GeneralLatest NewsMollywoodNEWSSocial Media

അവഗണിക്കപ്പെട്ടപ്പോൾ പോലും അവൻ ഒരു പരാതിയും പറഞ്ഞിട്ടില്ല ; ഇർഷാദിനെ കുറിച്ച് സംവിധായകൻ പ്രിയനന്ദനൻ

നടനാവാൻ നടന്നുക്കൊണ്ടേയിരിക്കുക ഇർഷാദേ, അന്തിമ വിജയം നടക്കുന്നവർക്കുള്ളതാണ്

അർജ്ജുൻ അശോകൻ, സംയുക്ത മേനോൻ, ഇർഷാദ് അലി, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘വൂൾഫ്’ എന്ന ചിത്രം ഒടിടി പ്ലാറ്റ്‍ഫോമിലൂടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ജി ആർ ഇന്ദുഗോപൻ്റെ ചെന്നായ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഷാജി അസീസ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഇർഷാദിൻറെ പ്രകടനത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നിരവധി പേരാണ് താരത്തിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ സംവിധായകൻ പ്രിയനന്ദനൻ ഇർഷാദിനെക്കുറിച്ച് എഴുതിയ കുറിപ്പാണ് ചർച്ച ചെയ്യപ്പെടുന്നത്.

സിനിമ എന്ന വലിയ സ്വപ്നത്തിന്റെ അടുത്തെത്താൻ ആൾക്കൂട്ടത്തിലെ ഒരാളായി ഇർഷാദ് പല തവണ നിന്നിട്ടുണ്ടെന്നും അതൊന്നും അവഗണനായി തോന്നിയെന്ന് അവൻ ഒരിക്കൽ പോലും പരാതിപ്പെട്ടിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ സംവിധായകൻ പ്രിയനന്ദനൻ വ്യക്തമാക്കി.

വുൾഫ് എന്ന സിനിമയിലെ ഇർഷാദിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജോ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ഇർഷാദ് അവതരിപ്പിച്ചത്. സീ കേരളത്തിലും സീ ഫൈവ് ഒടിടി പ്ലാറ്റ്‌ഫോമിലുമായാണ് വുൾഫ് സിനിമ റിലീസ് ചെയ്തത്.

പ്രിയാനന്ദനന്റെ ഫേസ്ബുക് കുറിപ്പ്

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു വേണ്ടിയുള്ള വിചാരണ എന്ന പ്രചരണ വിഡിയോയുടെ ചിത്രീകരണ സമയത്താണ് ഞാനും ഇർഷാദും നല്ല സുഹൃത്തുക്കളായി തുടങ്ങുന്നത്. ഞങ്ങൾ രണ്ട് പേരും അതിൽ നടന്മാരായിരുന്നു. ഞാൻ പിന്നീട് സംവിധാന സഹായിയാകാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവൻ നടനാവാൻ നടന്നു ക്കൊണ്ടേയിരുന്നു. സിനിമ എന്ന വലിയ സ്വപ്നത്തിന്റെ അടുത്തെത്താൻ ആൾക്കൂട്ടത്തിലെ ഒരാളായി അവൻ പല തവണ നിന്നിട്ടുണ്ട്. അതൊന്നും അവഗണനായി തോന്നിയെന്ന് അവൻ ഒരിക്കൽ പോലും പരാതിപ്പെട്ടിട്ടും ഇല്ല .

സമാന്തര പാതയിലൂടെ സഞ്ചരിക്കുന്ന ടി.വി.ചന്ദൻ , പവിത്രൻ എന്നിവരുടെ പാഠം ഒന്ന് ഒരു വിലാപം, കുട്ടപ്പൻ സാക്ഷി എന്നി സിനിമകൾ നടൻ എന്ന രീതിയിൽ ഉയിർപ്പായെങ്കിലും മുഖ്യധാരയിലെക്ക് എത്തിച്ചേരാൻ പിന്നേയുംകാത്ത് നിൽക്കേണ്ടി വന്നു ഇർഷാദിന് . അവനവന്റെ അപ്പത്തിനായ് ടെലിവിഷൻ പരമ്പര അവനെ സഹായിച്ചിരുന്നെങ്കിലും . ഒരു ചട്ടകൂടിനപ്പുറം നടൻ എന്ന രീതിയിൽ വളരാൻ അത് സഹായിക്കില്ലാന്ന് ഞങ്ങൾ ആത്മവ്യഥകൾ പങ്കിടുന്ന കാലത്ത് സംസാരിച്ചുകൊണ്ടിരുന്നു.

പുറമെ നിന്നുളള കയ്യടികൾക്കപ്പുറത്ത് നിന്ന് വീട്ടിലേക്ക് കയറി പോകുമ്പോൾ നോക്കി നിൽക്കുന്ന അമ്മമാരെപ്പോലെ മറ്റ് മക്കളുടെ സുരക്ഷിതത്വം നോക്കി ഇവൻ നേരായാകുമോ മോനെ എന്ന് ഒരിക്കൽ ഇർഷാദിന്റെ ഉമ്മ എന്നോടും ഒരിക്കൽ ചോദിക്കുകയുണ്ടായി.

പുറത്തെ പുറംപോച്ചിലാണ് ഞാനെന്ന് അന്ന് ഉമ്മക്ക് അറിയില്ലായിരുന്നു.എന്തായാലും അവൻ അടയാളപ്പെട്ടു തുടങ്ങിയെന്ന് ഉമ്മയെ ഞാൻ അറിയിക്കുന്നു. അകലെ ആ വെളിച്ചം ഉമ്മ കാണുന്നുണ്ടാകണം. അറിയുന്നുണ്ടാകണം.

അതിനു നിമിത്തമായ ഒട്ടേറെ പേരെ ഇവനും ഓർക്കാറുണ്ടെന്നതും ഇവന്റെ അഹങ്കാരമില്ലായ്മ തന്നെ. രഞ്ജിത്ത്, ഷാജി കൈലാസ്. ബെന്നി സാരഥി, ലാൽ ജോസ് , തുടങ്ങി ഇപ്പോൾ ഷാജി അസീസു വരെ അവനെ പ്രാപ്തമാക്കിയ ഓരോരുത്തരോടും അവൻ കടപ്പെട്ടിരിക്കുന്നു എന്നതാണ് ,എന്റേയും സന്തോഷം .നടനാവാൻ നടന്നുക്കൊണ്ടേയിരിക്കുക ഇർഷാദേ.അന്തിമ വിജയം നടക്കുന്നവർക്കുള്ളതാണ്.

shortlink

Related Articles

Post Your Comments


Back to top button