കൊച്ചി : 2000 ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ വെളളിത്തിരയില്‍ എത്തിയ ആസിഫ് അലി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. അല്‍പം നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രത്തെയായിരുന്നു നടന്‍ അവതരിപ്പിച്ചത്. ഇന്നും മലയാളി പ്രേക്ഷകരുടെ ഓര്മയിലുള്ള ആസിഫ് അലിയുടെ കഥാപാത്രമാണ് ഋതുവിലെ സണ്ണി ഇമ്മട്ടി. നായകനായി സിനിമയില്‍ തിളങ്ങി നിൽക്കുമ്പോഴും നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാൻ ആസിഫിന് ഒരു മടിയും ഉണ്ടായിരുന്നില്ല.
കഥാപാത്രം ഏതും ആയിക്കൊള്ളട്ടെ അത് ആസിഫ് അലിയുടെ കൈകളില്‍ ഭഭ്രമാണ്. കഥാപാത്രത്തിന് വേണ്ടി എന്ത് റിസ്ക്കും എടുക്കാന്‍ ആസിഫ് അലി തയ്യാറാണ്. അത്തരത്തിലുള്ള സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ‘ഹണീ ബീ’ സിനിമയിൽ ഡ്യൂപ്പില്ലാതെ അഭിനയിച്ചപ്പോഴുണ്ടായ അപകടത്തെ കുറിച്ചാണ് നടന്‍ പറയുന്നത് .
‘സിനിമയുടെ സമയത്ത് ഓപ്പണിംഗ് സീനില്‍ വെള്ളത്തില്‍ മുങ്ങുന്നതായിരുന്നു ഷൂട്ട് ചെയ്യാനുണ്ടായിരുന്നത്. ലക്ഷദ്വീപിലാണ് ഷൂട്ട്ചെയ്തത്. ഞാനും ഭാവനയും ഒരുമിച്ച് വെള്ളത്തിലേക്ക് ചാടുന്നതാണ് എടുക്കേണ്ടത്. ഭാവന ചാടില്ലെന്ന് പറഞ്ഞു. ഞാന്‍ ചാടാമെന്ന് പറഞ്ഞു. അങ്ങനെ ലക്ഷദ്വീപിലെ ഡൈവറായുള്ള ഒരു യുവതിയെ കൊണ്ടു വന്നു. വിഗൊക്കെ വെച്ച് ഭാവനയുടെ ഡ്യൂപ്പാക്കി എന്നോടൊപ്പം ചാടാനായി ഒരുക്കി.
ഞങ്ങള്‍ ബോട്ടില്‍ നിന്ന് താഴെക്ക് ചാടി. പക്ഷേ ചാട്ടത്തില്‍ വിഗ് ഊരി ആ യുവതിയുടെ മുഖത്ത് കുടുങ്ങി. അതോടെ അവര്‍ പാനിക്കായി. വെള്ളത്തില്‍ ഞങ്ങള്‍ സ്ട്രഗിള്‍ ചെയ്യുന്ന ഷോട്ടാണ് ശരിക്കും എടുക്കേണ്ടത്. അതിനാല്‍ ഞങ്ങളുടെ വെപ്രാളം അഭിനയമാണെന്ന് കരുതി. ആര്‍ക്കും അതിനാല്‍ മനസ്സിലായില്ല. കൈകൊണ്ടൊക്കെ എന്തൊക്കെയോ കാണിച്ചിട്ടും ആര്‍ക്കും മനസ്സിലാകുന്നില്ല. എന്‍റെ കണ്ണൊക്കെ തള്ളി. ഞാന്‍ ആ കൂട്ടിയെ മുറുക്കെ പിടിച്ചു. ഇതിനിടയില്‍ ചിലര്‍ക്ക് ഞങ്ങളുടെ പ്രശ്നം മനസ്സിലായി, അവര്‍ വെള്ളത്തിനടിയിലേക്ക് വന്ന് ഓക്സിജന്‍ തന്ന് ഞങ്ങളെ മേളിലേക്ക് കയറ്റി. അതിന് ശേഷം ഞാന്‍ സംവിധായകന്‍ ജീനിനെ 15 മിനിറ്റ് ചീത്ത വിളിച്ചു’- ആസിഫ് അലി പറഞ്ഞു .
ആണും പെണ്ണുമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ആസിഫ് അലി ചിത്രം. കുഞ്ഞെല്‍ദോ, കൊത്ത്, കുറ്റവും ശിക്ഷയും, എല്ലാം ശരിയാകും, കാപ്പ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ നടന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Post Your Comments