GeneralLatest NewsMollywoodNEWSSocial Media

എന്റെ പേരിൽ അറപ്പുളവാക്കുന്ന പ്രചരണങ്ങൾ നടത്തുന്നു: ഞാൻ മരിക്കുകയാണെങ്കിൽ അത് ആത്മഹത്യയായിരിക്കില്ല: സനൽ കുമാർ

അടുത്ത സുഹൃത്തുക്കൾ പോലും തന്നോട് അകലം പാലിക്കുകയാണെന്നും സനൽ പറയുന്നു

കലാമൂല്യമുള്ള സിനിമകളൊരുക്കി സംസ്ഥാന ചലച്ചിത്ര പുരസ്കാരമുള്‍പ്പെടെ സ്വന്തമാക്കിയ പ്രശസ്തനായ സംവിധായകനാണ് സനൽ കുമാർ ശശിധരൻ. 2001ൽ സുഹൃത്തുക്കളോടൊപ്പം കാഴ്ച ചലച്ചിത്ര വേദി എന്ന സിനിമാക്കൂട്ടായ്മ രൂപീകരിച്ച് വണ്ടർ വേൾഡ്, പരോൾ, ഫ്രോഗ് തുടങ്ങിയ ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ചായിരുന്നു സനലിന്‍റെ ചലച്ചിത്ര രംഗത്തെ തുടക്കം. പിന്നീട് ഒരാൾപ്പൊക്കം, ഒഴിവു ദിവസത്തെ കളി, സെക്സി ദുര്‍ഗ്ഗ, ചോല തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. ഇപ്പോഴിതാ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

കഴിഞ്ഞ കൊല്ലം കാഴ്ച ചലച്ചിത്രവേദിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഇദ്ദേഹം രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തനിക്കെതിരെ അറപ്പുളവാക്കുന്ന പ്രചരണങ്ങൾ നടത്തുന്നുണ്ടെന്നും. ഇതേ തുടർന്ന് അടുത്ത സുഹൃത്തുക്കൾ പോലും തന്നോട് അകലം പാലിക്കുകയാണെന്നും സനൽ പറയുന്നു. താൻ മരണപ്പെടുകയാണെങ്കിൽ അത് ഒരിക്കലും ആത്മഹത്യ ആയിരിക്കില്ല എന്നും സനൽ പറയുന്നു.

സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പ്:

‘ഗൌരവത്തോടെ കണക്കിലെടുക്കണമെന്ന് സുഹൃത്തുക്കളോടുള്ള അഭ്യര്‍ത്ഥന NIV ART Movies ന്‍റെയും Kazhcha Film Forum ഓഫീസ് സ്പെയ്സ് എനിക്കജ്ഞാതമായ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ഗൌരവമുള്ള സംശയത്തെ തുടര്‍ന്ന് ഞാന്‍ നടത്തിയ ചില അന്വേഷണങ്ങള്‍ ഉത്തരമില്ലാതെ അവസാനിച്ചതുകൊണ്ട് 2020 ഫെബ്രുവരിയിലാണ്‌ ഞാന്‍ കാഴ്ചയില്‍ നിന്നും പദവികള്‍ രാജിവെയ്ച്ച് പുറത്തിറങ്ങുന്നത്.’

‘എന്‍റെ സംശയങ്ങളും അവയ്ക്ക് കാരണമായ സാഹചര്യങ്ങളും ഗൌരവമുള്ളതായതുകൊണ്ട് തന്നെ അതൊക്കെ വിശദമായ ഒരു പരാതിയാക്കി അപ്പോൾ തന്നെ ഡിജിപിക്ക് കൊടുത്തിട്ടുള്ളതും അതില്‍ അന്വേഷണം തുടങ്ങിയതായി അറിയാവുന്നതുമാണ്‌. എന്‍റെ സംശയങ്ങള്‍ തെറ്റാണെന്ന് എനിക്ക് തോന്നാന്‍ മതിയായ ഒരുകാരണവും എനിക്ക് ലഭിക്കാത്തതുകൊണ്ട് അവിടെ തുടരാന്‍ ഒഴിവുദിവസത്തെ കളി മുതല്‍ കയറ്റം വരെയുള്ള എന്‍റെ എല്ലാ സിനിമകളുടേയും പ്രൊഡ്യൂസറായ Shaji Mathew നിര്‍ബന്ധിച്ച് പറഞ്ഞിട്ടും ഞാന്‍ കയറ്റത്തിന്‍റെ ബാക്കി ജോലികള്‍ ചെയ്തതും വഴക്ക് ഉള്‍പ്പെടെ രണ്ട് സ്ക്രിപ്റ്റുകള്‍ എഴുതിയതും അര്‍ത്ഥ് കുംഭ് എന്ന ഡോക്യുമെന്‍ററി പൂര്‍ത്തിയാക്കിയതും വഴക്കിന്‍റെ എഡിറ്റിംഗ് പൂര്‍ത്തിയാക്കിയതും വീട്ടിലിരുന്നായിരുന്നു.’

‘കഴിഞ്ഞവര്‍ഷം ഓണത്തിന്‌ പുറത്തിറക്കാന്‍ ഉദ്ദേശിച്ചിരുന്ന പാട്ടായ ഇസ്തക്കോ പോലും പുറത്തിറങ്ങുന്നത് ഇപ്പോള്‍ മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവലില്‍ കിട്ടിയ അവാര്‍ഡ് കാരണമാണ്‌. അവാര്‍ഡ് വന്നപ്പോള്‍ പാട്ട് പുറത്തിറക്കണമെന്ന് നിര്‍ബന്ധം പിടിച്ചതുകൊണ്ട് മാത്രം ഇപ്പോള്‍ അത് പുറത്തിറങ്ങി. പക്ഷേ കുറേക്കാലമായി എന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്ന ഒന്ന് ഇപ്പോള്‍ കൂടുതല്‍ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. കാഴ്ചയില്‍ നിന്നും പുറത്തുവന്നശേഷം എന്‍റെ വളരെ അടുത്ത സുഹൃത്തുക്കള്‍ വരെ എന്നോട് എന്തോ അകലം പാലിക്കുന്നത് ശ്രദ്ധിച്ചിരുന്നു.’

‘എന്തുകൊണ്ടാണ്‌ അതെന്ന് അറിയാനുള്ള ഒരു കൌതുകം കൊണ്ട് ഞാന്‍ ചിലരെ വിളിച്ചു. ഒന്നുമില്ല എന്ന് പറയുന്നതല്ലാതെ എന്തുകൊണ്ടാണ്‌ അവര്‍ അകലം പാലിക്കുന്നതെന്ന് എനിക്ക് മനസിലായിരുന്നില്ല. ഒരിക്കല്‍ Sajin Baabu തന്നോട് ഞങ്ങളുടെ ഒരു പൊതുസുഹൃത്ത് എന്നെക്കുറിച്ച് അറപ്പുളവാക്കുന്ന എന്തൊക്കെയോ ആരോപണങ്ങള്‍ പറഞ്ഞു എന്ന് പറഞ്ഞു. അതേക്കുറിച്ച് അന്വേഷിക്കണ്ട എന്നും മൈന്ഡ് ചെയ്യണ്ട എന്നും അദ്ദേഹം പറഞ്ഞു എങ്കിലും ഞാന്‍ അതില്‍ ബന്ധപ്പെട്ട ആളുകളെ വിളിച്ച് സംസാരിച്ചപ്പോള്‍ അങ്ങനെ ഒന്നുമില്ല.’

‘പറഞ്ഞിട്ടില്ല അറിഞ്ഞിട്ടില്ല എന്നൊക്കെയാണ്‌ മറുപടി. ഇപ്പോള്‍ അവാര്‍ഡ് വന്നപ്പോഴും “ഇസ്തക്കോ” പുറത്തിറങ്ങിയപ്പോഴും വളരെ അടുത്ത സുഹൃത്തുക്കള്‍ ഒക്കെ തന്നെ അകലം പാലിച്ചു. ഒരുപക്ഷേ അറപ്പുളവാക്കുന്ന എന്തെങ്കിലും അപവാദപ്രചരണങ്ങള്‍ എനിക്കെതിരെ വ്യാപകമായി നടക്കുന്നുണ്ടാവാം എന്ന് തോന്നുന്നു. അല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ്‌ ആ സിനിമയില്‍ പ്രവര്‍ത്തിച്ച പലരും പോലും ആ പാട്ടിനേയോ സിനിമയേയോ സപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ പ്രതികരിക്കാത്തത്?’

‘ഇടയ്ക്കിടെ സംശയാസ്പദമായ കോളുകള്‍, അപരിചിതരുടെ വരവ് എന്നിവയൊക്കെ ഉണ്ടാകാറുള്ളതു കൊണ്ട് ജീവന്‍ തുലാസിലാണെന്ന തോന്നല്‍ കുറച്ചു കാലമായി ഉണ്ട്. ഇന്ന് അമ്മയെക്കണ്ട് തിരികെ വരുമ്പോള്‍ എന്‍റെ കാറിനെ ഒരു ബൈക്കില്‍ രണ്ടുപേര്‍ വീടുവരെ പിന്തുടര്‍ന്ന് വരുന്നതും കണ്ടു. ഞാന്‍ എന്‍റെ വളരെ അടുത്ത ഒരു സുഹൃത്തിനെ വിളിച്ച് കാര്യങ്ങളുടെ അവസ്ഥ സംസാരിച്ചു. എന്തെങ്കിലും ദുഷ് പ്രചരണങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് ഒരു കാരണവശാലും എന്‍റെ ചെവിയിലെത്തരുത് എന്ന് പ്രചരിപ്പിക്കുന്നവര്‍ ശ്രദ്ധിക്കുന്നുണ്ടാവണം.’

‘അതിനു കാരണം എന്‍റെ ചെവിയില്‍ അത് എത്തിയാല്‍ ഞാനതിന്‍റെ പിന്നാലെ ഇറങ്ങിത്തിരിക്കുകയും കാഴ്ചയില്‍ ഞാന്‍ ആരോപിച്ച സംശയങ്ങളുടെ അന്വേഷണത്തിലേക്ക് അത് നയിക്കുകയും ചെയ്യും എന്നതാവണം. കഴിഞ്ഞ രണ്ട് വര്‍ഷമായി നടക്കുന്ന പ്രചരണമാണെങ്കില്‍ അത് സ്വാഭാവികമായും പടച്ചിറക്കിയവരുടെ കൈവിട്ട് പോവുകയും പൊതുസമൂഹത്തില്‍ എത്തുകയും ചെയ്യാന്‍ അധികം സമയമുണ്ടാവില്ല എന്ന ഭീഷണിയും അവര്‍ക്കുണ്ടാവണം. എന്‍റെ വര്‍ക്കുകള്‍ പുറത്തിറങ്ങിയാല്‍ അവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊപ്പം ഇത്തരം എന്തെങ്കിലും ഉണ്ടെങ്കില്‍ അതും ചര്‍ച്ചയിലേക്ക് വരും എന്നതു കൊണ്ടാവണം സിനിമകള്‍ക്കെതിരെയും പ്രവര്‍ത്തനം ഉണ്ടാകുന്നത്.’

‘അങ്ങനെയൊരു അപകടസന്ധിയിലാണ്‌ പടച്ചുവിട്ടവര്‍ എങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ ലക്ഷ്യം എന്‍റെ ജീവനും ആയിരിക്കും. ഞാന്‍ ജീവനോടെ ഇരിക്കുമ്പോഴാണ്‌ അങ്ങനെ ഒരു പ്രചരണം പുറത്ത് വന്നാല്‍ അത് പടച്ചുണ്ടാക്കിയവരെ കുരുക്കുകയും കള്ളി വെളിച്ചത്താവുകയും ചെയ്യും. എന്നെതല്ലിക്കൊന്ന് വല്ല മരച്ചില്ലയിലും കെട്ടിത്തൂക്കിയ ശേഷം ആ മഹാസംഭവം പുറത്തുവിട്ടാല്‍ മാനഹാനികൊണ്ടുള്ള ആത്മഹത്യയായി അത്ഒതുങ്ങുകയും ചെയ്യും എനിക്ക് അതിന്‍റെ നിജസ്ഥിതി തെളിയിക്കാന്‍ ആവുകയും ഇല്ല.’

‘ഈ ഒരു സാധ്യത ഞാന്‍ സുഹൃത്തിനോട് പറഞ്ഞപ്പോള്‍ പത്ര പ്രവര്‍ത്തകനായ അയാള്‍ പറഞ്ഞത്. ഏയ് അങ്ങനെയൊന്നും ചെയ്യല്ലേ എന്നാണ്‌. അപ്പോള്‍ നിങ്ങളും അത് അങ്ങനെയല്ലേ ചിന്തിക്കൂ എന്ന് ഞാന്‍ചോദിച്ചപ്പോള്‍ അഥവാ അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ തന്നെ ആത്മഹത്യയൊന്നും ചെയ്യല്ലേ എന്നാണ്‌ അയാള്‍ പറഞ്ഞത്. പത്തിരുപത് വര്‍ഷമായി എന്നെ അറിയാവുന്ന സുഹൃത്താണ്‌ ഇങ്ങനെ പറയുന്നത്. ഭീകരമാണ്‌ അവസ്ഥ എന്ന് മനസിലാക്കാന്‍ എന്ത് വേണം വേറെ.’

‘സുഹൃത്തുക്കളെ എന്തുതന്നെയായാലും ഏറ്റവും അറപ്പുളവാക്കുന്ന പ്രചണങ്ങളാണ്‌ എങ്കില്‍ പോലും അത് സത്യമാണെന്ന് സ്ഥാപിക്കാന്‍ കെല്‍പുള്ള എന്തെങ്കിലും ഉപയോഗിച്ചു കൊണ്ടാണ്‌ അത് നടത്തുന്നത് എങ്കില്‍ പോലും എന്‍റെ മരണം സംഭവിക്കുകയാണെങ്കില്‍ അത് ഒരു ആത്മഹത്യയായിരിക്കില്ല എന്ന് ഉറപ്പു പറയട്ടെ. ഇമേജുകളെ ഭയക്കാത്ത മനുഷ്യനാണ്‌ ഞാന്‍ വെറുക്കപ്പേടേണ്ടവനാണെങ്കില്‍ വെറുക്കപ്പെട്ടവനായി ജീവിച്ചു മരിക്കാനുള്ള ധൈര്യം എനിക്കുണ്ട് എന്ന് ഉറപ്പ് പറയട്ടെ.’

‘അതുകൊണ്ട് ഇത്തരം എന്തെങ്കിലും പ്രചരണങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ എന്നെ അറിയിക്കണമെന്ന് ജീവന്‍റെ വിലയുടെ പേരില്‍ താല്‍പര്യപ്പെടുന്നു. ജീവാപായം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സംശയിക്കുന്നതുകൊണ്ടും അതിനുള്ള അരങ്ങ് ഒരു അണ്ടര്‍ഗ്രൌണ്ട് നെറ്റ്‍വര്‍ക്ക് പോലെ ഉണ്ടാക്കുന്നതായി മനസിലാകുന്നതു കൊണ്ടും ഇത് വളരെ ഗൌരവമായി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’

shortlink

Related Articles

Post Your Comments


Back to top button