ജോലി സമയത്ത് നഴ്സിംഗ് ജീവനക്കാര്‍ മലയാളം സംസാരിക്കരുതെന്ന ഡൽഹി ജി.ബി.പന്ത് ആശുപത്രിയിലെ നടപടി പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനെതിരെ ദേശീയതലത്തിൽ തന്നെ പ്രതിഷേധമുണ്ടായതിന് പിന്നാലെ സർക്കുലർ റദ്ദാക്കുകയും ചെയ്തു. ഇപ്പോഴിതാ സർക്കുലർ പിൻവലിച്ചതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ശ്വേത മേനോന്‍.
മലയാളം ഒഴിവാക്കി ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷില്‍ മാത്രം ആശയവിനിമയം നടത്താന്‍ ആശുപത്രി നല്‍കിയ സര്‍ക്കുലര്‍ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും, വിവാദപരമായ ആ സര്‍ക്കുലര്‍ പിന്‍വലിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു.
ശ്വേതാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് :
മലയാളം ഒഴിവാക്കി ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷില്‍ മാത്രം ആശയവിനിമയം നടത്താന്‍ നഴ്സിങ് സ്റ്റാഫിന് ഡൽഹി സര്‍ക്കാര്‍ ആശുപത്രി നല്‍കിയ സെര്‍ക്കുലര്‍ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. കൊവിഡ് കാലഘട്ടത്തില്‍ നമ്മെ സുരക്ഷിതരാക്കാന്‍ മലയാളി നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും ജീവന്‍ പണയപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മറക്കരുത്.
അവരെ മാറ്റി നിര്‍ത്തുകയല്ല, അഭിനന്ദിക്കുകയാണ് വേണ്ടത്. രാജ്യത്തെ 29 സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു ഇന്ത്യക്കാരനും ഏതെങ്കിലും രീതിയിലുള്ള ഭാഷാ വിവേചനം നേരിടരുത്. കാരണം നമ്മുടെ ശക്തി നാനാത്വത്തിൽ ഏകത്വം എന്നതാണ്. വിവാദപരമായ ആ സര്‍ക്കുലര്‍ പിന്‍വലിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഇതിനെതിരെ ശബ്ദമുയര്‍ത്തിയ എല്ലാവര്‍ക്കും ഇനിയും അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ പൊരുതാനുള്ള ശക്തിയുണ്ടാവട്ടെ.
Post Your Comments