‘സിനിമാജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ല’: ടി.പി മാധവന്‍

നൂറിലധികം മലയാള ചിത്രങ്ങളിലും നിരവധി സീരിയലുകളിലും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായും വ്യത്യസ്തത നിറഞ്ഞ വേഷങ്ങൾ അവതരിപ്പിച്ച നടനാണ് ടി.പി മാധവന്‍. വർധക്യത്തിന്റേതായ പ്രശ്നങ്ങൾ കാരണം ഇപ്പോൾ പത്തനാപുരം ഗാന്ധിഭവനില്‍ വിശ്രമജീവിതം നയിക്കുകയാണ് താരം. ആര്‍ക്കും ബുദ്ധിമുട്ട് ആകരുത് എന്ന് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നത് എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്.

താരത്തിന്റെ വാക്കുകൾ

‘അഭിനയിക്കുമ്പോള്‍ സിനിമയോ സീരിയലോ എന്ന് നോക്കാറില്ല. നല്ല കഥയാണോ കഥാപാത്രമാണോ എന്ന് മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. നല്ല കഥകള്‍ സിനിമയില്‍ നിന്നോ സീരിയലില്‍ നിന്നോ ലഭിച്ചാലും ചെയ്യുമായിരുന്നു. സിനിമാജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ല. ചൂയിംഗം കഴിക്കും പോലെയാണ് അഭിനയിക്കുന്തോറും ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് മാത്രമാണ് തോന്നിയിട്ടുള്ളത്

ആരും തന്നെ വന്ന് സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഇന്ന് ടെലിഫോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടല്ലോ. എപ്പോള്‍ വേണമെങ്കിലും വിളിക്കാമല്ലോ. ഗുരുവായി താന്‍ കാണുന്നത് നടന്‍ മധുവിനെയാണ് അദ്ദേഹത്തെ പിന്തുടരാനാണ് ഇഷ്ടം. പണം സമ്പാദിക്കണമെന്ന് തോന്നിയിട്ടില്ല. ജീവിക്കാനാവശ്യമായ ഒരു ഘടകമായി മാത്രമാണ് കണ്ടിരുന്നത്. ആര്‍ക്കും ബുദ്ധിമുട്ട് ആകരുത് എന്ന് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നത്’- മാധവന്‍ പറഞ്ഞു.

‘മോഹന്‍ലാലിനെ ഒന്ന് കാണണമെന്നോ…? അദ്ദേഹം വന്ന് സന്ദര്‍ശിച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്നോ! എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?’ എന്ന അവതാരകന്റെ ചോദ്യത്തിന് ടി.പി മാധവന്റെ മറുപടി ഇങ്ങനെയാണ്, ‘ഒരു മോഹന്‍ലാലല്ലേ ഉള്ളൂ, അദ്ദേഹത്തെ കാണണമെന്ന് എല്ലാവരും പറഞ്ഞാല്‍, അദ്ദേഹം എവിടെയെല്ലാമാണ് ചെല്ലുക. അദ്ദേഹം വന്ന് സന്ദര്‍ശിക്കണമെന്ന ആഗ്രഹമൊന്നും ഇല്ല. മോഹന്‍ലാല്‍ തന്റെ നല്ല സുഹൃത്താണ്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ മുതല്‍ നല്ല സുഹൃത്തുക്കളാണ്. തന്റെ കുടുംബാംഗത്തെ പോലെയാണ്’- ടി.പി പറഞ്ഞു.

Share
Leave a Comment