CinemaGeneralLatest NewsMollywoodNEWS

കല്യാണരാമനെപ്പറ്റി ആര് ചോദിച്ചാലും ആദ്യം മനസ്സിൽ വരിക ആ മുഖമാണ് ; ഉണ്ണികൃഷ്ണൻ നമ്പൂതിരിയെക്കുറിച്ച് ലാൽ

അദ്ദേഹത്തിന്റെ വിയോഗം നമുക്കൊരു തീരാനഷ്ടം തന്നെയാണ്, ലാൽ

അന്തരിച്ച നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഓർമ്മകളുമായി ലാൽ. അദ്ദേഹം ഇനിയും ഏറെക്കാലം ജീവിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നമുക്കൊരു തീരാനഷ്ടം തന്നെയാണ് ലാൽ കുറിക്കുന്നു. അദ്ദേഹത്തെപ്പോലെ ജീവിതം ആസ്വദിച്ച് ജീവിച്ചവരെ ഞാൻ കണ്ടിട്ടില്ല. കല്യാണരാമൻ സിനിമയെക്കുറിച്ച് ആര് ചോദിച്ചാലും എന്റെ മനസ്സിൽ ആദ്യം എത്തുന്നത് അദ്ദേഹത്തിന്റെ മുഖമാണെന്ന് ലാൽ പറയുന്നു.

‘ദേശാടനം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ ജയരാജ് എന്നെ വിളിച്ചിരുന്നു. സിനിമ എങ്ങനെ മാർക്കറ്റ് ചെയ്യണം എന്നറിയാനാണ് അദ്ദേഹം വിളിച്ചത്. അങ്ങനെ എറണാകുളം ഷേണായീസ് തീയറ്ററിൽ ഞാൻ ആ സിനിമ കാണാൻ പോയി. പടം കണ്ട ഞാൻ ശരിക്കും ഷോക്ക്ഡ് ആയിപോയി. ഒരു പ്രായമുള്ള ആർട്ടിസ്റ്റ് അതിഗംഭീരമായ പെർഫോമൻസ് ആണ് അതിൽ കാഴ്‌ചവച്ചിരുന്നത്. അത് കണ്ടിട്ട് മനുഷ്യനായിട്ടുള്ളവർക്ക് കരയാതിരിക്കാൻ കഴിയില്ല. അങ്ങനെയാണ് അദ്ദേഹം ആരാണെന്നും എന്താണെന്നും ഞാൻ ചോദിച്ചറിയുന്നത്. അദ്ദേഹം എന്നെ വിസ്മയിപ്പിച്ചു കളഞ്ഞു. ഈ സിനിമയ്ക്ക് എല്ലാ സിനിമയെയും പോലെയുള്ള പരസ്യം കൊടുത്തിട്ടു കാര്യമില്ല. ഒടുവിൽ മമ്മൂട്ടിയും മോഹൻലാലും ഞാൻ ദേശാടനം കണ്ടു, ഞാൻ ഈ സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി എന്ന് പറയുന്ന രീതിയിൽ ഒരു പരസ്യം കൊടുക്കാൻ പറഞ്ഞു. ആ പടം ഒരു വലിയ വിജയമായിരുന്നു. മുന്തിയ താരങ്ങളില്ലാതിരുന്നിട്ടു കൂടി വലിയ വിജയം കൊയ്ത ഒരു ചരിത്രമാണ് ദേശാടനത്തിനുള്ളത് അതിൽ പ്രധാന പങ്കു വഹിച്ചത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ അസാമാന്യ അഭിനയമായിരുന്നു.’ ലാൽ പറയുന്നു

‘പിന്നീട് ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ കല്യാണരാമനിൽ കാസ്റ്റ് ചെയ്തു. അദ്ദേഹമുള്ള സെറ്റ് വളരെ ഊർജസ്വലമായിരുന്നു. എപ്പോഴും അദ്ദേഹവും അദ്ദേഹത്തിന് ചുറ്റും ഒരു കൂട്ടം ആളുകളും തമാശ പറഞ്ഞു പൊട്ടിചിരിച്ചുകൊണ്ടേയിരിക്കും. ആ സെറ്റിൽ ഏറ്റവും ചെറുപ്പം ഉണ്ണികൃഷ്ണൻ നമ്പൂതിരിയായിരുന്നു. ചില കോമഡി സീൻ ഒക്കെ അദ്ദേഹത്തെക്കൊണ്ട് ചെയ്യിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു പക്ഷെ പറയേണ്ട താമസം ഞങ്ങളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം അത് അഭിനയിച്ചു കാണിക്കും. ഒരിക്കൽ ആരോ പറഞ്ഞു കുറച്ചു മുൻപേ സിനിമയിൽ അഭിനയിക്കാമായിരുന്നു എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും എന്ന്. അപ്പോൾഞാൻ പറഞ്ഞു അങ്ങനെ അല്ല എന്ത് കിട്ടുന്നോ അതിൽ തൃപ്തനാകുന്ന ആളാണ് അദ്ദേഹമെന്ന്. വരാൻ താമസിച്ചുപോയി എന്ന് ദുഃഖിക്കുന്ന ആളൊന്നുമല്ല അദ്ദേഹം.

അത്രയും സന്തോഷിച്ച് വളരെ എനെർജിറ്റിക്കായി ജീവിച്ച ആൾ. അദ്ദേഹം ഒരിക്കൽ എന്നോട് പറഞ്ഞു ‘‘ലാൽ സാറേ ഒരു ശ്ലോകം ഉണ്ട് അത് സിനിമയിൽ ഉൾക്കൊള്ളിച്ചാൽ സിനിമക്ക് ഐശ്വര്യം ഉണ്ടാകു’’ എന്ന്, അദ്ദേഹം ആ ശ്ലോകം പാടി കേൾപ്പിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി കാരണം അദ്ദേഹം പറയും മുൻപേ ഞങ്ങൾ അത് ‘‘കഥയിലെ രാജകുമാരൻ’’ എന്ന പാട്ടിന്റെ തുടക്കത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. അത് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ‘‘ഈ ചിത്രത്തിന്റെ വിജയത്തിനായി നിങ്ങൾ ശ്ലോകം ഉൾക്കൊള്ളിച്ചതല്ലല്ലോ അറിയാതെ ഉൾക്കൊള്ളിച്ചതല്ലേ, ഈ പടം വലിയ ഒരു വിജയമായിരിക്കും, ഇത് എല്ലാവരും മനസ്സുകൊണ്ട് ഏറ്റെടുക്കും’’ എന്ന്. അദ്ദേഹം പറഞ്ഞതുപോലെ ആ സിനിമ ഒരു മഹാവിജയമായി. ഇപ്പോഴും പലരും വിളിച്ചിട്ടു കല്യാണരാമനെപ്പറ്റി പറയുമ്പോൾ ഞാൻ അദ്ദേഹത്തെപ്പറ്റി ഓർക്കാറുണ്ട്. പടത്തിന്റെ വിജയാഘോഷത്തിലും അദ്ദേഹം പങ്കെടുത്തു. പിന്നെ തിരക്കുകൾ കാരണം ബന്ധപ്പെടൽ ചുരുക്കമായി. എന്നാലും കല്യാണരാമനെപ്പറ്റി ആര് ചോദിച്ചാലും ആദ്യം മനസ്സിൽ വരിക അദ്ദേഹത്തിന്റെ മുഖമാണ്.’ ലാൽ ഒാർമിച്ചു.

‘അദ്ദേഹം നന്മ മാത്രമുള്ള, ജീവിതം വളരെ ആസ്വദിച്ച ആളായിരുന്നു. നൂറു ശതമാനം വെജിറ്റേറിയൻ. വെജിറ്ററിയാൻ ഫുഡ് മാത്രം കഴിച്ച് ഇങ്ങനെ സന്തോഷമായി ഇരിക്കുന്നത് എങ്ങനെയാണെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതരീതിയും സ്വഭാവവും വച്ച് ഒരു നൂറ്റമ്പതു വർഷം ജീവിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ട്. ഒരുപാട് സന്തോഷിക്കുന്നവർക്ക് ആയുസ്സു കൂടുതലായിരിക്കുമല്ലോ. ഒരു പക്ഷെ കോവിഡിന്റെ കോംപ്ലിക്കേഷൻ കാരണമായിരിക്കാം അദ്ദേഹത്തിന്റെ ‌ ഈ വിയോഗം. ഈ വാർത്ത കേട്ടിട്ട് ഒരുപാട് വിഷമമുണ്ട്. സിനിമാലോകത്തെ ഏറ്റവും സന്തോഷവാനായ വ്യക്തിയെയാണ് നമുക്ക് നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വിയോഗം താങ്ങാനുള്ള മനശ്ശക്തിയുണ്ടാകട്ടെ.’ ലാൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button