InterviewsLatest NewsNEWS

‘പച്ചത്തെറി കേട്ട് ഷൂട്ടിംഗ് കാണാന്‍ വന്ന ടീച്ചറും കുട്ടികളും ചിതറി ഓടി’ : ചുരുളി ഷൂട്ടിംഗിനെ കുറിച്ച് ജാഫര്‍ ഇടുക്കി

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘ചുരുളി’ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ‘ചുരുളി’ സിനിമയിലെ തെറി പ്രയോഗങ്ങളെ കുറിച്ച് വലിയ ചര്‍ച്ചകള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സിനിമ സഭ്യതയുടെ അതിരുകള്‍ ലംഘിച്ചുവെന്നും കുടുംബത്തിനൊപ്പം കാണാന്‍ പറ്റാത്ത ചിത്രമാണ് എന്നൊക്കെയാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

ഇപ്പോളിതാ ചുരുളി സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഉണ്ടായ സംഭവം വിവരിക്കുകയാണ് ജാഫർ ഇടുക്കി. ഷൂട്ടിംഗ് കാണാനെത്തിയവര്‍ തെറി ഡയലോഗുകള്‍ കേട്ട് തിരികെ പോയെന്നാണ് ജാഫര്‍ ഇടുക്കി പറയുന്നത്. ജല്ലിക്കട്ട് എന്ന ചിത്രത്തില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച ജാഫർ ചുരുളിയിലും പ്രധാന കഥാപാത്രത്തിലൊരാളായി വരുന്നു. തെറി ഡയലോഗ് ഉണ്ടെന്ന് കേട്ട് ആദ്യം പേടിച്ചിരുന്നതായും ജാഫര്‍ ഇടുക്കി ദ ക്യു ഷോ ടൈമില്‍ പറഞ്ഞു.

ജാഫർ ഇടുക്കിയുടെ വാക്കുകൾ :

‘ലിജോ സര്‍ ഒരു തോള്‍സഞ്ചിയും ഇട്ടുകൊണ്ട് രാവിലെ ഇറങ്ങും, നമ്മള്‍ ക്യാമറയെല്ലാം ആയിട്ട് പുറകെ കാട്ടിലോട്ട് പോവും. ഒരു ചിലന്തിയെ കണ്ടാല്‍ ക്യാമറ അവിടെ വെക്കും. എന്നിട്ട് ഡയലോഗ് പറഞ്ഞോ എന്ന് പറയും. ആ പറഞ്ഞതെല്ലാം അതുപോലെ തന്നെ കാണിച്ചു കൂട്ടിയിട്ടുണ്ട്. സിനിമയില്‍ നിറയെ ഇന്നര്‍ മീനിംഗ് ഉണ്ട്. ഞാന്‍ ലിജോ സാറിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത്, ലോകത്ത് പത്ത് പതിനേഴ് ഇന്നര്‍ മീനിംഗ് ഉള്ള സിനിമകളാണ് വന്നിട്ടുള്ളത് എന്നാണ്. നമ്മടെ സിനിമയില്‍ പത്തുമുപ്പത് കട്ടിയുള്ള ഇന്നര്‍ മീനിംഗ് എങ്കിലുമുണ്ട്.

ജെല്ലിക്കെട്ടിലും ലിജോ സര്‍ പറഞ്ഞത് പോലെ തന്നെയാണ് സിംഗിള്‍ ഷോട്ടില്‍ വീട്ടിലൂടെ കറങ്ങിക്കൊണ്ടുള്ള സീന്‍ ചെയ്തത്. പുള്ളി ഒരുപാട് ഒന്നും പറയാറില്ലെങ്കിലും ഞാന്‍ കൃത്യമായ അളവിലും തൂക്കത്തിലും പുള്ളി സ്വസ്ഥമായി ഇരിക്കുമ്പോള്‍ പോയി ചോദിക്കും അപ്പോള്‍ ലിജോ സര്‍ പറഞ്ഞ് തരാറുമുണ്ട്. ‘ചുരുളി’യില്‍ തെറി ഡയലോഗുണ്ടെന്നറിഞ്ഞ് ആദ്യം പേടിച്ചു. ചോദിച്ചപ്പോള്‍ ഈ പടം അങ്ങനെയാണെന്ന് പറഞ്ഞു.

ചുരുളിയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഒരു രസകരമായ സംഭവമുണ്ടായി. ആ നാട്ടിലെ മെമ്പര്‍ ഷൂട്ടിംഗ് കാണാന്‍ സ്‌കൂളിലെ കുട്ടികളെയും ടീച്ചര്‍മാരെയും ലൊക്കേഷനിലേക്ക് കൊണ്ടുവന്നു. ഷാപ്പില്‍ സീനിന്റെ ഷൂട്ട് നടക്കുമ്പോള്‍ ഞാനും ചെമ്പനുമെല്ലാം അവിടെ ലൊക്കേഷനില്‍ നില്‍പ്പുണ്ട്. പച്ചത്തെറി പറഞ്ഞു കൊണ്ട് ഇരിക്കുകയായിരുന്നു ഷൂട്ടിങ്ങിന്റെ ഭാഗമായി. പെട്ടെന്ന് ഞാന്‍ നോക്കുമ്പോള്‍ ടീച്ചറും കുട്ടികളുമെല്ലാം ചിതറിയോടുന്നു പച്ചത്തെറി കേട്ടിട്ട്. ഷൂട്ടിംഗ് കാണാന്‍ വന്ന് ഒരു നിമിഷം കൊണ്ട് തന്നെ അവരെല്ലാം പോയി.

ഞാന്‍ നടത്തുന്ന ഷാപ്പിനെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. എനിക്കിപ്പോഴും അറിയാന്‍ പാടില്ല പുള്ളി എന്തൊക്കെയാ കാണിച്ചു വച്ചിരിക്കുന്നതെന്ന്. ജെല്ലിക്കെട്ടിലെ പോത്തിന്റെ തലയും കാലുമെല്ലാം ഒരുപാട് അര്‍ത്ഥതലങ്ങള്‍ ഉള്ളവയാണ്. പോത്തിനെ കേന്ദ്രീകരിച്ച് വലിയ രാഷ്ട്രീയവും കൂടി പറയുന്ന ഒരു മഹാസംഭവമാണ് ജെല്ലിക്കെട്ട്. മനസ്സ്‌ കൊണ്ട് നല്ല സ്‌നേഹമുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ജെല്ലിക്കെട്ടിലെ പെര്‍ഫോമന്‍സ് കണ്ടാണ് ചുരുളിയിലേക്ക് വിളിച്ചതെന്നും പറഞ്ഞിരുന്നു.

ഒരു ദിവസം ഷൂട്ടിന് ഞാന്‍ താമസിച്ചു പോയി. അന്നാണെങ്കില്‍ കോടമഞ്ഞില്‍ ഷൂട്ട് ചെയ്യാനായി എല്ലാവരും നേരത്തെ ലൊക്കേഷനില്‍ എത്തിയിരുന്നു. ഞാന്‍ താമസിച്ച് വന്നതിന്റെ ചെറിയൊരു ദേഷ്യം എന്നോട് കാണിച്ചു കൊണ്ട് ചേട്ടന് ഈ സിനിമയില്‍ അഭിനയിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. ‘അതെന്താ സാറേ അങ്ങനെ പറഞ്ഞത്’ എന്ന് ചോദിച്ചാല്‍ ആ സിനിമയില്‍ ഞാന്‍ പിന്നെ കാണില്ല. ‘ഈ സിനിമയില്‍ അല്ലെ സാറെ ഞാന്‍ അഭിനയിക്കുള്ളു’ എന്നാണ് ഞാന്‍ ലിജോ ജോസ് പെല്ലിശ്ശേരിയോട് ചോദിച്ചത്. അപ്പോള്‍ തന്നെ ഷോട്ട് എടുക്കാമെന്ന് പറഞ്ഞു. കാടിനുള്ളിലെ ഒരു കൂപ് റോട്ടിലാണ് ഞാന്‍ നിക്കുന്നത്. അങ്ങ് ദൂരെ മലമുകളിലായി ഒരു ചാക്കും പിടിച്ച് വിനയ് ഫോര്‍ട്ടും നില്‍പ്പുണ്ട്. അവിടെ വെച്ച് തന്നെ ഞാന്‍ മുണ്ടും മാറി ഷര്‍ട്ടും എടുത്തിട്ടു. പിന്നെ മേക്കപ്പ് ഒന്നും ഉണ്ടായിരുന്നില്ല. വേഷം മാറി ലിജോ സാറിനോട് പോയി ഷോട്ടില്‍ എന്നാ പറയണമെന്ന് ചോദിച്ചപ്പോള്‍ എന്തെങ്കിലും പറഞ്ഞോ എന്ന് പറഞ്ഞു. അഞ്ച് മിനിറ്റുകൊണ്ട് ഷോട്ടും റെഡിയായി’

 

 

 

 

shortlink

Related Articles

Post Your Comments


Back to top button