GeneralLatest NewsMollywoodNEWSSocial Media

അൻപത് രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലിയാണ്, ഇന്നും അമ്മ അതേ ജോലിക്ക് തന്നെ പോകുന്നു: വിജിലേഷ്

37 വര്‍ഷമായി അംഗനവാടി ജീവനക്കാരിയായി പ്രവര്‍ത്തിക്കുന്ന അമ്മയെക്കുറിച്ചാണ് വിജിലേഷിന്റെ വാക്കുകൾ

ചുരുങ്ങിയ സമയംകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട നടനാണ് വിജിലേഷ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അമല്‍ നീരദ് സംവിധാനം ചെയ്ത ‘വരത്തന്‍’ എന്ന ചിത്രത്തിലെ ജിതിന്‍ എന്ന കഥാപാത്രം വിജിലേഷിന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ഇപ്പോഴിതാ ഫേസ്ബുക്കിൽ വിജിലേഷ് പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

37 വര്‍ഷമായി അംഗനവാടി ജീവനക്കാരിയായി പ്രവര്‍ത്തിക്കുന്ന അമ്മയെക്കുറിച്ചാണ് വിജിലേഷിന്റെ വാക്കുകൾ. അന്‍പത് രൂപയ്ക്ക് ഏറ്റെടുക്കാന്‍ പലരും മടിച്ച ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത് എന്നും, ഇന്നും അമ്മ അംഗനവാടിയില്‍ പോകാനുള്ള ഒരുക്കത്തിലാണെന്നും വിജിലേഷ് കുറിക്കുന്നു.

വിജിലേഷിന്റെ വാക്കുകൾ:

അമ്മ ഇന്നും അംഗനവാടിയില്‍ പോകാനുള്ള ഒരുക്കത്തിലാണ്, മുപ്പത്തിയേഴ് വര്‍ഷമായി തുടരുന്ന അമ്മയുടെ ദിനചര്യ. അന്‍പത് രൂപ ശമ്പളത്തില്‍ തുടങ്ങിയ ജോലിയാണ്, അതിന്നും മുടക്കമില്ലാതെ തുടരുന്നു. എത്രയോ തലമുറയ്ക്ക് ഭക്ഷണം വച്ചുവിളമ്പി ഊട്ടിയ ശീലത്തിന്റെ ചാരിതാര്‍ഥ്യം ഉണ്ട് ആ മുഖത്ത്. അന്ന് ആരും അന്‍പത് രൂപയ്ക്ക് ഏറ്റെടുക്കാന്‍ മടിച്ച, കുഞ്ഞുങ്ങളെ നോക്കാന്‍ മടിച്ച ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്.

അതു തന്നെയാണ് അമ്മയുടെ സന്തോഷവും, ഊര്‍ജവും. പുലര്‍ച്ചെ നാല് മുപ്പതിനെഴുന്നേറ്റ് വീട്ടുജോലികളൊക്കെ തീര്‍ത്ത് തിരക്ക് പിടിച്ച് അംഗനവാടിയിലേക്കോടുന്ന അമ്മയെയാണ് ഞാന്‍ കണ്ടു വളര്‍ന്നത്. എന്റെ ഡിഗ്രി കാലഘട്ടത്തില്‍ ഞാന്‍ തിരഞ്ഞെടുത്തത് സംസ്‌കൃതമായിരുന്നു, തുടര്‍ന്ന് പിജിയ്ക്ക് തിയറ്റര്‍ പഠനമായിരുന്നു, തിയറ്റര്‍ പഠിച്ചിട്ട് എന്തു ചെയ്യാനാണെന്ന് എല്ലാവരും ചോദിച്ചപ്പോഴും എന്റെ ഇഷ്ടം അതാണെന്ന് മനസ്സിലാക്കി എല്ലാ പിന്തുണയും നല്‍കി അമ്മ ഇന്നും കൂടെയുണ്ട്.

വളരെ തുച്ഛമായ വരുമാനത്തിനാണിന്നും അംഗനവാടി ജീവനക്കാര്‍ ജോലി ചെയ്യുന്നത്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പരിഗണനയോ, ആനുകൂല്യങ്ങളോ ലഭിക്കാത്ത മേഖലയാണിത്, എന്നാല്‍ അവരുടെ ജോലി ഉത്തരവാദിത്വം നിറഞ്ഞതും, ഭാരിച്ചതുമാണ്. എന്നിരുന്നാലും ഇന്നും ഒരു മടുപ്പും കൂടാതെ അംഗനവാടിയിലേക്കു പോകുന്ന അമ്മ എനിക്കെന്നും പ്രചോദനവും, ആശ്ചര്യവുമാണ്.

shortlink

Related Articles

Post Your Comments


Back to top button