CinemaGeneralLatest NewsMollywoodNEWS

ചെറിയ തുകയാണ് ഇതുവരെ കിട്ടിയിട്ടുള്ളത് ; സിനിമയ്ക്ക് വേണ്ടി ഇനിയും ഭിക്ഷയാചിക്കാൻ തയ്യാറാണെന്ന് അലി അക്ബർ

80 ലക്ഷം രൂപ ഇതിനോടകം ചിലവായതായി അലി അക്ബർ

‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ആവശ്യമായ ധന സഹായം ഇനിയും ലഭിച്ചിട്ടില്ലെന്ന് സംവിധായകന്‍ അലി അക്ബര്‍. ഇതുവരെ ചെറിയ തുകയാണ് സഹായമായി വന്നിരിക്കുന്നതെന്നും അലി അക്ബര്‍ പറയുന്നു. ഇനിയും സിനിമയ്ക്ക് വേണ്ടി ഭിക്ഷയാചിക്കാന്‍ തയാറാണെന്നും അലി അക്ബര്‍ പറയുന്നു.

‘ജനങ്ങള്‍ തന്ന ചെറിയ തുകയുടെ ബലത്തിലാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രം കോടിക്കണക്കിന് ജനങ്ങള്‍ കാണും. ശരീരം കൊണ്ടും മനസുകൊണ്ടും പൂര്‍ത്തീകരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ സിനിമയായിരിക്കും പുഴ മുതല്‍ പുഴ വരെ’.‘ഇരുപതു ദിവസത്തെ സിനിമയുടെ ആദ്യഘട്ട ചിത്രീകരണം വയനാട്ടിൽ പൂർത്തിയായി. വാരിയംകുന്നനായി അഭിനയിക്കുന്ന തലൈവാസൽ വിജയ്‌യുടെ 90 ശതമാനം ഭാഗങ്ങളും ചിത്രീകരിച്ചു കഴിഞ്ഞു. കലാഭവൻ മണിയുടെ സഹോദരൻ രാമകൃഷ്ണൻ മനോഹരമായ വേഷം ഈ ചിത്രത്തിൽ ചെയ്യുന്നുണ്ട്. പലപ്പോഴും മണി മുന്നിൽ വന്ന് അഭിനയിക്കുന്നതുപോലെ തോന്നി. വയനാട്ടിലെ നൂറോളം പേർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. സിനിമയ്ക്കെതിരെ പല ഭീഷണികളും ഉണ്ടായിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് ഈ അണിയറപ്രവർത്തകര്‍ എന്നോടൊപ്പം കൂടിയത്.’

‘തുച്ചമായ തുക കൊണ്ടാണ് ഈ സിനിമ നിർമിക്കാൻ ഇറങ്ങിയത്. ആ പൈസയ്ക്കുള്ളത് ഇപ്പോൾ ഷൂട്ട് ചെയ്ത് കഴിഞ്ഞു. ഏകദേശം 80 ലക്ഷം രൂപ ഇതിനോടകം ചിലവായിട്ടുണ്ട്. ഒരു ലോറിക്കുള്ള വസ്ത്രങ്ങള്‍ തന്നെ സിനിമയ്ക്കായി ചെയ്തു. എന്റെ വീട് തന്നെ മിനി ഗോഡൗൺ ആയി മാറിക്കഴിഞ്ഞു. അടുത്ത ഷെഡ്യൂൾ ഇനി ഇലക്‌ഷനു ശേഷമാകും ആരംഭിക്കുക.’

‘സിനിമയിൽ അഭിനയിക്കാൻ ഒരുപാട് പേർ എന്നെ വിളിച്ചിരുന്നു. പക്ഷേ അതിനുള്ള കാശ് എന്റെ കയിൽ ഇല്ല. ഇപ്പോൾ ഒരു ലോഡ്ജ് ആണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. അതു മുഴുവൻ സിനിമയുടെ ആളുകളായി. ഇനി ഒരാളെപ്പോലും പുതിയതായി വയ്ക്കാൻ സാധിക്കില്ല. അടുത്ത ഘട്ടം കോഴിക്കോട് ആണ്. അവിടെ കാസ്റ്റിങ് കോൾ ഉണ്ടായിരിക്കും. പക്ഷേ സ്വന്തം ചിലവിൽ വന്ന് അഭിനയിച്ച് പോകണം. കാരണം എന്റെ കയ്യിൽ പൈസ ഇല്ല. ഞാൻ വലിയൊരു ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങളുടെ പിന്തുണ ഉണ്ട്. പക്ഷേ സാമ്പത്തികമായി ഒന്നുമില്ല. എന്നിരുന്നാലും ഞാൻ ഇത് പൂർത്തീകരിക്കും.’

‘അമേരിക്കയിലും ആഫ്രിക്കയിലുമുള്ള സുഹൃത്തുക്കൾ പണം അയച്ചിരുന്നു. ഇനിയും പണം അയയ്ക്കണം. ഭംഗിയായി ഇത് തീർക്കണം. എന്റെ മാത്രം സിനിമയല്ല, ഇത് നിങ്ങളുടെ സിനിമയാണ്. നിങ്ങൾ ആഗ്രഹിച്ച സിനിമ.’–അലി അക്ബർ പറഞ്ഞു.

സിനിമയുടെ ചിത്രീകരണത്തിനായി വീട്ടുമുറ്റത്ത് 900 സ്‌ക്വയര്‍ ഫീറ്റ് ഷൂട്ടിങ് ഫ്ലോറാണ് അലി അക്ബര്‍ ഒരുക്കിയിരിക്കുന്നത്. 1921 പുഴ മുതല്‍ പുഴ വരെ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 20ന് വയനാട്ടിലാണ് ആരംഭിച്ചത്. 30 ദിവസം നീളുന്ന ആദ്യ ഷെഡ്യൂളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ആകെയുള്ള മൂന്ന് ഷെഡ്യൂളുകളില്‍ രണ്ടാമത്തെ ഷെഡ്യൂള്‍ മെയ് മാസത്തിലാണെന്നും സംവിധായകന്‍ അറിയിച്ചിരുന്നു.1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ ചിത്രം പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു.

പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്. മറ്റ് മൂന്നു സിനിമകളും വാരിയംകുന്നന്‍റെ നായകത്വത്തെ വാഴ്ത്തുന്ന സിനിമകളാണെങ്കില്‍ അലി അക്ബറിന്‍റെ സിനിമ അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. ജൂണ്‍ അവസാനമാണ് ഈ നാല് സിനിമകളും പ്രഖ്യാപിക്കപ്പെട്ടത്. മലബാര്‍ വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികമായ ഈ വര്‍ഷമാണ് തങ്ങളുടെ ചിത്രം ആരംഭിക്കുകയെന്ന് ആഷിക് അബു പ്രഖ്യാപന സമയത്തേ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button