Latest NewsNEWS

നമ്മള്‍ ദൈവരാജ്യത്തോട് അടുക്കുന്നു, മദ്യപാനം ഒരു ശീലമാക്കിയ മലയാളികളെ മദ്യാസക്തിയില്‍ നിന്നും മോചിപ്പിക്കാന്‍ കേരള ഗവണ്‍മെന്റ് കാണിക്കുന്ന ഈ ശുഷ്‌കാന്തിയെ നമ്മള്‍ പിന്തുണച്ചില്ലെങ്കില്‍ പിന്നെ ആരാണ് പിന്തുണക്കുക ; സര്‍ക്കാറിനെ രൂക്ഷമായി പരിഹസിച്ച് ജോയ് മാത്യൂ

ബെവ്ക്യൂ ആപ്പിലെ തകരാറിനെയും ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിലെ മദ്യനയത്തെയും രൂക്ഷമായി പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യൂ. നമ്മള്‍ ദൈവരാജ്യത്തോട് അടുക്കുന്നു എന്നാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. കള്ളുകുടിയന്മാരെ നേര്‍വഴിക്ക് നടത്താനും അവരെ മദ്യപാനാസക്തിയില്‍ നിന്നും മോചിപ്പിക്കുവാനുമായി കേരള ഗവണ്‍മെന്റ് നടപ്പിലാക്കിയ സംവിധാനമാണ് ബെവ്ക്യൂ ആപ്പ് എന്ന് അദ്ദേഹം പരിഹസിക്കുന്നു.

സ്വന്തമായി ഒരു ഐ ടി വകുപ്പും വകുപ്പിന് ഒരു മന്ത്രിയും അതിനു കീഴെ ഐ ടി സെക്രട്ടറി . അതിനും കീഴെ നിരവധി ഐ ടി പ്രൊഫഷണലുകള്‍ പിന്നെ ഇവര്‍ക്ക് തുലയ്ക്കുവാന്‍ പൊതുഖജാനാവ് !.എന്നിട്ടും ഇവര്‍ക്കൊന്നും സാധിക്കാത്ത കാര്യം ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ കൊടുത്തതിന്റെ ഗുട്ടന്‍സ് ആര്‍ക്കും മനസ്സിലായിട്ടില്ലെന്നും അവിടെയാണ് സര്‍ക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത തിരിച്ചറിയേണ്ടതെന്നും അദ്ദേഹം കുറിക്കുന്നു.

ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞപോലെ ഘട്ടം ഘട്ടമായി മദ്യലഭ്യത കുറയ്ക്കുന്നതോടെ മദ്യപാനികളില്‍ മദ്യാസക്തി കുറയുകയും അതുവഴി മദ്യവിമുക്തമായ ,ദൈവത്തിന്റെ സ്വന്തം നാടായി കേരളം മാറുകയും ചെയ്യും.ഇത് നമ്മുടെ ഐ ടി വകുപ്പിന് മനസ്സിലായില്ല.എന്നാല്‍ സ്വകാര്യകമ്പനിക്ക് മനസ്സിലാവുകയും ചെയ്‌തെന്നും, മദ്യപാനം ഒരു ശീലമാക്കിയ മലയാളികളെ മദ്യാസക്തിയില്‍ നിന്നും മോചിപ്പിക്കാന്‍ കേരള ഗവണ്‍മെന്റ് കാണിക്കുന്ന ഈ ശുഷ്‌കാന്തിയെ നമ്മള്‍ പിന്തുണച്ചില്ലെങ്കില്‍ പിന്നെ ആരാണ് പിന്തുണക്കുക എന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ജോയ്മാത്യൂവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

നമ്മള്‍ ദൈവരാജ്യത്തോട് അടുക്കുന്നു
————————————————
കള്ളുകുടിയന്മാരെ നേര്‍വഴിക്ക് നടത്താനും അവരെ മദ്യപാനാസക്തിയില്‍ നിന്നും മോചിപ്പിക്കുവാനുമായി കേരള ഗവണ്‍മെന്റ് നടപ്പിലാക്കിയ ആപ്പ് പരിപാടിയെ എന്തുകൊണ്ടാണ് മദ്യവിരുദ്ധ പ്രസ്ഥാനക്കാര്‍
പിന്തുണക്കാത്തത് ?
സ്വന്തമായി ഒരു ഐ ടി വകുപ്പും വകുപ്പിന് ഒരു മന്ത്രിയും അതിനു കീഴെ ഐ ടി സെക്രട്ടറി . അതിന്നും കീഴെ നിരവധി ഐ ടി പ്രൊഫഷണലുകള്‍(ചിരിക്കാന്‍ വേണ്ടി പറഞ്ഞതല്ല) പിന്നെ ഇവര്‍ക്ക് തുലയ്ക്കുവാന്‍ പൊതുഖജാനാവ് !.എന്നിട്ടും ഇവര്‍ക്കൊന്നും സാധിക്കാത്ത കാര്യം ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ കൊടുത്തതിന്റെ ഗുട്ടന്‍സ് ആര്‍ക്കും മനസ്സിലായിട്ടില്ല.അവിടെയാണ് സര്‍ക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത തിരിച്ചറിയേണ്ടത് .
ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞപോലെ ഘട്ടം ഘട്ടമായി മദ്യലഭ്യത കുറയ്ക്കുന്നതോടെ മദ്യപാനികളില്‍ മദ്യാസക്തി കുറയുകയും അതുവഴി മദ്യവിമുക്തമായ ,ദൈവത്തിന്റെ സ്വന്തം നാടായി കേരളം മാറുകയും ചെയ്യും.ഇത് നമ്മുടെ ഐ ടി വകുപ്പിന് മനസ്സിലായില്ല.എന്നാല്‍ സ്വകാര്യകമ്പനിക്ക് മനസ്സിലാവുകയും ചെയ്തു .
അത് മനസ്സിലാക്കിത്തന്നെയാണ് ഗവണ്‍മെന്റ് ഈ പുതിയ ആപ്പ് മദ്യപാനികളില്‍ അടിച്ചു കേറ്റിയിരിക്കുന്നത് .സംശയമുണ്ടെങ്കില്‍ നിങ്ങള്‍ ഇതൊന്നു ഡൌണ്‍ ലോഡ് ചെയ്യൂ .നിങ്ങള്‍ കോഴിക്കോട്ടുകാരനാണെങ്കില്‍ നിങ്ങള്‍ക്ക് കണ്ണൂരിലെ ഒരു ബാറില്‍ നിന്നും മദ്യം കിട്ടും.കോട്ടയംകാരനാണെങ്കില്‍ കൊച്ചിയിലും കൊച്ചിക്കാരനാണെങ്കില്‍ കാഞ്ഞിരപ്പള്ളിയിലും! ആപ്പില്‍പ്പെട്ട പാവം മദ്യപാനി ഇത്രയൂം ദൂരം യാത്ര ചെയ്തു ആപ്പ് നിര്‍ദ്ദേശിച്ച സ്ഥലത്ത് എത്തിയാലോ? സാധനം തീര്‍ന്നു എന്നായിരിക്കും ഉത്തരം .അല്ലെങ്കില്‍ ബീവറേജില്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുന്ന കൂതറ ചരക്കുകള്‍ ഭാഗ്യമുണ്ടെങ്കില്‍ കിട്ടിയെങ്കിലായി .അത് അടിച്ചു കഴിഞ്ഞാലോ, ജീവിതത്തില്‍ പിന്നെ ഒരിക്കലും അയാള്‍ മദ്യം കൈകൊണ്ടു തൊടില്ല ,
ഇങ്ങിനെയൊക്കെയല്ലാതെ എങ്ങിനെയാണ് നമ്മുടെ സംസ്ഥാനം മദ്യവിമുക്തമാക്കേണ്ടത് ?
മദ്യപാനം ഒരു ശീലമാക്കിയ മലയാളികളെ മദ്യാസക്തിയില്‍ നിന്നും മോചിപ്പിക്കാന്‍ കേരള ഗവണ്‍മെന്റ് കാണിക്കുന്ന ഈ ശുഷ്‌കാന്തിയെ നമ്മള്‍ പിന്തുണച്ചില്ലെങ്കില്‍ പിന്നെ ആരാണ് പിന്തുണക്കുക ! .ചുരുങ്ങിയപക്ഷം സഖാക്കളെങ്കിലും ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇമ്മാതിരി ഒരു ആപ്പ് കണ്ടുപിടിച്ച സ്വകാര്യ കമ്പനിയെയും അതിലെ ആപ്പ് ശില്പികളെയും ആദരിക്കാന്‍ കേരള ജനത രാഷ്ട്രീയ ഭേദമെന്യേ തയ്യാറായി കഴിഞ്ഞു ,അവര്‍ ഒന്ന് പുറത്തേക്ക് വന്നാല്‍ മാത്രം മതി.

shortlink

Related Articles

Post Your Comments


Back to top button