GeneralLatest NewsMollywoodNEWS

ചെറുപ്പത്തിൽ എന്റെ വീട്ടിലായിരുന്നു ലാലിനെ കൊണ്ട് ഇരുത്തുന്നത്, ഭയങ്കര കുസൃതിയായിരുന്നു: മോഹൻലാലിനെ കുറിച്ച് മല്ലിക

ചെറുപ്പത്തിൽ തന്നോടും തന്റെ ജ്യേഷ്ഠനോടുമായിരുന്നു ലാലിന് ഏറ്റവും അടുപ്പം എന്ന് മല്ലിക പറയുന്നു

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹന്‍ലാല്‍ വീണ്ടും അഭിനയിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തില്‍ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലിന്റെ അമ്മയുടെ വേഷത്തിലാണ് മല്ലിക എത്തുന്നത്. ഇതാദ്യമായാണ് മല്ലിക മോഹൻലാലിനൊപ്പം അഭിനയിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ എത്തിയപ്പോഴല്ല ചെറുപ്പം മുതലേ മോഹൻലാലുമായി അടുത്ത ബന്ധമുട്ടുണ്ടായിരുന്നുവെന്ന് പറയുകയാണ് മല്ലിക സുകുമാരൻ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിന്റെ ചെറുപ്പകാലത്തെ കുറിച്ച് മല്ലിക മനസ് തുറന്നത്.

ചെറുപ്പത്തിൽ തന്നോടും തന്റെ ജ്യേഷ്ഠനോടുമായിരുന്നു ലാലിന് ഏറ്റവും അടുപ്പം എന്ന് മല്ലിക പറയുന്നു. ലാലിനെ കുട്ടിക്കാലത്തു തങ്ങളുടെ വീട്ടിലാക്കിയിട്ടാണ് അദ്ദേഹത്തിന്റെ അച്ഛനും അമ്മയും പോകുന്നത്. ഭയങ്കര കുസൃതിയായിരുന്നു ലാലെന്നും മല്ലിക ഓർത്ത് പറയുന്നു.

മല്ലികയുടെ വാക്കുകൾ:

‘ലാൽ പ്രശസ്തനായ കാലത്ത് ഒപ്പം അഭിനയിക്കാൻ ആഗ്രഹിച്ചിട്ടുണ്ട്. ലാലിനോടു പറഞ്ഞിരുന്നെങ്കിൽ വിളിക്കുമായിരുന്നു. പക്ഷേ, പറഞ്ഞില്ല. മക്കളെല്ലാം പഠിക്കുന്ന കാലമായിരുന്നു അത്. ലാലിന്റെ ജ്യേഷ്ഠൻ പ്യാരിലാലും ഞാനും മണിയൻപിള്ള രാജുവും തിരുവനന്തപുരം മോഡൽ സ്കൂളിൽ ഒരേ ക്ലാസി‍ലാണു പഠിച്ചത്. ലാലിന്റെയും എന്റെയും കുടുംബങ്ങൾ തമ്മിൽ വലിയ അടുപ്പമായിരുന്നു. കുട്ടിക്കാലത്ത് എന്റെ ജ്യേഷ്ഠൻ ഡോ. എം.വി. പിള്ളയോടും എന്നോടുമായിരുന്നു ലാലിന് ഏറ്റവും അടുപ്പം.

ലാലിനെ കുട്ടിക്കാലത്തു ഞങ്ങളുടെ വീട്ടിലാക്കിയിട്ടാണു പലപ്പോഴും ലാലിന്റെ അച്ഛൻ വിശ്വൻചേട്ടനും (വിശ്വനാഥൻ നായർ) അമ്മ ശാന്തേച്ചിയും എവിടെയെങ്കിലും പോകുക. അവർ വൈകുന്നേരം വരുമ്പോൾ തിരികെ വിളിച്ചുകൊണ്ടു പോകും. ലാലിന് അന്ന് എട്ടോ ഒൻപതോ വയസ്സേയുള്ളൂ. വലിയ കുസൃതിയായിരുന്നു. ഒരിക്കൽ ഞങ്ങളുടെ അച്ഛൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ അവിടത്തെ മാവിന്റെ തുഞ്ചത്ത് ഇരിക്കുകയാണ് ലാൽ. അന്നൊക്കെ വീടിന്റെ സ്റ്റെയർ കെയ്സിനു സിമന്റ് ഉപയോഗിച്ച് കെട്ടിയ കൈവരിയാണ് ഉണ്ടായിരുന്നത്. ഒരിക്കൽ രണ്ടാം നിലയിൽനിന്ന് കൈവരിയിലൂടെ അതിവേഗം തെന്നി താഴേക്കു വന്ന് അച്ഛന്റ മുന്നിലാണ് ലാൽ വന്നു വീണത്.

‘വിശ്വനാഥൻ നായരും ശാന്തകുമാരിയും വരുമ്പോൾ കയ്യോ, കാലോ ഒടിയാതെ ഇവനെ തിരികെ ഏൽപിക്കേണ്ടതാണ്’ എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. അത്രയ്ക്കായിരുന്നു കുസൃതി.

പഴയ ശീലം വച്ച് ഞാൻ ഇപ്പോഴും മോഹൻലാലിനെ ‘ലാലു മോനേ’ എന്നു വിളിക്കാറുണ്ട്. ഇത്രയും വലിയ നടനെ എല്ലാവരും കേൾക്കെ അങ്ങനെ വിളിക്കാൻ പാടില്ല. എങ്കിലും അറിയാതെ വന്നുപോകും. അന്നത്തെ ആ സ്നേഹം എക്കാലത്തും മോഹൻലാൽ എന്നോടു കാട്ടിയിട്ടുണ്ട്. ലാലിന്റെ ജീവിതത്തിലെ എല്ലാ പ്രധാന ഘട്ടങ്ങളിലും എന്നെ വിളിക്കും. ‘പണ്ട് നിങ്ങളുടെ അമ്മ എന്നെ പലതവണ മോഡൽ സ്കൂളിലേക്കു കൊണ്ടു പോയിട്ടുണ്ട്’ എന്ന് എന്റെ മക്കളോടു ലാൽ പറയാറുണ്ട്. ഇപ്പോഴും അതെല്ലാം ഓർക്കുന്നുണ്ടല്ലോ!’ , മല്ലിക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button