GeneralLatest NewsMollywoodNEWSSocial Media

ഉച്ചത്തിൽ കരയാൻ തുടങ്ങു, അല്ലെങ്കിൽ നിങ്ങൾ പട്ടിണി കിടന്നു മരിക്കും: സർക്കാരിനെ വിമർശിച്ച് അഖിൽ മാരാർ

കൊറോണയേക്കാൾ വലിയ മഹാ മാരി സർക്കാർ ആണ് എന്നതിൽ യാതൊരു സംശയവും ഇല്ലെന്നും അഖിൽ

സർക്കാരിനെ വിമർശിച്ചുകൊണ്ട്  നവാഗത സംവിധായകൻ അഖിൽ മാരാർ പങ്കിട്ട പോസ്റ്റ് വൈറലാകുന്നു. കേരളത്തിൽ ലോക് ഡൗൺ മൂലം ജനങ്ങൾ പട്ടിണിയിലാണെന്നും സർക്കാർ ഇത് ഒന്നും കാണുന്നില്ല എന്നും അഖിൽ പറയുന്നു. കോവിഡ് ജലദോഷ പനി മാത്രമായി ജനങ്ങൾക്കിടയിൽ നിൽക്കുമ്പോൾ ഏതാണ്ട് 2 കോടിയോളം വാക്സിനേഷൻ നടത്തിയിട്ടും വീണ്ടും നിയന്ത്രണം എന്ന പേരിൽ ജനങ്ങളെ ദ്രോഹിക്കുന്നത് ശക്തമായ ഭാഷയിൽ എതിർക്കപ്പെടേണ്ടതാണ് എന്നും അഖിൽ പറയുന്നു. കൊറോണയേക്കാൾ വലിയ മഹാ മാരി സർക്കാർ ആണ് എന്നതിൽ യാതൊരു സംശയവും ഇല്ലെന്നും അഖിൽ കൂട്ടിച്ചേർത്തു.

അഖിൽ മാരാറിന്റെ വാക്കുകൾ:

കരയുന്ന കുഞ്ഞിനെ പാൽ ഉള്ളു..സത്യമാണ് അമ്മ പോലും കുഞ്ഞു കരഞ്ഞാലെ അതിന് വിശക്കുന്നു എന്നറിയു…കേരളത്തിൽ ലോക് ഡൗണ് മൂലം പട്ടിണിയിൽ ആയ ജീവിതം തകർന്ന മനുഷ്യരെ നിങ്ങൾ വെറുതെ കരഞ്ഞാൽ പോര വാവിട്ട് കരയണം..കാരണം നിങ്ങളുടെ വിശപ്പ് കാണാൻ സർക്കാർ അമ്മയല്ല…

കഴിഞ്ഞ ഒന്നര വർഷമായി വളരെ ചെറിയ ഒരു വിഭാഗത്തിന് ലോക് ഡൗണ് വലിയൊരു അനുഗ്രഹം ആണ്..പക്ഷെ ഈ വളരെ ചെറിയ വിഭാഗമാണ് ഇവിടെ കരുത്തുള്ളവർ…
മുൻ കാലങ്ങളിൽ എല്ലാ ദിവസവും വണ്ടി കൂലി,ഭക്ഷണം എന്നീ ചിലവുകൾ മാസം വരുമായിരുന്ന നല്ലൊരു ശതമാനം സർക്കാർ ജീവനക്കാർക്ക് വീട്ടിൽ ഇരുന്നുകൊണ്ട് ശമ്പളം..ചെലവായി പോകുമായിരുന്ന പണം ലാഭം..യൂണിഫോം ഇട്ടവരും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർക്കും അമിത ജോലി ഉണ്ടായി എന്നതൊഴിച്ചാൽ ബാക്കി സർക്കാർ ജോലിക്കാരും അധ്യാപകരും സുഭിക്ഷമായി മാസ ശബളം വാങ്ങി കുടുംബത്തോടെ ജീവിക്കുന്നതിനൊപ്പം സർക്കാർ നൽകുന്ന കിറ്റ് യാതൊരു ഉളുപ്പും ഇല്ലാതെ വാങ്ങി തിന്നുക കൂടി ചെയ്യുന്നു..

അടുത്തത് ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന മഹാഭൂരിപക്ഷവും വീടുകളിലേക്ക് ജോലി മാറ്റിയപ്പോൾ മാസം മാസം നൽകിയ വാടക,ഭക്ഷണ ചിലവ്,വണ്ടി കൂലി ഇവ അധിക ലാഭം ആയി ഇവരുടെ കൈയിൽ കിട്ടുന്നു..ആശുപത്രിയിൽ കോവിഡിന്റെ പേരിൽ ലക്ഷങ്ങൾ ഈടാക്കി പിഴിയുന്നത് കൊണ്ട് ഡോക്ടർമാരും ഹാപ്പി..പിന്നെ മുഖ്യമന്ത്രി,മന്ത്രിമാർ,MLA മാർ മുതൽ വിവിധ സർക്കാർ ഡിപ്പാർട്ട്‌മെന്റ്, കോർപറേഷൻ ,ക്ഷേമ കമ്മീഷൻ തലവന്മാർ ഇവർക്കൊക്കെ സുഖ ജീവിതം ..ഫാർമ മേഖലയിലും സ്വകാര്യ ലാബിനും ഒക്കെ ചാകര കാലമായിരുന്നു ഈ ഒന്നര വർഷം..അത് കൊണ്ട് തന്നെ ഈ വിഭാഗത്തിൽ പെടുന്ന ആരും ലോക് ഡൗണ് പിൻ വലിച്ചു കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് മാത്രമല്ല ആജീവനാന്തം ലോക് ഡൗണ് ആയിരുന്നെങ്കിൽ എന്നിവർ ആഗ്രഹിക്കുന്നു..

പിന്നെ സിനിമ മേഖലയിൽ പൗര പ്രമാണികൾ കോടികൾ കൊയ്യുന്നു അത് കൊണ്ട് അവരും ഹാപ്പി..മാധ്യമങ്ങൾക്ക് പരസ്യ വരുമാനം കുറഞ്ഞെങ്കിലും കോവിഡിന്റെ ഭീതി പരമാവധി പ്രചരിപ്പിക്കുക എന്ന ലക്ഷ്യം നിറവേറ്റിയത് വഴി ലോക ഓണ്ലൈന് കോര്പറേറ്ററുകളുടെ ഫണ്ട് കിട്ടിയിട്ടുണ്ടാകണം…ഈ മുകളിലെ വിഭാഗത്തിൽ പെടുന്ന ആർക്കും ലോക് ഡൗണ് ഒരു പ്രശ്നമല്ല അവരുടെ ആനന്ദ നൃത്തത്തിൽ മഹാഭൂരിപക്ഷം വരുന്ന മറ്റൊരു ജനതയുടെ കണ്ണീർ ആരും കാണുന്നില്ല..

ഇവർക്ക് വരുമാനം നിലച്ചു എന്ന് മാത്രമല്ല ഇവരുടെ കൈയിൽ നിന്നും പിടിച്ചു പറിച്ചു സർക്കാർ കോടികൾ ഉണ്ടാക്കുന്നു എന്നത് കൂടി കണക്കിൽ എടുക്കുമ്പോൾ മനുഷ്യാവകാശം എന്ന വാക്കിന് എന്താണ് പ്രസക്തി.. എന്തിന് വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്ന് ചോദിച്ചാൽ ഇവർക്ക് പോലും വ്യക്തമായ ഉത്തരം ഇല്ല ചുരുക്കത്തിൽ കോവിഡ് ജലദോഷ പനി മാത്രമായി ജനങ്ങൾക്കിടയിൽ നിൽക്കുമ്പോൾ ഏതാണ്ട് 2 കോടിയോളം വാക്സിനേഷൻ നടത്തിയിട്ടും വീണ്ടും നിയന്ത്രണം എന്ന പേരിൽ ജനങ്ങളെ ദ്രോഹിക്കുന്നത് ശക്തമായ ഭാഷയിൽ എതിർക്കപ്പെടേണ്ടതാണ്..

മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ആഗ്രഹിക്കുന്നെങ്കിൽ മരണ നിരക്കും അത് പോലെ ക്രിട്ടിക്കൽ അവസ്ഥയിൽ ആശുപത്രിയിൽ കിടക്കേണ്ടി വരുന്നവരുടെ എണ്ണവും അടിസ്ഥാനപെടുത്താം.. മരണ നിരക്ക് പരിശോധിച്ചാൽ അര ശതമാനം പോലും ഇല്ല എന്നതാണ് യാഥാർഥ്യം.. ഇനി ഈ അര ശതമാനത്തിൽ പോലും 90% മരണവും 60 വയസിന് മുകളിൽ പ്രായം ഉള്ള സ്വാഭാവിക മരണത്തിന്റെ വക്കിൽ ഉള്ളവർക്കും ആണെന്ന് കണക്കുകൾ പറയുന്നു..

33.5 ലക്ഷം പേർക്ക് ടെസ്റ്റ് ചെയ്തു രോഗം കണ്ടെത്തിയപ്പോൾ വെറും 713 പേർ മാത്രമാണ് 40 വയസിന് താഴെ മരണം അടഞ്ഞത്..ഇവരിൽ പോലും മരണ കാരണത്തിന് ക്യാൻസർ ഉൾപ്പെടെ മറ്റ് മാരക രോഗങ്ങൾ കൂടി ഉണ്ടായിരുന്നു എന്നതും യാഥാർഥ്യമാണ്..
ഇനി പോലീസിന്റെ ചെക്കിങ് ..പെറ്റി അടിക്കുമ്പോൾ ആദ്യം ചോദിക്കേണ്ടത് വാക്സിൻ എടുത്തോ എന്നതായിരിക്കണം.

വാക്സിൻ എടുത്ത ആൾ സാമൂഹിക അകലം പാലിച്ചില്ല എങ്കിൽ എന്താണ് കുഴപ്പം.. എല്ലാ ജില്ല അതിർത്തിയിലും താത്കാലിക വാക്‌സിനേഷൻ കേന്ദ്രങ്ങൾ വെയ്ക്കുക..വാക്സിൻ എടുക്കാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കാതെ അവിടെ നിന്നും വാക്സിൻ എടുക്കാൻ പറയാം..അപ്പോൾ വാക്സിനേഷൻ വേഗത്തിൽ നടക്കും…വാക്സിൻ എടുത്ത എല്ലാവർക്കും മാസ്ക് ധരിച്ചു കൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യാൻ അനുമതി കൊടുക്കുക..ഷോപ്പിങ് മാൾ ഉൾപ്പെടെ എല്ലാം തുറന്നു കൊടുക്കുക ..പ്രവർത്തന സമയം വർധിപ്പിക്കുക…

ഇനി അടച്ചു പൂട്ടിയെ കൊറോണ പോകു എങ്കിൽ ഒരു മാസം പൂർണമായും അടച്ചിടുക.. സർക്കാർ ജീവനക്കാർ ഉൾപ്പെടെ എല്ലാവരുടെയും ഒരു മാസത്തെ ശമ്പളം 10000 രൂപ ആക്കി കുറച്ച ശേഷം വരുമാനം നിലച്ച എല്ലാ കുടുംബത്തിനും 10000 രൂപ നൽകുക..വ്യാപാരികളുടെ ലോണ് പലിശ എഴുതി തള്ളാൻ നടപടി സ്വീകരിക്കുക.. റിസർവ് ബാങ്ക് സമ്മതിച്ചില്ല എങ്കിൽ ആ തുക സർക്കാർ നൽകുക..ചുരുക്കത്തിൽ കൊറോണയെ തടയാൻ അടച്ചു പൂട്ടിയാൽ പോര ജീവിതം നഷ്ടപ്പെടുന്നവർക്ക് വേണ്ട കാര്യങ്ങൾ കൂടി ചെയ്യുക..അല്ലാതെ കുറച്ചു പേർക്ക് ജീവിതം ബാക്കിയുള്ളവർ ചത്തോടുങ്ങാട്ടെ എന്ന നിലപാട് ശെരിയല്ല..

കൊറോണയേക്കാൾ വലിയ മഹാ മാരി സർക്കാർ ആണ് എന്നതിൽ യാതൊരു സംശയവും ഇല്ല..ഉച്ചത്തിൽ കരയാൻ തുടങ്ങു..അല്ലെങ്കിൽ നിങ്ങൾ പട്ടിണി കിടന്നു മരിക്കും..

 

shortlink

Related Articles

Post Your Comments


Back to top button