ദേശീയ പുരസ്കാരത്തിനായുള്ള പരിഗണനയിൽ പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച മരക്കാർ അറബിക്കടലിന്റെ സിംഹവും. മികച്ച ചിത്രം, സംവിധാനം, അഭിനയം,വസ്ത്രാലങ്കാരം തുടങ്ങി ഏഴ് നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച വാസന്തി ഉൾപ്പെടെ നിരവധി മലയാള സിനിമകൾ പുരസ്‌കാരത്തിനായി പരിഗണനയിലുണ്ട്.
65 മലയാളം ചിത്രങ്ങൾ ഉൾപ്പെടെ, 109 ചിത്രങ്ങളുടെ തമിഴ്-മലയാളം മേഖല ജൂറി തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കട്ട്, മധു.സി. നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ് എന്നിങ്ങനെ 17 മലയാള ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിലായി മത്സരിക്കുന്നുണ്ട്.
തമിഴിൽ നിന്നും പാർത്ഥിപൻ സംവിധാനം ചെയ്ത ഒത്ത സെരുപ്പിന് അഞ്ച് നോമിനേഷനുകൾ ലഭിച്ചു. മികച്ച നടനുള്ള പുരസ്‌കാരത്തിന് ഏറ്റവും കൂടുതൽ അംഗങ്ങൾ ശുപാർശ ചെയ്തതും പാർത്ഥിപന്റെ പേരാണ്. വെട്രിമാരൻ സംവിധാനം ചെയ്ത് ധനുഷും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അസുരൻ, മധുമിതയുടെ കറുപ്പുദുരൈ എന്നിവയുൾപ്പെടെ 12 ചിത്രങ്ങൾ മത്സരത്തിനുണ്ട്. അഞ്ച് മേഖല ജൂറികളാണ് അവാർഡിനുള്ള ചിത്രങ്ങളുടെ പ്രാഥമിക തെരഞ്ഞെടുപ്പ് നടത്തുന്നത്.
Post Your Comments