GeneralLatest NewsMollywood

‘ഇവനെ ഞാന്‍ കൊണ്ടുപോവാ, എന്റെ മകള്‍ക്ക് കല്യാണം കഴിപ്പിച്ചു കൊടുക്കാന്‍’, ദിലീപേട്ടന്‍ എരിതീയില്‍ എണ്ണ തേവി കോരിയൊഴിച്ചു!!!

ഇക്കയെ കണ്ടപ്പോഴും അറിയില്ലായിരുന്നു അച്ഛന്റെ പടത്തില്‍ അഭിനയിക്കാന്‍ വന്നതാണെന്ന്. മുറിയില്‍ ഇരിക്കുന്ന അമ്മയോട് ചെന്ന് പറഞ്ഞു ഒരു പഴയ സിനിമ നടനെ മുകളില്‍ വച്ച്‌ കണ്ടു എന്ന്

ചിരിയന്‍ വേഷങ്ങളിലൂടെ ഇന്നും മലയാളി മനസ്സുകളില്‍ മായാതെ നില്‍ക്കുന്ന നടന്‍ ബഹദൂറിന്റെ ഓര്‍മ്മദിവസമായിരുന്നു ഇന്നലെ. സംവിധായകന്‍ ലോഹിതദാസിന്റെ മകന്‍ വിജയശങ്കര്‍ ബഹദൂറിനെക്കുറിച്ച് പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറിന്റെ ലൊക്കേഷനില്‍ വെച്ചാണ് വിജയശങ്കര്‍ ആദ്യമായി ബഹദൂറിനെ കാണുന്നത്. അന്ന് എട്ട് വയസുകാരന്‍ ആയിരുന്ന വിജയുടെ ഉറക്കം കളഞ്ഞ വില്ലനായി ബഹദൂറിന്റെ തമാശ മാറിയ രസമാരമായ അനുഭവം പങ്കുവയ്ക്കുകയാണ് താരം.

വിജയശങ്കറിന്റെ കുറിപ്പ് 

നിളയുടെ തീരത്തു ജോക്കറിന്റെ ചിത്രീകരണം നടക്കുന്ന കാലം. വാരാന്ധ്യങ്ങള്‍ക്കു വേണ്ടി കാത്തിരുന്നു ഞാനും ചക്കരയും. സ്കൂള്‍വിട്ടുവന്ന് നേരെ ചെറുതുരുത്തിയിലെ ലൊക്കേഷനിലേക്കു. അന്നോളം ഇല്ലാത്ത ആവശേമായിരുന്നു ആ യാത്രകള്‍ക്ക്. ഷൂട്ടിംഗ് കാണുവാന്‍ അല്ല , സര്‍കസിലെ ആനയും കുതിരയും പുലിയും സിംഹവും ഒക്കെയാണ് ഞങ്ങളെ ആകര്‍ഷിച്ചത്. ആ നാളില്‍ ഷൊര്‍ണുര്‍ ഗസ്റ്ഹൗസില്‍ വച്ചാണ് ആദ്യമായ് ബഹദൂര്‍ ഇക്കയെ കാണുന്നത്. ഒരുപാട് പഴയ സിനിമകള്‍ ഒന്നും കണ്ടട്ടില്ലെങ്കിലും ഇക്കയെ ഞങ്ങള്‍ തിരിച്ചറിഞ്ഞു. അന്നെല്ലാം അവിടത്തെ ഇടനാഴിയില്‍ വെള്ളിത്തിരയിലെ പരിചിത മുഖങ്ങള്‍ ഒരു പതിവ് കാഴ്ചയായിരുന്നു.

ഒരേ സമയം വിവിധ സിനിമകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ അവിടെ ഉണ്ടാവുമായിരുന്നു. ഇക്കയെ കണ്ടപ്പോഴും അറിയില്ലായിരുന്നു അച്ഛന്റെ പടത്തില്‍ അഭിനയിക്കാന്‍ വന്നതാണെന്ന്. മുറിയില്‍ ഇരിക്കുന്ന അമ്മയോട് ചെന്ന് പറഞ്ഞു ഒരു പഴയ സിനിമ നടനെ മുകളില്‍ വച്ച്‌ കണ്ടു എന്ന് . “ബഹദൂര്‍ ഇക്ക ആയിരിക്കും” അപ്പോഴാണ് ഞങ്ങള്‍ രണ്ടുപേരും അദ്ദേഹത്തിന്റെ പേരെന്തെന്നു അറിയുന്നത്. രാത്രി ഷൂട്ട് കഴിഞ്ഞു അച്ഛന്‍ വന്നു, അച്ഛന്റെകൂടെയിരുന്നു മുകളിലെ നിലയിലെ ഡൈനിങ്ങ് റൂമില്‍ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത് , വരാന്തയിലൂടെ ഇക്ക നടന്നു വരുന്നത് കാണാം.

ഇക്ക ഡൈനിങ്ങ് മുറിയിലേക്കു കടന്നു വന്നു, “ഇക്ക കഴിച്ചോ?”…”കഴിച്ചു മോനെ”… ഞങ്ങളോടായി അച്ഛന്റെ അടുത്ത ചോദ്യം, “ഇതാരാന്നു മനസ്സിലായോ?”, ഞങ്ങള്‍ ഇരുവരും തലയാട്ടി. അമ്മയെ പരിചയപ്പെടുത്തി. കോഴിയുടെ കാലുമായി ഞാന്‍ മല്ലെടുകയായിരുന്നു, ഇക്ക എന്നെ നോക്കി അച്ഛനോട് പറഞ്ഞു “മോനെ , ഇവനെ എനിക്ക് വേണം!!” അച്ഛന്‍ ചിരിച്ചു. അടുത്ത കണ്ടുമുട്ടലും അതെ ഊണുമുറിയില്‍ തന്നെ ആയിരുന്നു, കഴിഞ്ഞ രാത്രിയിലേതെന്ന പോലെ ഇക്ക അങ്ങോട്ടു വരുന്നു, ഞാനും ചക്കരയും അമ്മയും ഭക്ഷണം കഴിക്കുകയാണ് , അച്ഛന്‍ അതിരാവിലെ ലൊക്കേഷനിലേക്കു പോയിരുന്നു. ഒരു കാരണവരുടെ ഗൗരവത്തോടെ ഇക്ക എന്റെ അടുത്ത് വന്നു ഇരുന്നു, “മോളെ , ഇവനെ ഞാന്‍ കൊണ്ടുപോവ, എന്റെ മകള്‍ക് കല്യാണംകഴിപ്പിച്ചു കൊടുക്കാന്‍ ആണ് “… അമ്മ പൊട്ടിച്ചിരിച്ചു. എനിക്കതില്‍ ഒരു തമാശയും തോന്നിയില്ല, എന്ന് മാത്രമല്ല അമ്മയുടെ പ്രതികരണം വല്ലാത്ത വേദനയുണ്ടാക്കി. തന്റെ അനുവാദം കൂടാതെ തന്നെ കൊണ്ടുപോവുകയാണ് അതും കല്യാണം കഴിപ്പിക്കാനായി.. എങ്ങനെ പ്രതികരിക്കണം ഒരു എട്ടുവയസുകാരന്‍?

പിന്നീട് കണ്ട ഓരോ മാത്രയിലും ഇക്ക ഇത് ആവര്‍ത്തിച്ചു. ഇക്കയും അമ്മയും വലിയ സുഹൃത്തുക്കള്‍ ആയി മാറി.. എന്റെ മുന്നില്‍ വച്ച്‌ ഇക്ക കല്യാണത്തെ പറ്റിയും ഒരുക്കങ്ങളേ പറ്റിയും വാചാലനായി, ആദ്യമിതു പറഞ്ഞപ്പോള്‍ ഒരു തമാശ ആണെന്ന് എവിടെയോ ഒരു വിശ്വാസം ഉണ്ടായിരുന്നു, പക്ഷെ പിന്നീട് ഇക്ക ഇതേക്കുറിച്ചു ഗൗരവത്തോടെ സംസാരിച്ചു തുടങ്ങി ” നല്ല സുന്ദരിയാ എന്റെ മോള് , പ്രായം നിന്നേലും കൂടുതലാ, അത് കാര്യമാക്കണ്ട, നിന്നെ ഒരു മകനെ പോലെ നോക്കിക്കോളും…കുളിപ്പിച്ചു തരും, ചോറ് വാരിത്തരും, പാട്ടുപാടി ഉറക്കും ” പറഞ്ഞു പറഞ്ഞു ഇക്ക എന്നെ വിശ്വസിപ്പിച്ചു. പിന്നീടുള്ള വാരാന്ധ്യങ്ങളില്‍ ലൊക്കേഷനിലേക്കുള്ള യാത്ര കഠിനമായിരുന്നു, ഇതില്‍ നിന്ന് ഞാന്‍ എങ്ങനെ തടിയൂരും??

ഇക്കാക്ക് എന്റെ ഉള്ളില്‍ ഒരു വില്ലന്റെ പരിവേഷമായി. ആ മുഖത്തു ഒരു വില്ലനെ കണ്ട ആദ്യത്തെയാള്‍ ഞാനായിരിക്കും. ഇക്കയും ദിലീപേട്ടനും ഒരുമിച്ചുള്ള ഒരു രംഗം ചിത്രീകരിക്കുകയാണ്. ഞാന്‍ ആ പരിസരത്തു നില്പുണ്ട്, ടേക്ക് കഴിഞ്ഞപ്പോള്‍ ഇക്ക എന്നെ കൈ കാട്ടി വിളിച്ചു, ഞാന്‍ പതിയെ അടുത്തേക് ചെന്നു. ഇക്ക ദിലീപേട്ടനോട് പറഞ്ഞു “ഇവനെന്റെ മരുമോനാ.. ഇവനെ കൊണ്ട് എന്റെ മകളെ കെട്ടിക്കാന്‍ പോവാ “.

ദിലീപേട്ടന്‍ എരിതീയില്‍ എണ്ണ തേവി കോരിയൊഴിച്ചു, ഭാഗ്യത്തിനാണ് ഞാന്‍ കരയാതിരുന്നത്. അവര്‍ ഇരുവരും അടുത്ത ടേക്ക്നായി ഒരുങ്ങി, വിങ്ങുന്ന മനസുമായി നടന്ന് അകന്നു. അമ്മയുടെ അടുത്ത് ചെന്നതും പിടിച്ചു കെട്ടിയ എന്റെ കരച്ചില്‍ അണ പൊട്ടി . നിസ്സഹായതയുടെയും ഭയത്തിന്റെയും ചുഴിയില്‍ ആയിരുന്നു കഴിഞ്ഞ രാത്രികള്‍ , ഇനി അതിനു കഴിയില്ല . അന്ന് രാത്രി ഞാനതു അച്ഛനോട് പറഞ്ഞു . ചിരിക്കുക മാത്രമാണ് അച്ഛന്‍ ചെയ്തത്, അല്ലാതെ എങ്ങനെ പ്രതികരിക്കണം? എട്ടുവയസുകാരന്‍ ആയ മകന്‍ തനിക്കിപ്പോള്‍ കല്യാണം വേണ്ട എന്ന് പറഞ്ഞു കരയുന്നതു കണ്ട്… എങ്കിലും എന്റെ സംഘര്‍ഷം അച്ഛന്‍ ഗൗരവത്തോടെ എടുത്തു, “ഇക്ക തമാശ പറയണതല്ലേ” ….

ആ ഒരുവാക്ക് എനിക്ക് തന്ന ആശ്വാസം ചെറുതായിരുന്നില്ല. അന്ന് രാത്രി ഞാന്‍ സുഖമായി ഉറങ്ങി. തുടര്‍ന്നും ഇക്ക ഇതേ നമ്ബര്‍ ആവര്‍ത്തിച്ചു, അത് ചിരിയോടെ നേരിടാന്‍ ഞാന്‍ പഠിച്ചു . ആ മുഖത്തിനു ഒട്ടും ചേരാത്ത വില്ലന്‍ പരിവേഷം ഒരു അപ്പൂപ്പന്താടിപോലെ കാറ്റില്‍ പറന്നു, ഞാന്‍ ഇക്കയെ സ്നേഹിച്ചു തുടങ്ങി . ഷൂട്ടിനിടെ ഒരു വിഷുവിനായിരുന്നു ഇക്കയെ അവസാനം കണ്ടത്, പിന്നീട് ചിരിക്കുന്ന ആ മുഖം നേരില്‍ കണ്ടട്ടില്ല, ഗള്‍ഫില്‍ നിന്ന് ഇക്ക അമ്മയെ വിളിച് എനിക്ക് ഒരു വാച്ചും അമ്മക്കും ചാകരക്കും മറ്റു എന്തോ സാധനങ്ങളും കൊണ്ടുവരുന്നുണ്ട് എന്ന് പറഞ്ഞു .. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ ഇക്ക ആശുപത്രിയില്‍ ആണെന്നാണ് അറിയുന്നത്, ആ മെയ് 22ന് ആ ചിരിയും മാഞ്ഞു. ഇക്കയുടെ വീട്ടില്‍ ചെല്ലുമ്ബോള്‍ കുളിപ്പിക്കലും മറ്റു ചടങ്ങുകളും നടക്കുകയാണ്, പക്ഷേ എന്റെ കണ്ണുകള്‍ ആ നുണകഥയിലെ സുന്ദരിയെ തേടുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button