GeneralLatest NewsMollywood

എന്തിനാണ് മോഹന്‍ലാല്‍ ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നത്? നായകനാവാന്‍ പോന്ന സൗന്ദര്യമൊന്നും എനിക്കില്ലായിരുന്നു

ലോകം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ദശാസന്ധിയില്‍ നില്‍ക്കുമ്ബോള്‍ ഞാനും ഒരു വഴിത്തിരവില്‍ വന്ന് നില്‍ക്കുകയാണ്.

അറാംക്ലാസില്‍ പഠിക്കുമ്ബോള്‍ ആരോ നിര്‍ബന്ധിച്ച്‌ നാടകത്തിലേക്ക് തള്ളിവിട്ടതില്‍ നിന്നു തുടങ്ങുന്ന അഭിനയജീവിതത്തിന്റെ നാല് പതിറ്റാണ്ടുകള്‍ പിന്നിടുകയാണ് മോഹന്‍ലാല്‍. അറുപതാം പിറന്നാളിനോടുനബന്ധിച്ച്‌ ഇതുവരെ നടന്നെത്തിയ വഴികളിലേക്ക് നിസ്സംഗം നോക്കി നില്‍ക്കുമ്ബോള്‍ തന്റെയുള്ളില്‍ നിറയുന്നത് ഒ. വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ ‘ അള്ളാപിച്ച മൊല്ലാക്കയുടെ ചോദ്യമാണെന്നു മോഹന്‍ലാല്‍ പുതിയ ബ്ലോഗില്‍ പറയുന്നു,

മോഹന്‍ലാലിന്റെ ബ്ലോഗ് പൂര്‍ണമായി വായിക്കാം;

നീ ഉണ്‍മയാ പൊയ്യാ?

ലോകം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ദശാസന്ധിയില്‍ നില്‍ക്കുമ്ബോള്‍ ഞാനും ഒരു വഴിത്തിരവില്‍ വന്ന് നില്‍ക്കുകയാണ്. ഇന്ന് മെയ് 21… എന്റെ ജീവിതത്തില്‍ എനിക്ക് ഒരു വയസ് കൂടി കൂടുന്നു. എനിക്ക് അറുപത് വയസ് തികയുന്നു. ലോകത്തിന്റെയും എന്റെയും വഴിത്തിരിവുകളിലെ ഈ വന്ന് നില്‍പ്പ് ഒരേ സമയത്തായത് തീര്‍ച്ചയായും യാദൃശ്ചികമാവാം. അല്ലെങ്കിലും ജീവിതത്തിലെ അത്ഭുതകരമായ യാദൃശ്ചികതകളാണല്ലോ എന്നെ ഇങ്ങനെ ഈ രൂപത്തില്‍, ഭാവത്തില്‍ വിടെ വരെ എത്തിച്ചത്.

ഇവിടെ നിന്ന് തിരിഞ്ഞു നോക്കുമ്ബോള്‍ എനിക്ക് വിശ്വസിക്കാന്‍ ആവുന്നില്ല… എത്രദൂരം! എത്രമാത്രം അധ്വാനം! എത്ര മനുഷ്യരുടെ, പ്രതിഭകളുടെ സഹായം! എത്രയെത്ര പരാജയങ്ങള്‍! കൂട്ടായ്മയുടെ വിജയങ്ങള്‍! ആരൊക്കെയോ ചൊരിഞ്ഞ സ്്‌നേഹങ്ങള്‍! ആരുടെയൊക്കെയോ കരുതലുകള്‍! തിരിഞ്ഞു നില്‍ക്കുമ്ബോള്‍ എന്റെ ശിരസ്സ് കുനിഞ്ഞു പോകുന്നു… നന്ദിയോടെ: എന്റെ കണ്ണുകള്‍ നനഞ്ഞു പോകുന്നു….കടപ്പാടോടെ….

കലാപരമായ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബത്തില്‍ നിന്നു വരുന്ന ആ ആറാംക്ലാസുകാരന്‍…. അവന്‍ പോലും ഇച്ഛിക്കാതെ അവനെ എന്തിനായിരുന്നു ആരോ ആ നാടകത്തിന്റെ മധ്യത്തിലേക്ക് പിടിച്ച്‌ നിര്‍ത്തിയത്. വേളൂര്‍ കൃഷ്ണന്‍ കുട്ടി എഴുതിയ ആ നാടകം കാലത്തിനും ഏറെ മുന്‍പേ സഞ്ചരിച്ച ഒന്നായിരുന്നു എന്ന് മാത്രം ഇന്ന് ഞാന്‍ ഓര്‍ക്കുന്നു. കമ്ബ്യൂട്ടറിനെക്കുറിച്ച്‌ അധികം കേട്ടുകേള്‍വി പോലും ഇല്ലാത്ത ഒരു കാലത്ത് കമ്ബ്യൂട്ടറിനെക്കുറിച്ച്‌ എഴുതിയ ഒരു നാടകം… അത് കഴിഞ്ഞും അഭിനയത്തെക്കുറിച്ച്‌ ഞാന്‍ ആലോചിച്ചതേയില്ലായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ കായകല്‍പ്പം എന്ന നാടകത്തില്‍ വീണ്ടും അഭിനയിച്ചു….ഈ രണ്ട് നാടകത്തിലും ഞാന്‍ ഏറ്റവും നല്ല നടന്റെ സമ്മാനവും വാങ്ങിച്ചു. അത് കഴിഞ്ഞ് കോളേജില്‍ പഠിക്കുമ്ബോള്‍ വീണ്ടും ഞാന്‍ നല്ല നടനായി മാറി. അപ്പോഴും അഭിനയം എന്റെ പാഷനേ അല്ലായിരുന്നു. എന്റെ വഴി ഇതാണ് എന്ന ബോധ്യവുമില്ലായിരുന്നു. പിന്നീട് ‘തിരനോട്ടം’ എന്ന സിനിമയില്‍ അഭിനയിച്ചു. എല്ലാറ്റിലും സഹൃദങ്ങളാണ് എന്റെ മുഖത്ത് ചായമിട്ടത്. അവരാണ് എന്നില്‍ നിന്ന് ഭാവങ്ങള്‍ ആവശ്യപ്പെട്ടത്.യാതൊരു പരിശീലനവുമില്ലാത്ത ഞാന്‍ എന്തൊക്കെയോ ചെയ്തൂ. അത് ഇങ്ങനെയൊക്കെയാവുമെന്ന് ഒരിക്കലും പ്രതിക്ഷീച്ചിരുന്നില്ല.

പിന്നീട് നവോദയ നിര്‍മിച്ച്‌, ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലേക്ക് എന്നെ എത്തിക്കുന്നതും എന്റെ സുഹൃത്തുക്കളാണ്. അപേക്ഷ അയച്ചതുപോലും അവരാണ്. തിരഞ്ഞെടുക്കപ്പെട്ട ഞാന്‍ അഭിനയിക്കാന്‍ വിധിക്കപ്പെടുകയായിരുന്നു.. നായകനൊന്നുമല്ലായിരുന്നു. വില്ലനായിരുന്നു. നായകനാവാന്‍ പോന്ന സൗന്ദര്യമൊന്നും എനിക്കില്ലായിരുന്നു(അന്നും…ഇന്നും). എന്തായാലും ആ വില്ലന്‍ നരേന്ദ്രനെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അതോടെ ഞാന്‍ സിനിമയുടെ മായപ്രപഞ്ചത്തില്‍ അകപ്പെട്ടു.ചുറ്റുമിരുന്ന് ആളുകള്‍ നോക്കിക്കൊണ്ടേയിരുന്നു. എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യുക അല്ലാതെ വഴയില്ലായിരുന്നു.

ഇന്ന് തിരിഞ്ഞു നോക്കുമ്ബോള്‍ ഞാന്‍ അമ്ബരന്നു പോവുന്നു. എന്തൊരു ഓട്ടമായിരുന്നു.

പിന്നീട്… സിനിമകള്‍ക്ക് പിന്നെ സിനിമകള്‍ വന്നു. കഥാപാത്രങ്ങള്‍ക്ക് പിറകെ കഥാപാത്രങ്ങള്‍ എത്തിക്കൊണ്ടേയിരുന്നു. കൊടുങ്കാറ്റില്‍പ്പെട്ട ഒരു കരിയില പോലെ ഞാന്‍ ഉഴറിപ്പറക്കുകയായിരുന്നു. എന്റെ ചിറകുകളായിരുന്നില്ല എന്നെ പറപ്പിച്ചത്- മറിച്ച്‌ കൊടുങ്കാറ്റിന്റെ ശക്തിയായിരുന്നു. നിലത്ത് വീഴാതിരിക്കാന്‍ ഞാന്‍ പറന്ന് പറന്ന് പഠിക്കുകയായിരുന്നു. ഒരു മഹാനദിയുടെ അടിത്തട്ടിലൂടെ ഒഴുകിയൊഴുകിവരുന്ന കല്ലിന്‍ കഷ്ണം പോലായിരുന്നു ഞാന്‍. നദിയുടെ വേഗത്തിനും താളത്തിനുമനുസരിച്ച്‌ ഞാന്‍ നിന്നുകൊടുത്തു. വെള്ളത്തിന്റെ ശക്തി കല്ലിനെയെന്നപോലെ കഥാപാത്രങ്ങളുടെ ശക്തി എന്നെ രൂപപ്പെടുത്തി. ഞാന്‍ പോലുമറിയാതെ. എന്നിലെ സാധ്യതകളെക്കുറിച്ച്‌ എനിക്ക് അശേഷം ബോധ്യമില്ലാതിരുന്നതുകൊണ്ട് സിനിമകളുടെ തെരഞ്ഞെടുപ്പുകള്‍ എനിക്ക് സാധ്യമല്ലായിരുന്നു. ഇത് തന്നെയോ എന്റെ മേഖല എന്ന് ഒന്ന് ഇരുന്ന് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നതിന് മുമ്ബ് സിനിമകള്‍ക്ക് പിറകെ സിനിമകള്‍ വന്നുകൊണ്ടേയിരുന്നു. ഏതൊക്കെയോ വേഷങ്ങള്‍ ഞാന്‍ കെട്ടിയാടി. ഇന്ന് അവയെല്ലാം കാണുമ്ബോള്‍ അവ ഏത് സിനിമയിലേതാണെന്ന് പോലും എനിക്ക് പറയാന്‍ സാധിക്കുന്നില്ല. എവിടെ വച്ചാണ് അവ ചിത്രീകരിച്ചത് എന്ന് ഓര്‍ക്കാന്‍ സാധിക്കുന്നില്ല. ഏതോ ഒരു ശക്തി എന്നെക്കൊണ്ട് ഏന്തൊക്കെയോ ചെയ്യിക്കുകയായിരുന്നു എന്ന് മാത്രമേ പറയാന്‍ സാധിക്കുന്നുള്ളൂ.

എന്താണ് അഭിനയം? ആരാണ് അഭിനേതാവ്? അഭിനയത്തിന്റെ രസതന്ത്രമെന്താണ്? ഇത്തരം ചോദ്യങ്ങള്‍ എത്രയോ തവണ പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഇനിയും സാധിക്കും എന്നും തോന്നുന്നില്ല. അഭിനയത്തിന്റെ യാതൊരു വിധ ഗ്രന്ഥങ്ങളും ഇന്നു വരെ ഞാന്‍ വായിച്ചിട്ടില്ല. എങ്ങനെയാണ് ഒരു കഥാപാത്രമായി മാറുന്നത് എന്ന് ചോദിച്ചാല്‍ സ്വന്തമായി ഒരു ഉത്തരം എനിക്കില്ല.

എന്റെ അനുഭവത്തില്‍ ഏറെക്കുറെ ശരി എന്ന് തോന്നിയത് യോഷി ഒയ്ദ(Yoshi Oida) എന്ന ജാപ്പനീസ് നടന്‍ പറഞ്ഞതാണ്. അപ്രത്യക്ഷനാവുക എന്നതാണ് അഭിനയം. ഞാനെന്ന മനുഷ്യനെ നിലനിര്‍ത്തിക്കൊണ്ട് മറ്റൊരാളിലേക്ക് മറയുക. കഥാപാത്രത്തിനുള്ളിലേക്ക് ഞാന്‍ പ്രവേശിക്കുക. അങ്ങനെയാവുമ്ബോഴും ഞാന്‍ അഭിനയിക്കുകയാണ് എന്ന ബോധ്യം നിലനിര്‍ത്തുക.സിനിമയിലാണെങ്കില്‍ ക്യാമറയെക്കുറിച്ച്‌ മുതല്‍ ഒപ്പം അഭിനയിക്കുന്നവരെക്കുറിച്ചും മുഖത്തേക്ക് വീഴുന്ന വെളിച്ചത്തിന്റെ വ്യത്യസ്തമായ വിന്യാസങ്ങളെക്കുറിച്ചു വരെ ബോധ്യമുള്ളവനായിരിക്കുക.ഷോട്ട് കഴിയുമ്ബോള്‍ കഥാപാത്രത്തില്‍ നിന്നും വിടുതല്‍ തേടി ഞാനെന്ന മനുഷ്യനിലേക്ക് തിരിച്ചു വരിക. ഒരുപക്ഷേ ഇതായിരിക്കാം ഇത്രയും കലം ഞാന്‍ ചെയ്തത്.

നല്ല തിരക്കഥയാണെങ്കില്‍ അവ മനസ്സിരുത്തി വായിക്കുമ്ബോല്‍ കഥാപാത്രം നമ്മളറിയാതെ നമ്മുടെ ഉള്ളിലേക്ക് കയറിവരും. എഴുത്തിന്റെ ശക്തായാണത്. പിന്നെ സംവിധിയാകന്റെ മിടുക്കാണ്. നമ്മില്‍ നിന്നും എന്തെടുക്കണം എന്നത് അവരാണ് തീരുമാനിക്കുന്നത്. എന്തെടുക്കേണ്ട എന്നതും അവരാണ് തീരുമാനിക്കുന്നത്. എന്റെ ഏറ്റവും വലിയ ഭാഗ്യം ഏറ്റവും പ്രതിഭാശാലികളായ എഴുത്തുകാരുടെയും സംവിധായകരുടെയും കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്നതാണ്. അവരാണ് എന്നിലെ നടനെ രൂപപ്പെടുത്തിയത്. അവരാണ് എനിക്കു വേണ്ടി ചിന്തിച്ചത്. അവരാണ് എന്നെ ചമയമണിയിച്ചത്. അവരാണ് എന്നിലെ സാധ്യതകളെ പുറത്തെടുത്തത്.അവരുടെ സ്പര്‍ശം ഇല്ലായിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഇന്നും ഒരു കാട്ടുശിലയായി ശേഷിച്ചേനെ…

നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്തത് മുമ്ബില്‍ കൊണ്ടു വയ്ക്കുക എന്നത് ജീവിതത്തിന്റെ ഒരു വികൃതിയാണ്. സൂക്ഷിച്ചു നോക്കിയാല്‍ അതിലൊരു വെല്ലുവിളി ഉണ്ടാകും. അല്ലെങ്കില്‍ ഒരു വാക് പോലും സംസ്‌കൃതം അറിയാത്ത എന്നെ നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്ക് കൊണ്ടു പോയി കര്‍ണഭാരം പോലുള്ള അതീവഭാരമേറിയ ഒരു നാടകം ചെയ്യിപ്പിച്ചതിനെ എങ്ങനെ വിശദീകരിക്കും? അശേഷം കഥകളി അറിയാത്ത എന്നെക്കൊണ്ട് കഥകളിയിലെ മിക്കവേഷങ്ങളും ആടിച്ചതിനെ എങ്ങനെ വിശദീകരിക്കും? ചുവടുകളില്‍ അതിസൂക്ഷ്മത വേണ്ട നൃത്തങ്ങള്‍ ചെയ്യാന്‍ എന്നെ നിയോഗിച്ചതിനെ എങ്ങനെ ന്യായീകരിക്കും? ഒരു നൂറ്റാണ്ടിലെ മലയാള നോവല്‍ സാാഹിത്യത്തിലെ തലയെടുപ്പുള്ള കഥാപാത്രങ്ങളാവാന്‍ കര്‍ട്ടന്‍ പോലുമില്ലാത്ത വേദിയിലേക്ക് എന്നെ തള്ളിവിട്ട ശക്തിയെഎന്ത് പേരിട്ട് വിളിക്കും. ഈ ചെയ്തത് എല്ലാം ഇങ്ങിനെയൊക്കെയാണോ ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല. ഇനി ഒരിക്കല്‍ ചെയ്യാന്‍ സാധിക്കുകോ എന്നും അറിയില്ല. ഇതിനെയൊന്നും വിശദീകരിക്കുവാനം എനിക്കറിയില്ല. ഇത്രമാത്രമെ പറയാന്‍ സാധിക്കു. ഏതോ ശക്തിയുടെ കൈയിലെ ഉപകരണം ആണ് ഞാന്‍. എന്റെതെന്ന് പറയുവാന്‍ എന്റെ ഉള്ളില്‍ ഒന്നുമില്ല.

എന്തിനാണ് മോഹന്‍ലാല്‍ ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നത് എന്ന് പലരും എല്ലാക്കാലത്തും എന്നോട് ചോദിക്കാറുണ്ട്. സിനിമ പരാജയപ്പെടുമ്ബോഴാണ് ഈ ചോദ്യം എപ്പോഴും ഉയര്‍ന്നു വരാറുള്ളത്. ആറാം ക്ലാസില്‍ പഠിക്കുമ്ബോള്‍ സംഭവിച്ച ആദ്യത്തെ അഭിനയം മുതല്‍ ഞാന്‍ തെരഞ്ഞെടുത്തതല്ല എന്റെ കരിയറില്‍ സംഭവിച്ചിട്ടുള്ളത്. ഞാന്‍ എന്റെ എഴുത്തുകാരെയും സംവിധിയാകരെയും വിശ്വസിച്ച്‌ ജോലി ചെയ്യുകയായിരുന്നു. അവര്‍ ആവശ്യപ്പെടുന്നതിലേക്ക് അപ്രത്യക്ഷനായിക്കൊണ്ടിരിക്കുകയായിരുന്നു. എല്ലാത്തിലും ഞാന്‍ പൂര്‍ണമായി നിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവയില്‍ ചിലത് ശോഭിക്കുന്നു ചിലത് മങ്ങിപ്പോവുന്നു. ഒരു സിനിമയുടെ വിജയവും ഞാന്‍ എന്റെ വിജയമായി അവകാശപ്പെട്ടിട്ടില്ല. പരാജയം എന്റെ പരാജയമായി മുദ്രകുത്തപ്പെട്ടിട്ടുണ്ട്. പരിഭവങ്ങളേതുമില്ലാതെ അത് ഞാന്‍ ശിരസ്സിലേറ്റു വാങ്ങിയിട്ടുമുണ്ട്.

ശരാശരി മനുഷ്യായുസ്സ് നൂറ്റിയിരുപത് വയസ്സാണ്( എന്നാണ് സങ്കല്‍പ്പം). ഞാനിപ്പോള്‍ അതിന്റെ പാതിയില്‍ എത്തി നില്‍ക്കുന്നു.ഇതൊരു നാല്‍ക്കവലയാണ്. വലിയ വലിയ ആല്‍മരങ്ങള്‍ നിറഞ്ഞ കാട്ടുപാത. ഓര്‍മകള്‍ പോലെ ആ ആല്‍മരങ്ങളുടെ വേരുകള്‍ താഴേക്ക് നീണ്ടു കിടക്കുന്നു. ഇലകളുടെ ഇരുളിമയില്‍ നിന്നും അനേകായിരം പക്ഷികള്‍ കുറികിക്കൊണ്ടേയിരിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു. അവ എന്നെത്തന്നെ നോക്കി ഇരിക്കുന്നു. അതും ഞാന്‍അറിയുന്നു. ഈ നാല്‍ക്കൂട്ടപ്പെരുവഴിയില്‍ നിന്നുകൊണ്ട് ഞാന്‍ ഇതുവരെ നടന്നെത്തിയ വഴികളിലേക്ക് നിസ്സംഗം നോക്കി നില്‍ക്കുമ്ബോള്‍ എന്റെയുള്ളില്‍ നിറയുന്നത് ഒ. വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ ‘ അള്ളാപിച്ച മൊല്ലാക്കയുടെ ചോദ്യമാണ്

‘ നീ ഉണ്മയാ…പൊയ്യാ…’

നീ നിഴലാണോ യാഥാര്‍ത്ഥ്യമാണോ? നീ ഭാവമാണോ വെറും മുഖമാണോ? നീ ഏതൊക്കെയോ കഥാപാത്രങ്ങള്‍ കൂട്ടിക്കലര്‍ന്ന അതിമാനുഷനാണോ അതോ ഏതു നിമിഷവും വീണുടയുന്ന മണ്‍കുടുക്കയാണോ? നീ ഒരു സാധാരണ മനുഷ്യന്‍ കണ്ട സിനിമ സ്വപ്‌നമാണോ അതോ ഒരു നടന്‍ കണ്ടസാധാരണ ജീവിത സ്വപ്‌നമാണോ? എന്റെ ബോധത്തില്‍ ചോദ്യങ്ങളുടെ ചുഴലിക്കാറ്റുകള്‍ വീശുന്നു. അവിടെ അള്ളാപിച്ച മൊല്ലാക്കയുടെ ചോദ്യം കൂടുതല്‍ ശബ്ദത്തില്‍ മുഴങ്ങുന്നു.

‘ നീ ഉണ്മയാ പൊയ്യാ…’

ലോക് ഡൗണിന്റെ ചങ്ങലകള്‍ പതിയെ പതിയെ അഴിച്ച്‌ ലോകം മെല്ലെ മെല്ലെ ചലിച്ചു തുടങ്ങുകയാണ്. ഞാനിവിടെ ചെന്നൈയില്‍ കടലോരത്തുള്ള വീട്ടില്‍ ഉദയാസ്തമയങ്ങള്‍ ആസ്വദിച്ചിരിക്കുന്നു. ഉദയത്തില്‍ സന്തോഷം നിറയുമ്ബോള്‍ ഓരോ അസ്തമയവും വിഷാദം നിറയ്ക്കുന്നു. എല്ലാ ഉദയത്തിനും വേദനാകരമായ ഒരു അസ്തമയവുമുണ്ട് എന്ന് എല്ലാ ദിവസവും തിരിച്ചറിയുന്നു. ഈ നാല്‍കവലയില്‍ നിന്ന് ഞാന്‍ യാത്ര തുടരാന്‍ ഒരുങ്ങുന്നു. എല്ലാ ദിശകളിലേക്കും പച്ചവെളിച്ചമാണ് കത്തുന്നത്. എന്റെ തുടര്‍യാത്രകളുടെ വേഷം, അതിന്റെ ഭാവം, അതിന്റെ ശബ്ദം, അതിന്റെ ചുവടുകള്‍, നിറങ്ങള്‍… അവയെല്ലാം വ്യക്തമായി എന്റെ മനസില്‍ രൂപപ്പെടുകയാണ്. ലോകം അതിന്റെ പൂര്‍ണതയില്‍ തിരിച്ചുവരുമ്ബോള്‍…നമുക്ക് കാണാം….

ഇതുവരെ കൈപിടിച്ച്‌, കാടുകളും കൊടുമുടികളും കടത്തി രാവുകളും കടവുകളും കടത്തി,കൊടുങ്കാറ്റുകളില്‍ വീഴാതെ പ്രളയത്തില്‍ മുങ്ങാതെ എത്തിച്ചതിന് നന്ദിയോടെ… സ്‌നേഹപൂര്‍വം മോഹന്‍ലാല്‍.

shortlink

Related Articles

Post Your Comments


Back to top button