Latest NewsNEWS

ഗന്ധര്‍വ ശാപം ഉണ്ടാകുമെന്ന് പറഞ്ഞിട്ടും വിശ്വസിച്ചില്ല ; അതിനു ശേഷം സംഭവിച്ചത് തുറന്ന് പറഞ്ഞ് ഗുഡ്‌നൈറ്റ് മോഹന്‍

കൊച്ചി : അതുല്യ പ്രതിഭയായ പത്മരാജന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് 1991ൽ പുറത്തിറങ്ങിയ ‘ഞാന്‍ ഗന്ധര്‍വന്‍’ എന്ന ചിത്രം. നിധീഷ് ഭരദ്വാജും സുപര്‍ണ്ണ ആനന്ദുമായിരുന്നു നായികാനായകന്‍മാരായി എത്തിയത്. ഫിലോമിന, എംജി സോമന്‍, ഗണേഷ് കുമാര്‍, വിന്ദുജ മേനോന്‍, തസ്നി ഖാന്‍, സുലക്ഷണ, നരേന്ദ്രപ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രം റിലീസായതിനു പിന്നാലെ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ഗുഡ്‌നൈറ്റ് മോഹന്‍.

‘ഗന്ധര്‍വന്‍ സിനിമ എടുക്കുന്നതിന് മുമ്പ് ഗുഡ്‌നൈറ്റിന്റെ കേരള മാനേജര്‍ ആയ രാജന്‍ അടക്കമുള്ളവര്‍ ഗന്ധര്‍വശാപം ഉണ്ടാകുമെന്നും ഈ ചിത്രം എടുക്കരുതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ അതൊന്നും കാര്യമാക്കിയില്ല. പക്ഷേ അതിനു ശേഷം നിരവധി സംഭവങ്ങള്‍ ഉണ്ടായി. ഗന്ധര്‍വന്റെ പ്രോമോഷനായി എത്തിയ നിതീഷ് ഭരര്വാജും ഞാനും ഒരു ഹോട്ടല്‍ മുറിയിലും, പത്മരാജനും, ഗാന്ധിമതി ബാലനും മറ്റൊരു മുറിയിലുമാണ് കിടന്നത്. തലേന്ന് രാത്രി 12 മണി വരെ ഞങ്ങള്‍ സംസാരിച്ചാണ് കിടക്കാന്‍ പോയത്. എന്നാല്‍ പിറ്റേന്ന് രാവിലെ ഗാന്ധിമതി ബാലന്‍ പേടിച്ചരണ്ട് വിളിക്കുന്നതാണ് കേട്ടത് ഉണർന്നത്. പപ്പേട്ടന്‍ വിളിച്ചിട്ട് ഉണരുന്നില്ല. നിതീഷ് ഭരദ്വാജ് ഒരു വെറ്റിനറി ഡോക്ടറാണ്. നിതീഷ് പള്‍സ് പിടിച്ചു നോക്കിയപ്പോഴാണ് പത്മരാജന്‍ മരിച്ച വിവരം അറിയുന്നത്. അതോടെ ഞങ്ങള്‍ ആകെ നടുങ്ങിപ്പോയി. എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് ഈ ഗന്ധര്‍വശാപമായിരുന്നു’- ഗുഡ്‌നൈറ്റ് മോഹന്‍ പറഞ്ഞു.

‘പത്മരാജന്റെ മൃതദേഹം അടക്കിയ ശേഷം ഞാനും ഗാന്ധിമതി ബാലനും ചേര്‍ന്ന് നേരെ കാറില്‍ തിരുവനന്തപുരത്തേക്ക് പോയി. തലേന്നത്തെ ക്ഷീണം കാരണം കാറില്‍ കയറിയപ്പോള്‍ തന്നെ ഉറങ്ങിപ്പോയി. അതിഭയങ്കരമായ ഒരു ശബ്ദം കേട്ടാണ് ഉണര്‍ന്നത്. അപ്പോള്‍ എന്റെ തലപൊട്ടി ചോര ഒലിക്കുകയാണ്. ചോര കാരണം കണ്ണു തുറക്കാന്‍ വയ്യ. കാര്‍ ഹെഡ്ഡ് ഓണ്‍ കൊളീഷനിലൂടെ ഇടിച്ച് മറിഞ്ഞിരിക്കയാണ്. പരിക്കേറ്റ ഡ്രൈവര്‍ക്കും, ഗാന്ധിമതി ബാലനും ബോധമില്ല. വണ്ടി വെട്ടിപ്പൊളിച്ചാണ് ഞങ്ങളെ പുറത്തെടുത്തത്. ഉടന്‍ തന്നെ മറ്റൊരു വാഹനത്തില്‍ ഞങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പക്ഷേ അപ്പോഴേക്കും പ്രചരിച്ച വാര്‍ത്ത വാഹനാപകടത്തില്‍ ഗുഡ്‌നൈറ്റ് മോഹനും ഗാന്ധിമതി ബാലനും മരിച്ചുവെന്നാണ്. തിരുവനന്തപുരത്തെ ഹോസ്പിറ്റലില്‍ ചികിത്സക്ക് ശേഷം ഞാന്‍ മുബൈയിലെ വീട്ടിലേക്ക് വിളിച്ചു. ഫോണെടുത്ത ഭാര്യ കരയുകയാണ്. ഗുഡ്‌നൈറ്റ് മോഹന്‍ മരിച്ചുപോയി എന്ന വാര്‍ത്ത അപ്പോഴേക്കും ആരോ അവിടെ വിളിച്ചു പറഞ്ഞിരുന്നത്. ഞാന്‍ തന്നെയാണ് സംസാരിക്കുന്നതെന്ന് ആവര്‍ത്തിച്ച് പറഞ്ഞാണ് ഭാര്യയെ ശാന്തയാക്കിയത്. പിറ്റേന്ന് ബോംബെയിലെത്തിയ ഞാന്‍ നിതീഷ് ഭരദ്വാജിനെ വിളിച്ച് അപകട വിവരം പറഞ്ഞു. നിതീഷ് ഞെട്ടിപ്പോയി. അതേ സമയത്തില്‍ നിതീഷും പൂനയില്‍ അപകടത്തില്‍ പെട്ടു. ഗന്ധര്‍വശാപം എന്ന് പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നാണ് അപ്പോഴും ഞാന്‍ ചിന്തിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് വരവേ, മുമ്പ് അപകടം ഉണ്ടായ അതേ സ്ഥലത്തുവെച്ച് എന്റെ കാറിന്റെ ആക്‌സില്‍ ഒടിഞ്ഞു. ഇതും എന്തു കൊണ്ടാണെന്ന് അറിയില്ല.’- ഗുഡ്‌നൈറ്റ് മോഹന്‍ കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button