InterviewsLatest NewsNEWS

‘മരണത്തോളം പോന്ന അസുഖങ്ങള്‍ മുന്നിലെത്തിയപ്പോള്‍ തകര്‍ന്നു പോയി’: സ്ഫടികം ജോര്‍ജ്

ഒട്ടേറെ മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് സ്ഫടികം ജോര്‍ജ്. 1995 – ൽ പുറത്തിറങ്ങിയ ഭദ്രൻ ചിത്രമായ ‘സ്ഫടികം’ എന്ന ആദ്യ സിനിമയിലെ കുറ്റിക്കാടൻ എന്ന വില്ലൻ വേഷം ഗംഭീരമാക്കിയതോടു കൂടിയാണ് അദ്ദേഹം സ്ഫടികം ജോര്‍ജ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. അപ്രതീക്ഷിതമായി രോഗം ബാധിച്ചതിനെ കുറിച്ചും തുടർന്നുണ്ടായ പരീക്ഷണ ഘട്ടങ്ങളെക്കുറിച്ചുമെല്ലാം താരം തുറന്നു പറയുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍.

ജോർജിന്റെ വാക്കുകൾ :

‘ജീവിതം സിനിമയുമായി മുന്നോട്ട് പോകുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് ഞാൻ രോഗിയായത്. കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ഒരാളാണ് ഞാൻ ഇപ്പോള്‍. ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് ഉള്‍പ്പെടെ ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് കടന്നു പോയത്. അതിനിടെ ഭാര്യ ത്രേസ്യാമ്മ അര്‍ബുദ രോഗത്തിന് ചികിത്സയിലായി.

മരണത്തോളം പോന്ന അസുഖങ്ങള്‍ മുന്നിലെത്തിയപ്പോള്‍ ഞങ്ങൾ തകര്‍ന്നു പോയി. ‘എന്റെ പിതാവേ, എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി. എന്നെ അവിടത്തെ ലോകത്തേക്ക് കൊണ്ടു പോകണേ’ എന്ന് കണ്ണീരോടെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. പക്ഷേ, അവിടെ ദൈവം ജീവിതത്തിന്റെ മരുപ്പച്ച കാട്ടി ഞങ്ങളെ ആശ്വസിപ്പിക്കുകയും അവനോട് ചേര്‍ത്തു നിര്‍ത്തുകയും ചെയ്തു.

സിനിമയില്‍ സജീവമായിരുന്നപ്പോഴും ഞാൻ ദൈവ വിശ്വാസത്തോടെ ധ്യാനം കൂടാറുണ്ടായിരുന്നു. സിനിമയില്‍ തിരക്ക് കുറഞ്ഞപ്പോഴും ആ പതിവ് തെറ്റിച്ചിരുന്നില്ല. മരിക്കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു കൊണ്ട് നടത്തിയ പ്രാര്‍ത്ഥനകള്‍ ദൈവത്തിനുള്ളതായിരുന്നു.

ആയിടക്കാണ് രോഗങ്ങള്‍ സുഖപ്പെടുന്നതായി സ്വപ്നം കാണുന്നത്. അത് പിന്നീട് യാഥാര്‍ഥ്യമായപ്പോള്‍ ദൈവത്തിന് ഞാൻ എത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നുവെന്ന് ബോധ്യപ്പെട്ടു. അവിശ്വസനീയമായ രീതിയിലാണ് ദൈവം എന്നെ അവനോട് ചേര്‍ത്തു നിര്‍ത്തിയത്.

40 ദിവസം ചൂടുവെള്ളം മാത്രം കുടിച്ച് ഉപവസിച്ചിട്ടുണ്ട്. കര്‍ത്താവ് മരുഭൂമിയില്‍ 40 ദിവസം ഉപവസിച്ചതിന്റെ ഓര്‍മ്മയുണര്‍ത്തലായിരുന്നു അത്. ആ ഉപവാസത്തിനിടയില്‍ കര്‍ത്താവ് പ്രത്യക്ഷപ്പെട്ട് പല കാര്യങ്ങളും എന്നോട് പറഞ്ഞതായി തോന്നിയിട്ടുണ്ട്. അതെല്ലാം ജീവിതത്തിന്റെ സ്‌നേഹ വഴികളെ കുറിച്ചായിരുന്നു’- ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button