സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിൽ നിരന്തരം വേട്ടയാടപ്പെടുകയാണ് നടി അങ്കിത ലോഖണ്ഡെ. സുശാന്ത് സിംഗ് രാജ്പുതിന്‍റെ മുൻ കാമുകിയാണ് അങ്കിത. സുശാന്തിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അങ്കിത രംഗത്തെത്തിയിരുന്നു. അങ്കിതയ്ക്ക് പിന്തുണ നൽകിയവർ തന്നെയാണ് താരത്തെ ഇപ്പോൾ കടന്നാക്രമിക്കുന്നത്. താരത്തിന് നേരെ സോഷ്യൽ മീഡിയയിൽ വലിയ തോതിലാണ് സൈബർ ആക്രമണം നടത്തുന്നത്.
സുശാന്തിന്‍റെ മരണത്തിൽ അങ്കിതയ്ക്കുണ്ടായിരുന്ന ദുഃഖം ഇപ്പോൾ ഇല്ലെന്നും എല്ലാം പബ്ലിസിറ്റിക്കായി നടത്തിയ പ്രകടനം മാത്രമായിരുന്നു എന്നും ആരോപിച്ചാണ് സുശാന്തിന്‍റെ ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. അങ്കിത തന്റെ പുതിയ ചിത്രങ്ങളും സന്തോഷമായിട്ടിരിക്കുന്ന നിമിഷങ്ങളും പങ്കുവെച്ചത് ഒരുകൂട്ടം ആളുകളെ ചൊടിപ്പിച്ചത്. തുടർന്നായിരുന്നു താരത്തിന് നേരെ ആക്രമണവും. ഇപ്പോഴിതാ ശക്തമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അങ്കിത.
ഇത്തരം വിമർശനങ്ങളൊന്നും തന്‍റെ മാതാപിതാക്കൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന് വിശദമാക്കി കൊണ്ടാണ് സൈബർ ആക്രമണത്തിൽ അങ്കിതയുടെ പ്രതികരണം. തന്‍റെ സോഷ്യൽ മീഡിയ ആക്ടിവിറ്റികൾ കാണാൻ ഇഷ്ടമില്ലാത്തവർ അൺഫോളോ ചെയ്ത് പോകാനും ഇൻസ്റ്റാ ലൈവിലൂടെ താരം ആവശ്യപ്പെടുന്നു.’ഒരുപക്ഷേ എന്‍റെ ബന്ധത്തെക്കുറിച്ച് ഒന്നും അറിയാത്ത ആളുകളാണ് ഇന്ന് എന്‍റെ നേർക്ക് വിരൽ ചൂണ്ടുന്നത് . നിങ്ങൾക്ക് അവനോട് വളരെയധികം സ്നേഹമുണ്ടായിരുന്നുവെങ്കിൽ, പിന്നെ എന്തിനാണ് നിങ്ങൾ ഇപ്പോൾ യുദ്ധം ചെയ്യുന്നത്? ഞങ്ങളുടെ ബന്ധം അവസാനിക്കുമ്പോൾ നിങ്ങൾ എവിടെയായിരുന്നു? ഇന്ന് എന്നെ കുറ്റപ്പെടുത്തുന്നു. പക്ഷെ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല.ഓരോരുത്തർക്കും ജീവിതത്തിൽ വ്യത്യസ്ത ലക്ഷ്യങ്ങളുണ്ട്. ജീവിതത്തിൽ മുന്നേറാനാണ് സുശാന്ത് എപ്പോഴും ആഗ്രഹിച്ചിരുന്നത്, അതാണ് അദ്ദേഹം ചെയ്തത്. അവൻ പോയി. അതിന് എന്നെ എന്തിന് കുറ്റപ്പെടുത്തണം? എന്നെ എന്തിനാണ് പഴി ചാരുന്നത്? ഞാനെന്തു തെറ്റ് ചെയ്തു? എന്റെ കഥ എന്താണെന്ന് നിങ്ങൾക്കറിയില്ല, അതിനാൽ എന്നെ കുറ്റപ്പെടുത്തുന്നത് നിർത്തുക. ഇത് ശരിക്കും വേദനിപ്പിക്കുന്നതാണ്’ എന്നായിരുന്നു അങ്കിതയുടെ വാക്കുകൾ.’
ആറ് വർഷത്തോളം നീണ്ട ബന്ധത്തിനൊടുവിൽ 2016ലാണ് അങ്കിതയും സുശാന്തും പിരിയുന്നത്. സുശാന്തിന്‍റെ മരണം ആത്മഹത്യയാണെന്ന വാദം തള്ളി പ്രതിഷേധവുമായി അങ്കിതയും രംഗത്തെത്തിയിരുന്നു.
Post Your Comments