സിനിമയിൽ കാണിക്കുന്നതെങ്കിലും ഓട്ടത്തിന്റെ അവസാനം ഒരു സേഫ്റ്റി ടാങ്കിലേക്കാണ് യഥാർത്ഥത്തിൽ അയാൾ ചാടുന്നത്. എല്ലാവരും ഓടിവന്ന് ടാങ്കിൽ മാസ്റ്ററെ പുറത്തെടുത്തപ്പോളേക്കും അദ്ദേഹത്തിൻ്റെ മുതുകത്ത് നിന്ന് നല്ലൊരു ഭാഗം തൊലിയും വെന്തു പോയിരുന്നു. അത്രയും വേദന ഉണ്ടായിട്ടും ഓട്ടം നിർത്താതിരുന്നത് കൊണ്ട് ആ ടേക്ക് നല്ലതുപോലെ കിട്ടുകയും ചെയ്തു. തീയറ്ററിൽ ഈ രംഗം കരഘോഷം സൃഷ്ടിക്കുമ്പോൾ വേദന തിന്നുകൊണ്ട് ചികിത്സ തേടുകയായിരുന്നു മാസ്റ്റർ.

ഇപ്പോൾ നിങ്ങൾക്ക് ആളെ പിടികിട്ടിയിട്ടുണ്ടാവും. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ഇറങ്ങുന്ന വമ്പൻ ചിത്രങ്ങളിലെ ആക്ഷൻ കൊറിയോഗ്രാഫർ ആയ പീറ്റർ ഹെയിൻ അല്ലാതെ മറ്റാരുമല്ല ഈ മാസ്റ്റർ. അദ്ദേഹത്തിൻ്റെ ഭാര്യയായ പാർവതി ഹെയ്‌ൻ ആണ് മുകളിലത്തെ ചിത്രത്തിലുള്ളത്.

നമ്മൾ കാണുന്ന സിനിമകളിലെ തട്ടുപൊളിപ്പൻ സംഘട്ടനങ്ങൾക്ക് പിന്നിൽ ഇതുപോലെ പലരുടെയും രക്തവും വിയർപ്പും കണ്ണീരുമുണ്ട്. എന്നാൽ അതിനെപ്പറ്റി കേൾക്കുമ്പോൾ പലരും ചോദിക്കുന്ന ചോദ്യങ്ങളുണ്ട്. ഇത്രയും റിസ്കുള്ള ഒരു ജോലി എന്തിനു ചെയ്യണം ? ഇതൊക്കെ ചെയ്താൽ ഇവർക്ക് എന്ത് പ്രതിഫലം കിട്ടും ? അവരുടെ കുടുംബങ്ങൾ എങ്ങനെയാണ് ഇതുപോലുള്ള ഒരു ജീവിതവുമായി പൊരുത്തപ്പെട്ടു പോകുന്നത് ? സിനിമക്ക് പുറത്തുള്ളവരുടെ ഇത്തരം ഒരുപാടു സംശയങ്ങളുടെ ഉത്തരം തേടിയുള്ള ഒരു യാത്രയാണ് രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ സംവിധാനം ചെയ്ത “സിനിമാ വീരൻ” എന്ന ഡോക്യൂമെന്ററി. സിനിമാ പത്രപ്രവർത്തകർക്കിടയിലെ ഏറ്റവും സീനിയറായ, അന്തരിച്ച, ഫിലിം ന്യൂസ് ആനന്ദനിൽ നിന്നാരംഭിക്കുന്ന ഈ ഡോക്യൂമെന്ററി സ്റ്റണ്ട് കലാകാരന്മാരുടെ ഏറ്റവും പുതിയ തലമുറയിൽ ചെന്ന് അവസാനിക്കുമ്പോൾ മാറാതെ നിൽക്കുന്നത് ഒന്നേയുള്ളൂ. ഷൂട്ടിങ് സെറ്റിൽ അവർ ജീവൻ പണയം വച്ച് നടത്തുന്ന കളികളും അതിനു കൊടുക്കേണ്ടി വരുന്ന വിലയും. അന്തരീക്ഷത്തിൽ മലക്കം മറിയുകയും ഉയരത്തിൽ നിന്ന് എടുത്തു ചാടുകയും വെറും തല കൊണ്ട് കണ്ണാടി ഇടിച്ചു പൊട്ടിക്കുകയും ഒക്കെ ചെയ്യുന്ന ഇവരുടെ പിന്നാമ്പുറ കഥകൾ പലതും നിറകണ്ണുകളോടെ മാത്രമേ കണ്ടിരിക്കാൻ കഴിയൂ.

അപകടം പിടിച്ച രംഗങ്ങൾ സ്വയം ചെയ്യാൻ ധൈര്യം കാണിക്കുന്ന താരങ്ങൾ വളരെ കുറച്ചേയുള്ളൂ. കോടികളുടെ വിലയുള്ള താരങ്ങൾക്ക് അപകടം പിണഞ്ഞാൽ സിനിമയെ അത് ബാധിക്കുമെന്നതും ഇത്തരം സ്റ്റണ്ടുകൾ ചെയ്യാനുള്ള മെയ്‌വഴക്കം അവർക്ക് ഇല്ലാതിരുന്ന സാഹചര്യത്തിലുമൊക്കെയാണ് ഡ്യൂപ്പ് എന്ന് വിളിക്കുന്ന ബോഡി ഡബിളുകളെ സിനിമയിൽ ഉപയോഗിക്കുന്നത്. നമ്മുടെ സിനിമയിൽ മാത്രമല്ല ഹോളിവുഡിലും അങ്ങനെ തന്നെയാണ്. ടോം ക്രൂസിനെ പോലെ ചിലർ മാത്രമാണ് അതിനപവാദം. വർഷങ്ങൾക്കു മുമ്പേ തന്നെ ഇങ്ങനെയുള്ള ആൾമാറാട്ടങ്ങൾ സിനിമയിൽ ഉപയോഗിച്ച് തുടങ്ങിയിരുന്നു. സ്വാഭാവികമായും അപകടങ്ങളും ജീവത്യാഗങ്ങളും ഒക്കെ അതിൻ്റെ ഭാഗമാവുകയും ചെയ്തു.

ഒരു സുരക്ഷാ സന്നാഹങ്ങളുമില്ലാതെയാണ് പണ്ടൊക്കെ അപകടം പിടിച്ച പല സംഘട്ടനങ്ങളും ചിത്രീകരിച്ചിരുന്നത്. ധൈര്യവും മാസ്റ്ററുടെ കണക്കു കൂട്ടലും മാത്രം കൈമുതലാക്കിയാണ് ജീവൻ പണയം വച്ച് അത്തരം രംഗങ്ങളിൽ അവർ അഭിനയിച്ചിരുന്നത്. സൂപ്പർ സ്റ്റാറുകൾക്കു പോലും ഇതായിരുന്നു അവസ്ഥ. ഒരു തീവണ്ടിയിലെ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ സാക്ഷാൽ രജനീകാന്ത് ഒപ്പം ഫൈറ്റ് ചെയ്യുന്ന ഒരു നടൻ്റെ തല ഒരു തുരങ്കത്തിൽ ഇടിക്കാൻ പോകുന്നത് കണ്ടു സ്തബ്ധനായി നിന്ന് പോയതും കൃത്യ സമയത്ത് മറ്റൊരാൾ പിടിച്ചു മാറ്റിയതു കാരണം അദ്ദേഹം അപകടത്തിൽ നിന്ന് രക്ഷപെട്ടതുമൊക്കെ പണ്ടത്തെ പ്രമുഖ സംഘട്ടന സംവിധായകനായ ശ്രീ. ജൂഡോ രത്തിനം വിവരിക്കുന്നത് ശ്വാസമടക്കിപ്പിടിച്ചു മാത്രമേ കേട്ടിരിക്കാനാവൂ. എന്തിനതുവരെ പോകണം. വിയറ്റ്നാം കോളനി എന്ന ചിത്രത്തിൽ ക്ലൈമാക്സ് ഷൂട്ട് ചെയ്തു കൊണ്ടിരുന്നപ്പോളുണ്ടായ ഒരു അനുഭവം മോഹൻലാൽ ഒരിടത്ത് പറഞ്ഞിട്ടുണ്ട്. പൊരിഞ്ഞ ഫൈറ്റ് നടന്നു കൊണ്ടിരിക്കുമ്പോൾ തൊട്ടടുത്തുണ്ടായിരുന്ന ഒരു ലൈറ്റിൽ പവർ കൊടുക്കുന്ന വയർ രണ്ടു തീപ്പെട്ടി കൊള്ളി ഉപയോഗിച്ചാണ് പിടിപ്പിച്ചു വച്ചിരിക്കുന്നത്. ചിത്രീകരണത്തിനിടെ അത് ഇളകി ടാങ്കിനു നേരെ വരുന്നത് മിന്നായം പോലെ അദ്ദേഹം കണ്ടു. എന്തോ ഭാഗ്യത്താൽ അത് വെള്ളത്തിൽ തൊടാതെ മാറിപ്പോയി. ശക്തമായ വൈദ്യുത പ്രവാഹമുള്ള ആ വയർ വെള്ളത്തിൽ തൊട്ടിരുന്നെങ്കിൽ ഇന്നിത് പറയാൻ താനുണ്ടാവുമായിരുന്നില്ല എന്ന് ചിരിച്ചുകൊണ്ടാണ് അദ്ദേഹം പറഞ്ഞതെങ്കിലും നമ്മുടെ സിനിമാ സെറ്റുകളിലെ സുരക്ഷയൊക്കെ അത്രയേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് വാസ്തവം.

അതുപോലെ തന്നെ നമ്മുടെ സിനിമകളിലെ സ്റ്റണ്ട് സീനുകളെക്കുറിച്ച് ഏറ്റവും കൂടുതൽ കേൾക്കാറുള്ള വിമർശനമാണ് കയറിൽ കെട്ടി തൂക്കി കാരക്കുന്ന് എന്നത്. ഈയിടെ ഇറങ്ങിയ മാമാങ്കത്തിലും ബിഗ് ബ്രദറിലുമൊക്കെ അത്തരം രംഗങ്ങൾ ഉണ്ടെന്ന വിമർശനം വ്യാപകമായി വന്നിരുന്നു. സത്യത്തിൽ ഇവിടെയൊക്കെ കയറല്ല ഉപയോഗിക്കുന്നത്. രണ്ടും മൂന്നും ടൺ വരെ ഭാരം തങ്ങുന്ന നേർത്ത വയറുകളും അതിൽ അവരെ സസ്‌പെൻഡ് ചെയ്തു നിർത്താൻ പല ഉപകരണങ്ങളും ഉപയോഗത്തിലുണ്ട്. സേഫ്റ്റി ഹാർനസ്സുകൾ , ഇലക്ട്രോണിക് ആയി നിയന്ത്രിക്കാവുന്ന ക്രെയിനുകൾ തുടങ്ങി ഒരുപാടു സൗകര്യങ്ങൾ ഇപ്പോൾ നിലവിലുണ്ട്. പക്ഷെ പണ്ടതായിരുന്നില്ല അവസ്ഥ. അക്ഷരാർത്ഥത്തിൽ അവരെ കയറിൽ കെട്ടി എറിയുകയായിരുന്നു. ഇത്തരം സംഘട്ടന രംഗങ്ങളിൽ സ്ഥിരമായി അഭിനയിക്കുന്ന ജാഫർ എന്നൊരു സ്റ്റണ്ട് ആർട്ടിസ്റ്റിൻ്റെ കഥ ഇതിലുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞു വീട്ടിലെത്തിയാൽ ഉമ്മയുടെയും മക്കളുടെയും ഒക്കെ മുന്നിൽ എപ്പോളും ഷർട്ട് ധരിച്ചു മാത്രമേ അദ്ദേഹം പോകാറുള്ളൂ. അതിനു പുറകിലെ രഹസ്യം അദ്ദേഹത്തിൻ്റെ ഭാര്യക്ക് മാത്രമറിയാം. ഷർട്ട് ഊരിയാൽ ദേഹം മുഴുവൻ കയർ വരിഞ്ഞമർന്നതിന്റെ പാടുകളാണ്. അത് കണ്ടാൽ ഒരുപക്ഷെ ഈ ജോലി ചെയ്യാൻ കുടുംബം സമ്മതിച്ചില്ലെങ്കിലോ എന്ന് ഭയന്നാണ് മുസ്തഫ അത് മറച്ചു വയ്ക്കുന്നത്.

ഇതിൽ വന്നു പോകുന്ന പല നടന്മാരും കോടമ്പാക്കത്തിന്റെ ഓരങ്ങളിൽ താമസിക്കുന്നവരാണ്. സിനിമ എന്ന അത്ഭുത പ്രപഞ്ചത്തിൽ ഒരിക്കലും സ്വന്തം മുഖം കാണിക്കാൻ കഴിയാതെ മറഞ്ഞു നിൽക്കുന്നവർ. മുടിയും വളർത്തി മസിലും പെരുപ്പിച്ച് സ്‌ക്രീനിൽ വന്നു നമ്മളെ പേടിപ്പിക്കുന്നവർ ജീവിതത്തിൽ എത്ര പാവങ്ങളാണ് എന്നറിയാമോ ? സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുന്നവർ അവർക്കിടയിലും ഒരുപാടുണ്ട് . കുടുംബം പട്ടിണിയിലാവാതിരിക്കാൻ ഈ ജോലി ചെയ്യുന്നവരുണ്ട്. ഇതേ ജോലി ചെയ്തിരുന്ന പിതാവ് അപകടം പറ്റി കിടപ്പിലായപ്പോൾ അവരെ രക്ഷിക്കാനും കുടുംബം നോക്കാനും വേണ്ടി സ്വന്തം സ്വപ്‌നങ്ങൾ പകുതി വഴിക്കുപേക്ഷിച്ച ഒരുപാടു മനുഷ്യരെ ഈ ഡോക്യൂമെന്ററി കാണിച്ചു തരുന്നുണ്ട്. മുതൽവനിലെ ആ സീൻ ഷൂട്ട് ചെയ്യുന്ന ദിവസം താൻ എങ്ങനെയാണു രാവിലെ വീട്ടിൽ നിന്ന് തിരിച്ചത് എന്ന് വിങ്ങുന്ന ശബ്ദത്തിൽ പീറ്റർ പറയുന്നത് കേൾക്കുക. അന്നത്തെ ഷൂട്ടിന് ശേഷം താൻ ജീവനോടെയുണ്ടാകുമോ എന്നൊരു ഭയം പിടികൂടിയത് കാരണം കണ്ണ് നിറഞ്ഞ പീറ്ററിന്റെ മുഖം ഭാര്യ കാണാതിരിക്കാൻ വേണ്ടി വീട്ടിനകത്ത് നിന്ന് തന്നെ അദ്ദേഹത്തിന് ഹെൽമറ്റ് ധരിച്ച് ഇറങ്ങേണ്ടി വന്നു . അസാധാരണമായ ആ പെരുമാറ്റം കണ്ടു ഭാര്യ പരിഭ്രാന്തയായി പല തവണ ചോദിച്ചിട്ടും ഒന്നും തുറന്നു പറയാതെ അദ്ദേഹം ജോലിക്കു പോയി. അന്യനിലെ അപകടത്തിൽ ചോരയിൽ കുളിച്ച് മുഖം തകർന്ന് കിടക്കുന്ന ഭർത്താവിനെ കണ്ടത് പാർവതി വിവരിക്കുന്നതും കരഞ്ഞുകൊണ്ടാണ്.

ഒരു തൊഴിൽ എന്നതിലുപരി ഇത്തരം സാഹസങ്ങൾ കാണിക്കുന്നത് ഒരു ഹരമായ ആൾക്കാരാണ് സ്റ്റണ്ട് താരങ്ങളിൽ കൂടുതലും. എത്ര മാരകമായ അപകടം സംഭവിച്ചാലും അവർ അതിലേക്കു തന്നെ തിരിച്ചു പോകുന്നത് അങ്ങനെയാണ്. സത്യൻ അന്തിക്കാട് ഇതിനെപ്പറ്റി രസകരമായ ഒരു കഥ സ്വന്തം പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. കണ്ണാടി ഇടിച്ചു പൊട്ടിക്കുന്ന ഐറ്റം ചെയ്യുന്ന ഒരു കലാകാരനുമായി എവിടെയോ പോയപ്പോൾ ഹോട്ടലിലെ തിളങ്ങുന്ന സ്ഫടിക വാതിലിലേക്ക് നിർനിമേഷനായി നോക്കുന്ന അയാളോട് എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ ആ ഗ്ലാസ്സ് ഇടിച്ചു പൊട്ടിക്കാൻ കൈ തരിക്കുന്നു സർ എന്നായിരുന്നു പുള്ളിയുടെ മറുപടി. ജീപ്പ് ഓടിച്ചുകൊണ്ടു വന്നു മറിച്ചിടുന്ന ഒരാളും ഇതുപോലെ ഒരു ആഗ്രഹം പ്രകടിപ്പിച്ചതും അദ്ദേഹം അതിൽ വിവരിച്ചിട്ടുണ്ട്.

തമിഴ് സിനിമയിലെ അറിയപ്പെടാത്ത ഇത്തരം മനുഷ്യർക്കുള്ള ഒരു സമർപ്പണം എന്ന നിലയിലാണ് ഐശ്വര്യ ഇത് അവതരിപ്പിച്ചിരിക്കുന്നത്. വളരെ പഴയ തലമുറയിൽ പെട്ട ജൂഡോ രത്തിനം, പൊന്നമ്പലം മുതൽ ഏറ്റവും പുതിയ തലമുറയിൽ പെട്ട പ്രശസ്തരായ പല ആക്ഷൻ സംവിധായകരും ഇതിൽ വന്നു പോകുന്നുണ്ട്. തീയറ്ററിൽ നമ്മൾ കയ്യടിച്ചാസ്വദിച്ച സീനുകളിൽ ശരിക്കും അഭിനയിച്ച ഒട്ടും അറിയപ്പെടാത്ത സ്റ്റണ്ട് താരങ്ങളും ഇതിലുണ്ട്. സ്വന്തം പിതാവായ രജനീകാന്തിന് ശിവാജിയിൽ ഡ്യൂപ്പ് ആയ സ്റ്റണ്ണർ സാം എന്ന താരത്തിനെ വരെ ഇതിൽ കാണിച്ചിട്ടുണ്ട്. ഇതിലെ വോയ്‌സ് ഓവർ ചെയ്തിരിക്കുന്നത് രജനികാന്ത് തന്നെയാണ്. സംഗീതം പകർന്നത് എ ആർ റഹ്മാനും. ഒരുപാടു വാർത്താ പ്രാധാന്യം നേടിയ ഈ ഫിലിം ഇറങ്ങിയതിനു പിന്നാലെയാണ് ദേശീയ ചലച്ചിത്ര അവാർഡിൽ സംഘട്ടനം എന്ന വിഭാഗം കൂടി പുതുതായി ചേർക്കപ്പെട്ടത്. ദേഹത്തുള്ള ഉണങ്ങിയ മുറിവുകളും ശസ്ത്രക്രിയകളുടെ പാടുകളുമൊക്കെയാണ് ‘അഭിനയിക്കുന്ന’ സീൻ നന്നാക്കുമ്പോൾ അവർക്ക് ലഭിക്കുന്ന അംഗീകാരം.

രണ്ടു വർഷം മുമ്പിറങ്ങിയ ഈ ഡോക്യൂമെന്ററി ഞാൻ കണ്ടത് ഹോട്ട്സ്റ്റാറിലാണ്. ഏകദേശം ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ ഡോക്യൂ ഫിലിം ഹോട്ട്സ്റ്റാറിൽ സൗജന്യമാണ്. ഇതുവരെ കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കാണുക. അടുത്ത തവണ നിങ്ങളുടെ പ്രിയതാരത്തിൻ്റെ തകർപ്പൻ സ്റ്റണ്ട് സീൻ കണ്ടു കയ്യടിക്കുമ്പോൾ ഓർക്കുക. അതിലെ യഥാർത്ഥ താരം അദ്ദേഹമാകണമെന്നില്ല.

shortlink

Related Articles

Post Your Comments


Back to top button