Latest NewsNEWS

സുകുമാരക്കുറുപ്പ്, ഏതൊരു മലയാളിക്കും സുപരിചിതമായ ഒരു പേര്. അതെങ്ങനെ സുപരിചിതമായി ; കുറുപ്പ് ഇറങ്ങും മുമ്പേ കുറുപ്പിനെ കുറിച്ചൊരു കുറിപ്പ് ; ഇതാണ് യഥാര്‍ത്ഥ കഥ

ദുല്‍ഖര്‍ നായകനാകുന്ന കുറുപ്പ് എന്ന സിനിമ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുമ്പോള്‍ തന്നെ ഇപ്പോള്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത് ഒരു കുറിപ്പാണ്. സാക്ഷാല്‍ സുകുമാര കുറുപ്പിന്റെ യഥാര്‍ത്ഥ ജീവിതം പറയുന്ന കുറുപ്പ്. സുകുമാരക്കുറുപ്പ് ഏതൊരു മലയാളിക്കും സുപരിചിതമായ ഒരു പേര്. അതെങ്ങനെ സുപരിചിതമായി എന്നതിനെ കുറിച്ചാണ് അര്‍ജുന്‍ നമ്പ്യാര്‍ എഴുതുന്നത്.

ദുല്‍ഖറിന്റെ വേറിട്ട ഒരു കഥാപാത്രമായിരിക്കും സുകുമാര കുറുപ്പിന്റെ ജീവിതം പറയുന്ന കുറുപ്പിലേത്. ചിത്രത്തിന്റെ ഫോട്ടോകള്‍ എല്ലാം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ദുല്‍ഖര്‍ കഥാപാത്രത്തിന്റെ അതേ രൂപത്തിലേക്ക് മാറിയിട്ടുമുണ്ട്. പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പായി ദുല്‍ഖര്‍ വേഷമിടുമ്പോള്‍ യഥാര്‍ഥ കഥയറിയാനും ആള്‍ക്കാര്‍ കൗതുകമുണ്ടാകും. അതുകൊണ്ട് തന്നെ സുകുമാര കുറുപ്പ് എങ്ങനെ ഇത്ര കുപ്രശസ്തി ആര്‍ജ്ജിച്ചു എന്നതാണ് അര്‍ജുന്‍ നമ്പ്യാര്‍ പറയുന്നത്.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ചെറിയനാട് വില്ലേജില്‍ പുത്തന്‍ വീട്ടില്‍ ശിവരാമ കുറുപ്പിന്റെ മകന്‍ ഗോപാലകൃഷ്ണ കുറുപ്പ് എങ്ങനെ സുകുമാര കുറുപ്പ് ആയി എന്നും അദ്ദേഹം ഈ കുറിപ്പിലൂടെ പറയുന്നു. മൂന്നര പതിറ്റാണ്ടിലേറെയായി കേരള പൊലീസിന്റെ തലവേദനയായി തുടരുന്ന കൊലപാതക കേസാണ് ചാക്കോ വധക്കേസ്. പ്രതി സുകുമാരക്കുറുപ്പ് ആണെന്ന് വ്യക്തമായെങ്കിലും അയാളുടെ ഫോട്ടോ വരെ കിട്ടിയെങ്കിലും പിടികൂടാന്‍ കഴിയാത്തത് കേരള പൊലീസിന്റെ ചരിത്രത്തിലെ തന്നെ ബ്ലാക്ക് മാര്‍ക്ക് ആണെന്ന് അദ്ദേഹം അടിവരയിടുന്നു.

കേരളത്തിലെ പൊലീസ് സംഘവും സിബിഐയും തലക്കുത്തി മറഞ്ഞ് പുറകെ പോയതാണ്. കൊച്ച് കുട്ടികള്‍ പോലും എന്നും പേടിയോടെ കാണുന്ന നാമം ആണ് സുകുമാരക്കുറുപ്പ്. 36 വര്‍ഷങ്ങളായി കേരളം പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള സുകുമാര കുറുപ്പ് എന്ന കൊലയാളി ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചു പോയോ എന്ന് ഉറപ്പിച്ചു പറയാന്‍ പോലും പറ്റില്ല എന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു.

അര്‍ജുന്‍ നമ്പ്യാരുടെ കുറിപ്പ് ;

ദുല്‍ഖര്‍ നായകനായി എത്തുന്ന ‘കുറുപ്പി’നു വേണ്ടി എല്ലാ സിനിമാസ്വാദകരും കാത്തിരിപ്പിലാണ്. കുറുപ്പ്, സുകുമാരക്കുറുപ്പ് ഏതൊരു മലയാളിക്കും സുപരിചിതമായ ഒരു പേര്. അതെങ്ങനെ സുപരിചിതമായി. അതാണ് പറയാന്‍ പോകുന്നത്.

മൂന്നര പതിറ്റാണ്ടിലേറെയായി കേരള പൊലീസിന്റെ തലവേദനയായി തുടരുന്ന കൊലപാതക കേസാണ് ചാക്കോ വധക്കേസ്. പ്രതി സുകുമാരക്കുറുപ് ആണെന്ന് പകല്‍ പോലെ വ്യക്തമായി കഴിഞ്ഞുവെങ്കിലും അയാളുടെ ഫോട്ടോ വരെ കിട്ടിയെങ്കിലും പിടികൂടാന്‍ കഴിയാത്തത് കേരള പൊലീസിന്റെ ചരിത്രത്തിലെ തന്നെ ബ്ലാക്ക് മാര്‍ക്ക് ആണ്. കൊലപാതകിയും പിടി കിട്ടാപുള്ളിയുമായ കുറുപ്പിനെ ഒരിക്കലും ഒരു മാന്യത പുരുഷനായിട്ടല്ല ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ ആദ്യമേ പറഞ്ഞു കഴിഞ്ഞു.

കേരള സമൂഹത്തിനും ജുഡീഷ്യറിക്കും ഒരുപോലെ ചോദ്യചിഹ്നമായി മാറിയ സുകുമാരകുറുപ്പ് ആരാണെന്നു അറിയാന്‍ വേണ്ടി വായിക്കുക.

കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയാണ് സുകുമാരക്കുറുപ്പ്.1984-ല്‍ ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ ഇയാള്‍ കൊലപ്പെടുത്തി ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫില്‍ താന്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍ നിന്നും ഇന്‍ഷുറന്‍സ് പണമായി എട്ട് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശം.

കേരളത്തിലെ പൊലീസ് സംഘവും സിബിഐയും തലക്കുത്തി മറഞ്ഞ് പുറകെ പോയതാണ്. കൊച്ച് കുട്ടികള്‍ പോലും എന്നും പേടിയോടെ കാണുന്ന നാമം ആണ് സുകുമാരക്കുറുപ്പ്. 36 വര്‍ഷങ്ങളായി കേരളം പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള സുകുമാര കുറുപ്പ് എന്ന കൊലയാളി ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചു പോയോ എന്ന് ഉറപ്പിച്ചു പറയാന്‍ പോലും പറ്റില്ല. സുകുമാരക്കുറുപ്പിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കുക.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ചെറിയനാട് വില്ലേജില്‍ പുത്തന്‍ വീട്ടില്‍ ശിവരാമ കുറുപ്പിന്റെ മകന്‍. ഗോപാലകൃഷ്ണ കുറുപ്പ് എന്നാണു യഥാര്‍ത്ഥ പേര്. പ്രീഡിഗ്രി തോറ്റ ശേഷം നാട്ടില്‍ പലവിധ ജോലികള്‍ ചെയ്തുവന്നു. സ്ഥിര ജോലികള്‍ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ഒടുവില്‍ വ്യോമസേനയില്‍ ചേര്‍ന്നു. എന്നാല്‍ സൈനിക ജീവിതവുമായി ഒത്തുപോകാനാകാതെ നാട്ടില്‍ മടങ്ങിയെത്തി. തുടര്‍ന്ന് താന്‍ മരിച്ചുവെന്നു വ്യാജ രേഖയുണ്ടാക്കി വ്യോമസേനയ്ക്കു ടെലഗ്രാം അയച്ചു. നിജസ്ഥിതി അറിയാനെത്തിയ ചെങ്ങന്നൂര്‍ പൊലീസിനെ കൈക്കൂലി കൊടുത്ത് മടക്കി.

പിന്നീട് സുകുമാരക്കുറുപ്പ് എന്ന പേരില്‍ വ്യാജ പാസ്സ്‌പോര്‍ട്ട് ഉണ്ടാക്കി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് അബുദാബിയില്‍ എത്തുകയും അവിടെ ഒരു പെട്രോള്‍ കമ്പനിയില്‍ എക്‌സിക്യൂട്ടീവായി ജോലിയില്‍ കയറുകയും ചെയ്തു. പിന്നീട് ഭാര്യയെ അബുദാബിക്ക് കൊണ്ടുപോകുകയും അവര്‍ക്ക് അബുദാബിയില്‍ത്തന്നെ നഴ്‌സായി ജോലി ലഭിക്കുകയും ചെയ്തു.

സുകുമാര കുറുപ്പ് കൊലപാതക കേസ് എന്നായിരുന്നു ആദ്യം കേസിന്റെ പേര്. പിന്നീട് അത് ചാക്കോ വധക്കേസ് എന്ന് പുനര്‍നാമകരണം ചെയ്യേണ്ടി വന്നു. സുകുമാരക്കുറുപ്പിന്റെ കേസുമായി ബന്ധപ്പെട്ട കഥ ജസ്റ്റിസ് കെ ടി തോമസ് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ എഴുതിയതിങ്ങനെ (ജസ്റ്റിസ് കെ ടി തോമസും, ജസ്റ്റിസ് പി എ മുഹമ്മദുമായിരുന്നു 1994 നവംബര്‍ 14 നു പ്രതികളുടെ ശിക്ഷ ശരിവെച്ചുകൊണ്ടുള്ള ക്രിമിനല്‍ അപ്പീല്‍ ഹൈക്കോടതിയില്‍ തള്ളിയത് )

കേരളത്തില്‍ ചെങ്ങന്നൂരിനടുത്തുള്ള ചെറിയനാട് എന്ന സ്ഥലത്തുകാരനായ സുകുമാരക്കുറുപ്പ് തന്റെ ഭാര്യയോടൊപ്പം ജോലിസ്ഥലമായ അബുദാബിയിലാണ് കഴിഞ്ഞിരുന്നത്. അങ്ങനെയിരിക്കേ, വേഗത്തില്‍ വലിയൊരു പണക്കാരനാകാനുള്ള പദ്ധതി അയാളുടെ മനസ്സില്‍ ഉദിച്ചു. ഇതിനോടനുബന്ധിച്ച്, അബുദാബിയില്‍ വച്ച് ഒരു ഇന്‍ഷുറന്‍സ് പോളിസി അയാള്‍ എടുത്തു. തുടര്‍ന്ന്, താന്‍ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടു എന്ന് ബന്ധപ്പെട്ടവരെയെല്ലാം ബോധ്യപ്പെടുത്താന്‍ അയാള്‍ തീരുമാനിച്ചു. അങ്ങനെയാകുമ്പോള്‍, ഇന്‍ഷുറന്‍സ് തുക മുഴുവന്‍ അയാളുടെ ‘ഭാര്യയ്ക്ക് കൈപ്പറ്റാമല്ലോ. തുടര്‍ന്ന് അവര്‍ക്ക് എവിടെയെങ്കിലും സുഖമായി ജീവിക്കാന്‍ സാധിക്കും. ഈ അസ്പഷ്ടമായ ആശയം പിന്നീട് വ്യക്തമായ പദ്ധതിയായി മാറി. സുകുമാരക്കുറുപ്പിന്റെ അളിയനും (ഒന്നാംപ്രതി) വിശ്വസ്തനായ ഡ്രൈവറും (രണ്ടാംപ്രതി) അബുദാബിയിലെ കമ്പനിയിലെ ഒരു പ്യൂണും ഇതിലെ പങ്കാളികളായി. തങ്ങളുടെ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനായി, ആലപ്പുഴ മെഡിക്കല്‍ കോളജ് ലബോറട്ടറിയില്‍നിന്ന് അവര്‍ അല്‍പം ഈതര്‍ കൈക്കലാക്കി.

1984 ജനുവരി ആദ്യ ആഴ്ച സുകുമാരക്കുറുപ്പും ഒന്നാം പ്രതിയും പ്യൂണിനോടൊപ്പം തിരുവനന്തപുരത്തെത്തി. ഗൂഢാലോചനക്കാര്‍ (സുകുമാരക്കുറുപ്പ്, ഒന്നും രണ്ടും പ്രതികള്‍, പ്യൂണ്‍) ചേര്‍ന്ന് ചെറിയനാടുള്ള ”സ്മിതഭവനില്‍ (സുകുമാരക്കുറുപ്പിന്റെ ഭാര്യവീട്) ഒത്തുചേര്‍ന്ന് പദ്ധതി നടപ്പിലാക്കാനുള്ള വിശദവിവരങ്ങള്‍ ചര്‍ച്ചചെയ്തു. 1984 ജനുവരി 21-ാം തീയതി അതിനുള്ള ദിവസമായി അവര്‍ തെരഞ്ഞെടുത്തു.

മുന്‍കൂട്ടി തീരുമാനിച്ച ആ ദിവസം അവര്‍ നാലുപേരും കല്പകവാടിയില്‍ (ആലപ്പുഴ ടൗണിന് 20 കി.മീ. തെക്കുഭാഗത്തുള്ള ദേശീയപാതയോട് ചേര്‍ന്നുള്ള ഒരു ടൂറിസ്റ്റ് ഹോട്ടല്‍) ഒത്തുചേര്‍ന്നു. സുകുമാരക്കുറുപ്പ് തന്റെ അമ്പാസിഡര്‍ കാറിലാണ് (KLY 5959) അവിടെ എത്തിച്ചേര്‍ന്നത്. മറ്റുള്ളവര്‍ ഒന്നാം പ്രതിയുടെ കാറില്‍ (KLY7831) എത്തിച്ചേര്‍ന്നു. സുകുമാരക്കുറുപ്പ് ഒരു കാറിലും മറ്റുള്ളവര്‍ മറ്റേ കാറിലുമായി ദേശീയപാതയിലൂടെ തെക്കുഭാഗത്തേക്ക് യാത്രതിരിച്ചു.

സുകുമാരക്കുറുപ്പിനോട് വലിപ്പസാദൃശ്യമുള്ള ആരെയെങ്കിലും കണ്ടെത്തുകയായിരുന്നു അവരുടെ ഉദ്ദേശ്യം. പക്ഷേ, 23 കിലോമീറ്ററിലധികം സഞ്ചരിച്ചിട്ടും (ഏകദേശം ഓച്ചിറ എന്ന സ്ഥലംവരെ) അങ്ങനെ ഒരാളെ കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചില്ല. തിരിച്ചുവരുന്ന വഴി കരുവാറ്റ എന്ന സ്ഥലത്തെത്തിയപ്പോള്‍ (ഓച്ചിറയില്‍നിന്ന് ഏകദേശം 13 കി.മീ. അകലെ) ഒരാള്‍ അവരുടെ കാറിനു നേരേ കൈ കാണിച്ച് ലിഫ്റ്റ് അഭ്യര്‍ത്ഥിച്ചു. കൊല്ലപ്പെട്ട ചാക്കോ ആയിരുന്നു അത്. വീട്ടിലേക്കു പോകാന്‍ ഒരു വാഹനം കാത്തുനില്ക്കുകയായിരുന്നു ചാക്കോ. അയാള്‍ക്ക് സുകുമാരക്കുറുപ്പിന്റെ വലിപ്പം ഉണ്ടെന്നു തോന്നിയ ഗൂഢാലോചനക്കാര്‍ KLY 5959 എന്ന കാറില്‍ ചാക്കോയ്ക്ക് ലിഫ്റ്റ് നല്‍കി.

യാത്ര തുടരവേ, ചാക്കോയ്ക്ക് കുടിക്കാന്‍ എന്തോ നല്‍കിയെങ്കിലും അയാള്‍ അത് നിരസിച്ചു. പക്ഷേ, നിരന്തരമായി നിര്‍ബന്ധിച്ച് അവര്‍ ചാക്കോയെക്കൊണ്ട് ഈതര്‍ കലര്‍ത്തിയ ബ്രാണ്ടി കഴിപ്പിച്ചു. നിമിഷങ്ങള്‍ക്കകം തന്നെ ഒന്നാംപ്രതി ചാക്കോയുടെ കഴുത്ത് ഒരു ടവ്വല്‍കൊണ്ട് ബലമായി മുറുക്കുകയും കഴുത്ത് ഒടിക്കുകയും ചെയ്തു.

പിന്നീട് അവര്‍ സ്മിതഭവനിലേക്ക് യാത്രയായി. ചാക്കോയുടെ മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷം അവിടെ വെച്ച് മുഖം തിരിച്ചറിയാതിരിക്കാന്‍ കരിച്ചു കളഞ്ഞു എന്നിട്ട് അവര്‍ സുകുമാരക്കുറുപ്പിന്റെ ഷര്‍ട്ടും ലുങ്കിയും ആ ശരീരത്തില്‍ ധരിപ്പിച്ചു. തുടര്‍ന്ന് അവര്‍ മൃതദേഹം KLY 5959 കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച്, വടക്കുഭാഗത്തേക്ക് രണ്ട് കാറുകളിലായി യാത്രയാരംഭിച്ചു.

കൊല്ലക്കടവ് എന്ന സ്ഥലത്തെത്തിയപ്പോള്‍ അവര്‍ ചാക്കോയുടെ ശരീരം എടുത്ത് KLQ 7831 കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയശേഷം സമീപത്തെ നെല്‍വയലിലേക്ക് ആ കാര്‍ തള്ളിവിട്ടു. അകത്തും പുറത്തും പെട്രോള്‍ തളിച്ചിരുന്ന കാറിന് തീപിടിക്കുകകൂടി ചെയ്തതോടെ അവര്‍ മറ്റേ കാറില്‍ KLY 5959 കയറി സ്ഥലംവിട്ടു. ഇതിനിടെ ഒന്നും രണ്ടും പ്രതികള്‍ക്കും കുറേ പൊള്ളലേറ്റിരുന്നു. പുകനിറഞ്ഞ ആ അന്തരീക്ഷത്തില്‍നിന്ന് ഓടി രക്ഷപ്പെടുമ്പോള്‍, താഴെ വീണിരുന്ന ഗ്ലൗസ് എടുക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നില്ല. അപ്പോള്‍ സമയം ഏകദേശം പുലര്‍ച്ചെ മുന്നുമണിയോടടുത്തിരുന്നു.

പുലര്‍ച്ചെ, കത്തിക്കൊണ്ടിരിക്കുന്ന കാര്‍ കണ്ട്, സമീപവാസികള്‍ അതിനടുത്തേക്ക് ഓടി. കത്തുന്ന കാറിനു സമീപം ഒരു ഗ്ലൗസ് കിടക്കുന്നത് കണ്ടപ്പോള്‍ത്തന്നെ സംഭവം ഒരു കൊലപാതകമാകാമെന്ന് ആളുകള്‍ സംശയിച്ചു. അങ്ങനെ അവരിലൊരാള്‍ മാവേലിക്കര പൊലീസ് സ്റ്റേഷനിലെത്തി FIR (ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) നല്‍കി.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്, 5.30 നു തന്നെ ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. ചുറ്റുപാടുകള്‍ നിരീക്ഷിച്ചപ്പോള്‍ തന്നെ സമര്‍ത്ഥനായ പൊലിസ് ഉദ്യോഗസ്ഥന്‍ ഹരിദാസിനു അരുതാത്തത് പലതും മണത്തു. ഒരു തീപ്പെട്ടി, പരിസരത്ത് ചിതറിവീണ പെട്രോളിന്റെ അംശം, ഒരു ജോടി ഹാന്‍ഡ് ഗ്ലോവ്.

രേഖകള്‍ പ്രകാരം കാര്‍ ചെറിയനാട് സ്വദേശി സുകുമാരക്കുറുപ്പിന്റേതാണു എന്ന് മനസ്സിലായി. മരിച്ചത് കുറുപ്പ് തന്നെ, പക്ഷേ കൊലപാതകമെന്ന് ഉറപ്പിച്ച പൊലീസ് കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ ആരംഭിച്ചു.

കുറുപ്പിന്റെ വീട്ടിലെത്തിയ ഹരിദാസിനു അസ്വാഭാവികമായ അന്തരീക്ഷമാണു അനുഭവപ്പെട്ടത്. കാര്‍ കത്തിയ കാര്യം അറിയിച്ചപ്പോള്‍, ഭാവഭേദമൊന്നുമില്ലാത്ത കുടുംബാംഗങ്ങള്‍, അടുക്കളയില്‍ നിന്നുയരുന്ന ചിക്കന്‍ കറിയുടെ ഗന്ധം.(അന്ന് നായര്‍ തറവാടുകളിലും വീടുകളിലും മരണം നടന്നാല്‍ പുലയും മത്സ്യ മാംസാദികള്‍ക്ക് വര്‍ജ്ജനമുണ്ടായിരുന്നു. ഇന്നും ഇത്തരം ആചാരങ്ങള്‍ നില നിലനില്‍ക്കുന്നുണ്ട്.) കാര്യങ്ങള്‍ കരുതിയതിലും അപ്പുറമാണന്ന് ഹരിദാസിനു മനസ്സിലായി. കുറുപ്പിന്റെ അടുത്ത ബന്ധുവായ, ഭാസ്‌കരപിള്ളയുടെ കാലുകളിലെ പൊള്ളല്‍ ശ്രദ്ധിച്ചപ്പോല്‍ ഹരിദാസ് ഉറപ്പിച്ചു, കൊല്ലപ്പെട്ടത് കുറുപ്പല്ല. സ്മിത ഭവനിലെത്തി പരിശോധിച്ചപ്പോള്‍ കരിഞ്ഞ നിലയിലുള്ള തല മുടിയുടെ അവശിഷ്ടങ്ങളും മുറിയുടെ മേല്‍ ഭാഗത്ത് പിടിച്ചിരുന്ന മാറാലയില്‍ തീ കത്തി കരി പിടിച്ചിരിക്കുന്നതും ശ്രദ്ധയില്‍ പെട്ടു.

ഉടനെ തന്നെ ഭാസ്‌കരപിള്ളയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തുടങ്ങുമ്പോഴേക്ക്, പൊലീസ് സര്‍ജ്ജന്‍, ഡോ. ഉമാദത്തന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുമെത്തി. വയലില്‍, പൊള്ളലേറ്റ് മരിച്ചയാളിന്റെ ശ്വാസകോശത്തില്‍, സ്വാഭാവികമായുണ്ടാകേണ്ട വൈക്കോലിന്റെ അംശങ്ങള്‍ ഉണ്ടായിരുന്നില്ല. വയറ്റില്‍ നിന്നും ഈതര്‍ കലര്‍ത്തിയ മദ്യത്തിന്റെ അംശം. സമര്‍ത്ഥമായ ചോദ്യം ചെയ്യലില്‍, ഭാസ്‌കരപിള്ളക്ക് പിടിച്ച് നില്‍ക്കാനായില്ല.അയാള്‍ക്ക് സത്യമെല്ലാം തുറന്ന് പറയേണ്ടി വന്നു.

ഇതിനിടയില്‍ ചാക്കോ മിസ്സിങ് കേസ് കൂടി ഫയല്‍ ചെയ്യപ്പെട്ടതോടു കൂടി അന്വേഷണം എളുപ്പമായി. മുഖ്യ പ്രതി സുകുമാര കുറുപ്പിനെ കിട്ടിയില്ലെങ്കിലും മറ്റ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് കേസിന് പൂര്‍ണരൂപമായത്. സുകുമാരക്കുറുപ്പിന്റെ പ്യൂണ്‍ മാപ്പുസാക്ഷിയാവുകയും പ്രോസിക്യൂഷന്റെ ഒന്നാം ദൃക്‌സാക്ഷിയായി തെളിവ് നല്‍കുകയും ചെയ്തു. സംഭവങ്ങളെല്ലാംതന്നെ നടന്നതുപോലെ അയാള്‍ വിശദീകരിച്ചു. മറ്റു പല സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ അയാള്‍ നല്കിയ തെളിവുകള്‍ കോടതി അംഗീകരിച്ചു. കൂട്ടുപ്രതികളായ ഡ്രൈവര്‍ പൊന്നപ്പനും ഭാര്യാസഹോദരന്‍ ഭാസ്‌കര പിള്ളയ്ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

ശിക്ഷ കഴിഞ്ഞിറങ്ങിയ ഭാസ്‌കരപിള്ള ഇപ്പോഴും ചെറിയനാട്ടിലുണ്ട് എന്നാണു കരുതുന്നത്. എന്നാല്‍ കുറ്റബോധവും, അഭിമാനക്ഷതവും വേട്ടയാടിത്തുടങ്ങിയപ്പോള്‍, പൊന്നപ്പന്‍ ജീവിതം സ്വയം അവസാനിപ്പിച്ചു.

ചാക്കോ കൊല്ലപ്പെടുമ്പോള്‍ ഭാര്യ ശാന്തമ്മ മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. ഇപ്പോള്‍, ചാക്കോയുടെ മകനു 35 വയസ്സുണ്ടാവണം വിവാഹം കഴിഞ്ഞ് മകളുണ്ട്. . ചാക്കോയുടെ മരണത്തെ തുടര്‍ന്ന് ശാന്തമ്മക്ക് സര്‍ക്കാര്‍ ഒരു ജോലി കൊടുത്തു. ഇന്നവര്‍ മകനോടൊപ്പം റിട്ടയര്‍മ്മെന്റ് ജീവിതത്തിലാണ്.

നിലവില്‍ സുകുമാര കുറുപ്പിന്റെ സഹോദരങ്ങളാരും നാട്ടിലില്ല. ചെറിയനാട്ടിലെ കുറുപ്പിന്റെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. ആലപ്പുഴ വണ്ടാനത്ത് കുറുപ്പ് വാങ്ങിയ സ്ഥലം മറ്റൊരാളുടെ പേരിലാണ്. ചില ബന്ധുക്കള്‍ മാത്രമാണു ചെറിയനാട്ടുള്ളത്. കുറുപ്പിനു ചാക്കോ വധത്തില്‍ നേരിട്ടു ബന്ധമില്ലെന്നാണ് ഇപ്പോഴും ഇവരുടെ വിശ്വാസം. എന്നാല്‍ കൊലപാതകം കഴിഞ്ഞ ശേഷം അവരാരും തന്നെ കഴിഞ്ഞ 36 വര്‍ഷമായി കുറുപ്പിനെ നേരില്‍ കണ്ടിട്ടില്ല.

സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മയും രണ്ടു മക്കളും ഇപ്പോള്‍ കുവൈത്തിലാണു താമസിക്കുന്നത്. ഇവര്‍ കുവൈത്തില്‍ സ്ഥിരതാമസമാക്കിയതിനെ കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് കുറുപ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയെങ്കിലും ഉണ്ടാകുമെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്. നേരത്തെ അബുദാബിയില്‍ കുറുപ്പിനൊപ്പമുണ്ടായിരുന്ന ഭാര്യ സരസമ്മ അവിടെ നഴ്‌സായിരുന്നു. ചാക്കോ കൊല്ലപ്പെട്ടശേഷം അവര്‍ നാട്ടിലെത്തിയിരുന്നു.

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭര്‍ത്താവ് നടത്തിയ നീക്കങ്ങള്‍ അറിയാമായിരുന്നതിനാല്‍ ക്രിമിനല്‍ ഗൂഢാലോചന നിയമ പ്രകാരം സരസമ്മയും ആദ്യം കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കേസില്‍ നിന്ന് ഒഴിവാക്കി. തുടര്‍ന്ന് ഏറെക്കാലം ചെങ്ങന്നൂരിനടുത്ത് ചെറിയനാട്ടുതന്നെ താമസിച്ച സരസമ്മ പിന്നീടു സൗദിയിലേക്കു തിരിച്ചുപോയി. വീണ്ടും നാട്ടില്‍ തിരിച്ചെത്തി നാളുകള്‍ക്കുശേഷമാണു കുവൈത്തിലേക്കു പോയത്. മക്കള്‍ക്കും കുവൈത്തില്‍ ജോലി കിട്ടിയതോടെ അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.

1984 മുതല്‍ സുകുമാരക്കുറുപ്പ് ഒളിവിലാണ്. പ്ലാസ്റ്റിക് സര്‍ജറി നടത്തി മുഖത്തിന്റെ രൂപം മാറ്റിയാണ് സുകുമാര കുറുപ്പ് ഒളിവില്‍ പോയതെന്ന് ക്രൈംബ്രാഞ്ച് സംശയിച്ചിരുന്നു. അത്തരത്തില്‍ അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു.

എന്നാല്‍ അതില്‍ വാസ്തവമില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്. മതവും പേരും മാത്രമാണു മാറിയത് എന്നാണ് അവരുടെ വാദം. കുറുപ്പ് എവിടെയാണെന്നതിനെക്കുറിച്ചു നിരവധി കഥകളും കെട്ടുകഥകളും ഇറങ്ങിയിട്ടുണ്ട് സന്ന്യാസിയായി ഉത്തരേന്ത്യയില്‍ കഴിയുന്നു, വിദേശത്തേക്കു കടന്നു, ഹിമാചലില്‍ കഞ്ചാവ് കൃഷിയാണ്, നോര്‍ത്ത് ഈസ്റ്റില്‍ വേഷം മാറി ജീവിക്കുന്നു, കേരളത്തില്‍ത്തന്നെ ആര്‍ക്കും തിരിച്ചറിയാതെ വിധം രൂപമാറ്റം വരുത്തി നമുക്കിടയില്‍ ജീവിക്കുന്നു. അങ്ങനെ പലതും പ്രചാരത്തിലുള്ളവയാണ്.

ഏറ്റവും ഒടുവില്‍ വന്നത് സൗദി അറേബിയയിലെ മദീനയില്‍ ഇസ്ലാം മതം സ്വീകരിച്ച് മുസ്തഫ എന്ന പേരും സ്വീകരിച്ചു കഴിയുകയാണെന്നും 72 വയസ് പ്രായമായെന്നും ഒരു മുസ്ലിം പള്ളിയില്‍ ഖത്തീബിനെ മതകാര്യങ്ങളില്‍ സഹായിയാണെന്നുമായിരുന്നു. മദീനയിലെത്തി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുറുപ്പിനെ കണ്ടു എന്നുവരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

മുംബൈയിലെ സാന്താ ക്രൂസ് വീമാനത്താവളത്തില്‍ കുറുപ്പിനെ ഏറ്റവും ഒടുവില്‍ കണ്ടതിനു ചില ദൃക്‌സാക്ഷികളുണ്ടെന്നും അതാണ് കുറുപ്പിന്റെ അവസാനത്തെ തെളിവ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. കാണാതായ സുകുമാരക്കുറുപ്പിനു വേണ്ടി പൊലീസ്, രാജ്യം മുഴുവനും വലവിരിച്ചെങ്കിലും,അയാള്‍ ഇന്നും പിടികിട്ടാപ്പുള്ളിയായി തുടരുകയാണ്. പലപ്പോഴും, തലനാരിഴക്ക് അയാള്‍ രക്ഷപെട്ടു എന്നാണ് പൊലീസ് അവകാശപ്പെടുന്നത്.

2010 നവംബര്‍ 12 നു വെള്ളിയാഴ്ച പത്തനംതിട്ട തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രത്തില്‍ കുറുപ്പിന്റെ ഇളയ മകന്റെ വിവാഹത്തിനു അയാള്‍ എത്തുമെന്ന് കരുതി കാത്ത് നിന്ന പൊലീസിനു പക്ഷേ നിരാശരാകേണ്ടി വന്നു. എന്നാല്‍ കുറുപ്പ് ആര്‍ക്കും തിരിച്ചറിയാനാകാത്തവിധം ക്ഷേത്ര പരിസരത്തെത്തി വിവാഹത്തില്‍ പങ്കെടുത്തു എന്ന് വിശ്വസിക്കുന്നവരും വാദിക്കുന്നവരും ഉണ്ട്. 2001 ല്‍ ഗുജറാത്തിലെ രാംനഗറില്‍ ഉണ്ടെന്ന സൂചനയെ തുടര്‍ന്നവിടെ എത്തിയെങ്കിലും കണ്ടെത്തിയില്ല. സമാനമായ രീതിയില്‍ കര്‍ണാടകയില്‍ പരിശോധന നടന്നിരുന്നു.

ക്രിമിനല്‍ ഗൂഢാലാച്ചോനയ്ക്കും, കൊലപാതകത്തിനുമാണ് കുറുപ്പിന്റെ പേരില്‍ കേസുള്ളത്. കേസില്‍ ഇപ്പോഴും കേരളാ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. 36 വര്‍ഷക്കാലമായി പിടികിട്ടാപുള്ളിയുടെ ലിസ്റ്റിലാണ് സുകുമാരക്കുറുപ്പ്. കേരള ചരിത്രത്തിലെ ഏറ്റവും നീണ്ട ചരിത്രമുള്ള ക്രിമിനല്‍ കേസാണ് സുകുമാര കുറുപ്പിന്റേത്. മാവേലിക്കര പൊലീസ് സ്റ്റേഷനില്‍ 22/1984 എന്ന ക്രൈം നമ്പറിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്നും കത്തിയ കാറിന്റെ എഞ്ചിന്‍ ഭാഗം മാത്രം മാവേലിക്കര പൊലീസ് സ്റ്റേഷനില്‍ കിടപ്പുണ്ട്.

2016 ഡിസംബര്‍ 2 നാണ് ഏറ്റവും ഒടുവില്‍ മാവേലിക്കര ഫാസ്റ്റ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സുകുമാര കുറുപ്പിനെതിരെ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. അറസ്റ്റ് ചെയ്ത് കോടതി മുന്‍പാകെ ഹാജരാക്കാന്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിറ്റക്റ്റീവ് ഇന്‌സ്‌പെക്ടര്‍ക്കും CID (CBCID) പ്രത്യേക അന്വേഷണസംഘത്തിനുമാണ് കോടതി നിര്‍ദേശം നല്‍കിയത്.

എന്നാല്‍ നാളിതുവരെയും സുകുമാര കുറുപ്പിനെ കണ്ടെത്താന്‍ പൊലീസിനോ പൊതുജനങ്ങള്‍ക്കോ സാധിച്ചിട്ടില്ല. മാവേലിക്കരക്ക് അടുത്ത് കുന്നം എന്ന സ്ഥലത്താണ് അംബാസഡര്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍ ചാക്കോയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ആ സ്ഥലം ചാക്കോ പാടം എന്നാണ് അറിയപ്പെടുന്നത്.

കൊലപാതകം നടന്ന വര്‍ഷം 1984 ല്‍ തന്നെ സുകുമാരകുറുപ്പിനെ കുറിച്ച് ‘ NH47’എന്ന പേരില്‍ സിനിമ നിര്‍മിച്ചിരുന്നു. സുകുമാരകുറുപ്പിന്റെ ക്രിമിനല്‍ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തി അടൂര്‍ ഗോപാലാകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയുംഎന്ന സിനിമ 2016 ലാണ് പുറത്തിറങ്ങിയത്. ഇനി കാത്തിരിക്കുന്നത് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ദുല്‍ക്കര്‍ ന്റെ ‘കുറുപ്പിന്’ വേണ്ടിയാണ്.

ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം സുകുമാരക്കുറുപ്പിന് ഇപ്പോള്‍ പ്രായം 74 ആയിരിക്കണം. വയോധികനായ കുറുപ്പ് ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്റെ കഥ, തന്റെ കൊലപാതക കഥ സിനിമയാക്കുമ്പോ, അത് അഭ്രപാളിയില്‍ തെളിയുമ്പോള്‍ അത് കാണാന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ അയാളും വന്നേക്കാം. ദുല്‍ഖര്‍ എന്ന നടന്റെ കുറുപ്പായുളള എന്‍ട്രി കണ്ട് കാണികള്‍ ആരവമുയര്‍ത്തുമ്പോള്‍ അയാള്‍ അദ്ഭുതപ്പെട്ടേക്കാം. പിടികിട്ടാപ്പുള്ളിയും കൊലപാതകിയുമായ എന്നെയാണോ കാണികള്‍ ഹര്‍ഷാരവത്തോട് കൂടി സ്വീകരിക്കുന്നത് എന്ന് ആലോചിച്ച് സുകുമാര കുറുപ്പിന് ഒരു ഹീറോ പരിവേഷം നല്‍കി ആരാധിക്കുന്ന ഒരു വിഭാഗം ഇന്നും അയാളുടെ നാട്ടിലുണ്ട്. ചിലര്‍ക്ക് അയാള്‍ ഹീറോ ആയിരിക്കാം. അയാള്‍ക്കും സ്വയം അങ്ങനെ തോന്നിയിരിക്കാം.

അയാള്‍ക്ക് വേണ്ടി അന്വേഷണ സംഘം നടത്തിയ യാത്രകള്‍, വിവിധ സംസ്ഥാനങ്ങളില്‍, രാജ്യങ്ങളില്‍ നടത്തിയ അന്വേഷണങ്ങള്‍, അയാളുടെ രൂപ സാദൃശ്യം തോന്നി ഇന്ത്യയില്‍ നടന്ന നൂറോളം അറസ്റ്റുകള്‍, ഇതെല്ലാം മറി കടന്ന് അയാള്‍ ഇന്നും ആരുമറിയാതെ ചിലപ്പോള്‍ നമുക്കിടയില്‍ തന്നെ ജീവിക്കുണ്ടെങ്കില്‍ അയാള്‍ക്ക് സ്വയം ഒരു ഹീറോ ആയി തോന്നുന്നതില്‍ തെറ്റ് പറയാനാകില്ല. ആള്‍ക്കൂട്ടത്തിനിടയില്‍ ഇരുന്ന് ഉള്ളില്‍ പൊട്ടിച്ചിരിച്ചു കൊണ്ട് അയാള്‍ പറയുന്നുണ്ടാകും

കാത്തിരിക്കാം ഡിക്യുവിന്റെ കുറുപ്പായുള്ള വെള്ളിത്തിരയിലെ പകര്‍ന്നാട്ടം കാണാന്‍. നായക നടന്മാര്‍ വില്ലന്മാരായി അഴിഞ്ഞാടി ദേശീയ അവാര്‍ഡുകളും സംസ്ഥാന അവാര്‍ഡുകളും ബോക്‌സ്ഓഫിസും തൂത്തു വാരിയ ചരിത്രമുളള നാടാണ്. ചരിത്രം ആവര്‍ത്തിക്കുക തന്നെ ചെയ്യട്ടെ. ചില ചരിത്രങ്ങള്‍ മാറ്റിക്കുറിക്കട്ടെ.

ചാക്കോ വധവുമായി ബന്ധപ്പെട്ട്ചാനലുകളില്‍ വന്ന പ്രത്യേക പരിപാടികളില്‍ നിന്നും കേസ് അന്വേഷിച്ച ഡിവൈഎസ്പി പി എം ഹരിദാസ് , മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് എന്നിവരുടെ കേസുമായി ബന്ധപ്പെട്ടുള്ള ഇന്റര്‍വ്യൂകളില്‍ നിന്നും വിക്കിപീഡിയ, മറ്റു ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് ഏകീകരിച്ചു ചെയ്തു മുകളില്‍ പോസ്റ്റ് ആയി ഇട്ടിരിക്കുന്നത്. ക്ഷമയോടെ വായിച്ചതിന് നന്ദി.

അര്‍ജുന്‍ നമ്പ്യാര്‍

shortlink

Related Articles

Post Your Comments


Back to top button