GeneralLatest NewsMollywood

ആന്ധ്രയില്‍ സുരേഷ് ഗോപി കേരളത്തില്‍ അല്ലു അര്‍ജുനെ പോലെ ആയിരുന്നു; സുരേഷ് ഗോപി ചിത്രങ്ങള്‍ക്ക് വേണ്ടി മത്സരം നടന്നതിനെക്കുറിച്ച് ഖാദര്‍ ഹസ്സന്‍

ഈ ചിത്രത്തിലൂടെ ആണ് ആന്ധ്രയില്‍ സുരേഷേട്ടന് '' 'സുപ്രീം സ്റ്റാര്‍ ''എന്ന ടൈറ്റില്‍ ലഭിക്കുന്നത്. മാഫിയയുടെ ഡബ്ബ് പതിപ്പ് കാണാന്‍ ആദ്യ ദിനം ഹൈദരാബാദിലും വിശാഖപട്ടണത്തും തടിച്ചു കൂടിയ പുരുഷാരം അക്ഷരാര്‍ത്ഥത്തില്‍ പല വമ്ബന്മാരേയും ഞെട്ടിക്കുകയുണ്ടായി.

ആന്ധ്രയിലുടനീളം 100 ദിവസത്തിന് മുകളില്‍ ഓടി ചരിത്രം സൃഷ്ടിച്ച മലയാളത്തിന്റെ പ്രിയ താരം സുരേഷ് ഗോപിയുടെ ചിത്രത്തെക്കുറിച്ച് നിര്‍മാതാവ് ഖാദര്‍ ഹസ്സന്‍. ആക്ഷന്‍ കിംഗ്‌ സുരേഷ് ഗോപി ഇന്ന് അറുപത്തി ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ അദ്ദേഹത്തെ കുറിച്ച്‌ പുതിയ തലമുറയിലുള്ള അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്തിയ ഖാദര്‍ ഹസ്സന്റെ പോസ്റ്റ്‌ വൈറല്‍. ആന്ധ്രയില്‍ സുരേഷ് ഗോപി കേരളത്തില്‍ അല്ലു അര്‍ജുനെ പോലെ ആയിരുന്നു എന്നാണ് ഖാദര്‍ ഹസ്സന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഖാദര്‍ ഹസ്സന്‍ സമൂഹമാധ്യമത്തില്‍ പങ്കു വച്ച കുറിപ്പ്

മലയാള സിനിമയിലെ ഗര്‍ജ്ജിക്കുന്ന സിംഹം സുരേഷ് ഗോപി, സുരേഷേട്ടന് ഒരായിരം ജന്മദിനാശംസകള്‍.

ആര്യ, ഹാപ്പി, ബണ്ണി, കൃഷ്ണ, ഹീറോ, ഹാപ്പി ഡേയ്‌സ്, ബദ്രിനാഥ്, ഗജപോക്കിരി, ബാഹുബലി തുടങ്ങിയ തെലുങ്ക് സിനിമകള്‍ മലയാളത്തില്‍ വിജയം ആയതു പോലെ ഒരുകാലത്തു നമ്മുടെ മലയാള സിനിമകളും ആന്ധ്രയില്‍ സ്ഥിരം വിജയം വരിച്ചിരുന്നു. കേരളത്തില്‍ അല്ലു അര്‍ജുനെ പോലെ ആന്ധ്രയില്‍ നമ്മുടെ സുരേഷേട്ടന്‍ തൊണ്ണൂറുകളില്‍ വളരെ പോപ്പുലര്‍ ആയിരുന്നു. മലയാള ആക്ഷന്‍ സിനിമകളുടെ മാര്‍ക്കറ്റ് കൂട്ടിയതും സുരേഷേട്ടന്റെ ഈ സ്റ്റാര്‍ഡം കാരണമാണ്. 1994 വിഷുക്കാലത്ത് റിലീസ് ആയ ഷാജി കൈലാസ് രഞ്ജിപണിക്കര്‍ കൂട്ടുകെട്ടിന്റെ കമ്മീഷണര്‍ കേരളത്തില്‍ തരംഗം സൃഷ്ടിച്ചു വന്‍ വിജയം ആയപ്പോള്‍ അതിന്റ തെലുങ്കു, തമിഴ് ഡബ്ബ് പതിപ്പുകള്‍ ഇറങ്ങുകയും രണ്ടു പതിപ്പുകളും വിതരണക്കാരെ പോലും അമ്ബരപ്പിച്ചു കൊണ്ട് അഭൂതപൂര്‍വമായ വിജയം വരിക്കുകയും ചെയ്തു. തെലുങ്ക് വേര്‍ഷന്‍ ‘പോലിസ് കമ്മീഷണര്‍’ ആണ് ഏറ്റവും വലിയ വിജയം ആയത്. ആന്ധ്രയിലുടനീളം 100 ദിവസത്തിന് മുകളില്‍ ഓടി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. കര്‍ണാടകയിലും തെലുങ്കു ഡബ്ബ് വേര്‍ഷന്‍ പ്രദര്‍ശന വിജയം ആയി. തുടര്‍ന്ന് കമ്മീഷണറിന് മുന്നേ കേരളത്തില്‍ ഇറങ്ങിയ ഏകലവ്യന്‍ -CBI Officer എന്ന പേരില്‍ തെലുങ്കിലും തമിഴിലും റിലീസ് ആയി. ഈ ചിത്രത്തിലൂടെ ആണ് ആന്ധ്രയില്‍ സുരേഷേട്ടന് ” ‘സുപ്രീം സ്റ്റാര്‍ ”എന്ന ടൈറ്റില്‍ ലഭിക്കുന്നത്. മാഫിയയുടെ ഡബ്ബ് പതിപ്പ് കാണാന്‍ ആദ്യ ദിനം ഹൈദരാബാദിലും വിശാഖപട്ടണത്തും തടിച്ചു കൂടിയ പുരുഷാരം അക്ഷരാര്‍ത്ഥത്തില്‍ പല വമ്ബന്മാരേയും ഞെട്ടിക്കുകയുണ്ടായി. ഇവിടെ അല്ലു അര്‍ജ്ജുന് ജിസ് മോനെ പോലെ തെലുങ്കില്‍ സുരേഷേട്ടന് നല്ലൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ കിട്ടി. കന്നഡ – തെലുങ്ക് നടന്‍ സായ് കുമാര്‍, അദ്ദേഹം വളരെ ഗംഭീരമായി സുരേഷ് ചേട്ടന് വേണ്ടി ഡബ്ബ് ചെയ്തത് ഗുണം ചെയ്തു. കമലിനും രജനിക്കും ഒപ്പം തെലുങ്ക് ഡബ്ബ് മാര്‍ക്കറ്റില്‍ ഒരാള്‍ കൂടി മത്സരത്തിന് എത്തി-സുരേഷ് ഗോപി. ഡിസ്റ്റ്രിബ്യൂട്ടേഴ്സ് സുരേഷ് ഗോപി ചിത്രങ്ങള്‍ക്ക് വേണ്ടി മത്സരം വരെ തുടങ്ങി.

തക്ഷശില എന്ന മലയാള ചിത്രം ഷൂട്ട്‌ തുടങ്ങുന്നതിനു മുന്നേ തന്നെ തെലുങ്ക് -തമിഴ് റൈറ്റ്സ് വിറ്റു പോയത് അക്കാലത്തു വലിയ വാര്‍ത്ത ആയിരുന്നു. കാശ്മീരം ന്യൂഡല്‍ഹി എന്ന പേരില്‍ വന്‍ വിജയം ആയിരുന്നു. അതുപോലെ മറ്റൊരു വന്‍ വിജയം ആയിരുന്നു ഹൈവേ എന്ന ചിത്രം. റിലീസിനു മുന്നേ തന്നെ ആന്ധ്രയില്‍ വന്‍ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ഹൈവേ. ഹൈവേയ്ക്ക് കിട്ടിയ സ്വീകാര്യത്തോടെ സുരേഷേട്ടന്‍ സഹനടന്‍ ആയി അഭിനയിച്ച പഴയ മലയാള ചിത്രങ്ങള്‍ പോലും അദ്ദേഹത്തിന്റെ പേരില്‍ ആന്ധ്രയിലും തമിഴ് നാട്ടിലും മാര്‍ക്കറ്റ് ചെയ്യപ്പെട്ടു. തൊണ്ണൂറുകളില്‍ പാന്‍ സൗത്ത് മാര്‍ക്കറ്റ് ഉള്ള 5 നടന്മാരില്‍ ഒരാളായി (കമലഹാസന്‍, രജനികാന്ത്, ചിരഞ്ജീവി, നാഗാര്‍ജുന, സുരേഷ് ഗോപി) നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നും ഒരു താരം ഉയര്‍ന്നു വന്നത് നമുക്ക് എല്ലാവര്‍ക്കും അഭിമാനിക്കാവുന്നൊരു സംഗതി തന്നെ ആയിരുന്നു. എല്ലാ അര്‍ഥത്തിലും സൗത്ത് സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കാം സുരേഷേട്ടനെ. ഈ സ്റ്റാര്‍ഡം മൂലം സുരേഷ് ഗോപി ചിത്രങ്ങള്‍ മള്‍ട്ടി മാര്‍ക്കറ്റ് ചിത്രങ്ങളായി മാറി. ഏതു മാര്‍ക്കറ്റിലും വിറ്റു പോകാന്‍ തരത്തില്‍ ഉള്ളതായിരുന്നു ഇത്തരം ചിത്രങ്ങള്‍. ഈ ജോണറില്‍ വന്ന ഏറ്റവും വലിയ പ്രൊജക്റ്റ്‌ ആയിരുന്ന അമിതാബ് ബച്ചന്‍ സാബിന്റെ പ്രോഡക്ഷന്‍‌ ഹൗസ് എബിസിഎല്‍ നിര്‍മിച്ച യുവതുര്‍കി (ഡല്‍ഹി ഡയറി). ലേഡി സൂപ്പര്‍ സ്റ്റാര്‍ വിജയശാന്തിയും സുപ്രീം സ്റ്റാര്‍ സുരേഷ് ഗോപിയും ഒന്നിക്കുന്ന വമ്ബന്‍ ആക്ഷന്‍ ചിത്രം എന്ന നിലയില്‍ റിലീസിനു മുന്നേ തന്നെ വലിയ ഓളം സൃഷ്ടിച്ചിരുന്നു. ഭദ്രന്‍ സാറിന്റെ ഏറ്റവും മികച്ച വര്‍ക്ക്‌ എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. മലയാളം,തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്തു ചരിത്രം സൃഷ്ടിച്ചു. ഇക്കാലത്ത് പോലും തെലുങ്കിനോടൊപ്പം മലയാളം ഡബ്ബ് റിലീസ് ചെയ്യാന്‍ ഉള്ള ബുദ്ധിമുട്ട് ഒരു നിര്‍മ്മാതാവ് എന്ന നിലയ്ക്ക് എനിക്ക് വളരെ നന്നായി അറിയാം. ഡല്‍ഹി ഡയറി തെലുങ്കിലും തമിഴിലും വന്‍ വിജയമായി.

അക്കാലത്ത് സുരേഷേട്ടന് ഒരുപാട് തെലുങ്ക്- തമിഴ് പ്രൊജെക്ടുകള്‍ വരികയുണ്ടായി എന്ന് കേട്ടിട്ടുണ്ട്. തുടര്‍ന്ന് വന്ന രജപുത്രന്‍, മഹാത്മാ ഒക്കെ വിജയങ്ങളായി. 1996-ല്‍ മാത്രം സുരേഷേട്ടന്റെ 3 ബിഗ് ബജറ്റ് ചിത്രങ്ങള്‍ മൂന്നും നാലും ഭാഷകളില്‍ ഒരേ സമയം റിലീസ് ആയി. തുടര്‍ന്ന് വന്ന ലേലം (റോയല്‍ ചെലഞ്ചു/ലേലം) തെലുങ്ക്/തമിഴ് പതിപ്പുകള്‍ പരാജയം ആയിരുന്നു. പത്രം(ജേര്‍ണലിസ്റ്റ്), FIR, നരിമാന്‍(സേനാപതി/Farz Ki Pukaar ഹിന്ദി) പോലെ വീണ്ടും ഡബ്ബ് ഹിറ്റുകള്‍ സൃഷ്ടിച്ചു തന്റെ സ്റ്റാര്‍ഡം ഊട്ടി ഉറപ്പിച്ച ടൈമില്‍ ആണ് ആന്ധ്രയില്‍ ഡബ്ബ് പടങ്ങള്‍ സംഘടനാ പ്രശ്നം നിമിത്തം ഇടക്കാലത്തേക്ക് റിലീസുകള്‍ നിലക്കുന്നത്. ഏതാണ്ട് ഈ സമയം തന്നെ ആണ് സുരേഷേട്ടന്‍ മലയാളത്തില്‍ നിന്നും ബ്രേക്ക്‌ എടുക്കുന്നതും. 2005-ല്‍ അദ്ദേഹത്തിന്റെ രാജകീയ തിരിച്ചു വരവായ ഭരത് ചന്ദ്രന്‍ IPS ആന്ധ്രയില്‍ വിജയം ആയിരുന്നു. ഈ ചിത്രത്തിനായി സുരേഷേട്ടന്‍ ഹൈദരാബാദ് പ്രൊമോഷന് പോയിരുന്നു. ടൈഗര്‍ (പോലിസ് സാമ്രാജ്യം) ആയിരുന്നു മറ്റൊരു വിജയ ചിത്രം. മലയാളത്തിന്റെ ഏറ്റവും വലിയ ഡബ്ബ് മാര്‍ക്കറ്റ് ഉള്ള നടനായിരുന്നു സുരേഷേട്ടന്‍. അദ്ദേഹത്തിന്റെ പൊട്ടന്‍ഷ്യല്‍ വേണ്ട വിധം വിനിയോഗിച്ചിരുന്നെങ്കില്‍ ബോക്സ് ഒാഫിസ് നാഴികക്കല്ലുകള്‍ പലതും നമ്മുടെ കൊച്ചു മലയാള സിനിമയ്ക്ക് വളരെ നേരത്തെ തന്നെ വെട്ടിപിടിക്കാമായിരുന്നു.

ആക്ഷന്‍ മസാലകളുടെ മൂല്യം എല്ലാ കാലത്തും സൗത്ത് മാര്‍ക്കറ്റില്‍ വളരെ വലുതായിരുന്നു. സുരേഷേട്ടന്റെ യൂണിവേഴ്സല്‍ അപ്പീല്‍ ലുക്ക്‌, മാസ്സ് ചിത്രങ്ങളിലെ ഗംഭീര പ്രകടനം, അതുല്യമായ സ്ക്രീന്‍ പ്രെസെന്‍സ്, ഡയലോഗ് ഡെലിവറി ഒക്കെ സൗത്ത് മാര്‍ക്കറ്റില്‍ അദ്ദേഹത്തെ പ്രിയങ്കരന്‍ ആക്കിയതിനു പ്രധാന ഘടകങ്ങള്‍ ആണ്. ഒരു ക്യാമറ ഗിമിക്കോ പ്രത്യേക ഗെറ്റപ്പോ കഥാ സാഹചര്യമോ ഒന്നും ഒരുക്കേണ്ട ആവശ്യം ഇല്ല അദ്ദേഹത്തിന് മാസ്സ് കാണിക്കാന്‍. ഒരു നോട്ടമോ നില്‍പ്പോ നടത്തമോ കൊണ്ട് പോലും മാസ്സ് ഫീല്‍ ചെയ്യിക്കാന്‍ അസാധ്യ കഴിവുള്ള അല്ലെങ്കില്‍ അത്തരത്തില്‍ ഉള്ളൊരു കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. സ്ക്രീന്‍ പ്രെസെന്‍സ് കൊണ്ടും ഡയലോഗ് പ്രെസെന്റേഷന്‍ കൊണ്ടും അക്കാലത്തെ തെലുങ്ക് നടന്മാരില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു തെലുങ്ക് പ്രേക്ഷകര്‍ക്ക് സുരേഷേട്ടന്‍. ( സുരേഷേട്ടന്റെ ഏതെങ്കിലും ഒരു സിനിമ റീമേക്ക് ചെയ്ത് കണ്ടാല്‍ മാത്രമേ സുരേഷ് ഗോപി ചേട്ടന്റെ സ്പെഷ്യാലിറ്റി(impact) എന്തായിരുന്നുവെന്ന് നമ്മള്‍ മലയാളികള്‍ക്ക് മനസ്സിലാകുകയുള്ളു). കളിയാട്ടത്തിലൂടെ ദേശീയ അവാര്‍ഡ് നേടി താന്‍ ഒരു മാസ്സ് അവതാരം മാത്രമല്ല എന്നും അദ്ദേഹം തെളിയിച്ചു.

നല്ലൊരു ഗായകനും അവതാരകനും കൂടിയാണ് അദ്ദേഹം. എല്ലാത്തിനുമുപരി ഞാന്‍ അദ്ദേഹത്തെ വലിയൊരു മനുഷ്യ സ്നേഹി എന്ന് വിളിക്കാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. ഉള്ളില്‍ കാപട്യം ഇല്ലാത്ത നന്മയുള്ള കറകളഞ്ഞ മനുഷ്യ സ്നേഹി. അദ്ദേഹത്തിന്റെ അടുക്കല്‍ ഒരാവശ്യം ചോദിച്ചു വരുന്നവന്റെ രാഷ്ട്രീയമോ ജാതിയോ മതമോ നോക്കാതെ തനിക്ക് കഴിയുമെങ്കില്‍ സഹായിച്ചിരിക്കും സുരേഷേട്ടന്‍. ശ്രീ ചിത്രയിലെ എന്റെ ഒരു ആവശ്യത്തിന് ഡല്‍ഹിയില്‍ ആയിരുന്നിട്ടു കൂടി ഡോക്ടര്‍ നെ നേരിട്ട് വിളിച്ച്‌ അന്വേഷിച്ച അദ്ദേഹത്തിന്റെ നല്ല മനസ്സിനെ ആത്മാര്‍ത്ഥമായി ഞാന്‍ ഇവിടെ നന്ദി പറയുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഒരു മൂന്നാം വരവ് നടത്തി ഫീനിക്സ് പക്ഷിയെ പോലെ അദ്ദേഹം വീണ്ടും തിരിച്ചു വന്നിരിക്കുന്നു. പഴയ പ്രതാപത്തിലേക്ക് മലയാള സിനിമയില്‍ തന്റെ സിംഹാസനത്തിലേക്ക് രാജകീയമായി തിരിച്ചെത്തിയ സുരേഷേട്ടന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. വരും ചിത്രങ്ങള്‍ എല്ലാം വന്‍ വിജയങ്ങള്‍ ആകട്ടെ എന്നും ആശംസിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button