GeneralLatest NewsNEWS

‘ക്രിസ്തുമസിന് സമ്മാനമായി ഉമ്മ കിട്ടി, എന്നാല്‍ ആ പ്രണയം തകര്‍ന്നു’: മണിയന്‍പിള്ള രാജു

ഹാസ്യ കഥാപാത്രങ്ങളെ മികവുറ്റതാക്കി കൊണ്ട് മലയാള സിനിമയിൽ ഇടം ഉറപ്പിച്ച സുധീർ കുമാർ 1975-ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ ‘മോഹിനിയാട്ട’ത്തിലൂടെയാണ് സിനിമാലോകത്തിലെത്തിയത്. 1981-ൽ ബാലചന്ദ്രമേനോൻ സം‌വിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ സുധീർ കുമാർ മണിയൻപിള്ള രാജുവായി.

തന്റെ പ്രണയത്തെ കുറിച്ച്‌ മണിയന്‍പിള്ള രാജു പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്‌കൂള്‍ കാലത്ത് ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ചതിനെ കുറിച്ചും, ക്രിസ്തുമസിന് സമ്മാനമായി ഉമ്മ കിട്ടിയെങ്കിലും ആ പ്രണയം തകര്‍ന്നെന്നും താരം പറയുകയാണ് കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയില്‍.

മണിയൻപിള്ള രാജുവിന്റെ വാക്കുകൾ :

‘സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ആംഗ്ലോ ഇന്ത്യന്‍ കുട്ടിയുമായി അടുപ്പത്തിലായി. ഒരു ദിവസം ഞാൻ ആ കുട്ടിയുടെ വീട്ടില്‍ ചെന്നു. അവളുടെ അച്ഛന്റെ വര്‍ക്ക് ഷോപ്പിന്റെയോ മറ്റോ തക്കോല്‍ എടുത്ത് കൊണ്ടു വന്നു. അത് കൊണ്ട് ഒരു മാജിക് ചെയ്യാന്‍ ഞാൻ തീരുമാനിച്ചു. ഒരു തീപ്പെട്ടി ഉണ്ടെങ്കില്‍ തരാന്‍ പറഞ്ഞു.

അങ്ങനെ തീപ്പെട്ടിയുടെ ഉള്ളിലുള്ള മരുന്നൊക്കെ മാറ്റി അതിനുള്ളില്‍ താക്കോല്‍ വെച്ചു. എന്നിട്ട് ഒരു ചുറ്റിക എടുത്ത് തീപ്പെട്ടിയ്ക്ക് ഒരു അടി കൊടുത്തു. പെട്ടെന്ന് വെടി പൊട്ടിയത് പോലൊരു ശബ്ദവും കേട്ടു. ഒപ്പം എന്റെ കൈയില്‍ നിന്നും ചോരയും തെറിച്ചു. ആ താക്കോല്‍ ഇടി കൊണ്ടപ്പോള്‍ അങ്ങ് വിടര്‍ന്ന് പോയി.

എന്റെ കൈ മുറിഞ്ഞ് ചോരയൊക്കെ പോയി. എന്നെ ആരോ എടുത്ത് കൊണ്ട് ആശുപത്രിയില്‍ പോയി. രണ്ട് സ്റ്റിച്ച്‌ ഒക്കെ ഇട്ടു. അതിന് ശേഷമാണ് ആദ്യമായൊരു പ്രണയലേഖനം കിട്ടിയത്. ‘ഡിയര്‍ സുധീര്‍, ഹൗ ആര്‍ യു, ആന്‍ഡ് യുവര്‍ നോട്ടി ഹാന്‍ഡ്. ക്രിസ്തുമസിന്റെ അന്ന് വീട്ടില്‍ വരണം’ എന്നുമായിരുന്നു കത്തില്‍.

ക്രിസ്മസിന്റെ അന്ന് കൈയ്യിലൊരു പ്ലാസ്റ്റര്‍ കെട്ടി അവിടെ പോയി. അന്ന് ഒരു സമ്മാനം കിട്ടി. ഒരു ഉമ്മയായിരുന്നു. സൈക്കിളില്‍ എന്റെ പുറകേ വരാമോന്ന് അവള്‍ ചോദിക്കും. അങ്ങനെ ഞാനൊരു സൈക്കിളൊക്കെ എടുത്ത് പുറകേ പോയി. അവളെ കാണിക്കാന്‍ വേണ്ടി സൈക്കിള്‍ ഓടിച്ച്‌ വന്ന ഞാൻ ജനറല്‍ ആശുപത്രിയില്‍ നിന്നും കാലില്‍ പ്ലാസ്റ്റര്‍ ഇട്ട് വന്ന ആളെ പോയി ഇടിച്ചു. അയാള്‍ എന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചിട്ട് തിരുവനന്തപുരം ഭാഷയിലെ ഒട്ടുമിക്ക ചീത്തയും പറഞ്ഞു. പിന്നെ കാവാലകുറ്റിയ്ക്ക് രണ്ട് അടിയും അടിച്ചു. സൈക്കിളിന്റെ രണ്ട് ടയറിലെയും കാറ്റ് അഴിച്ച്‌ വിട്ടു. അവള്‍ നോക്കി നിൽക്കുമ്പോൾ ഞാൻ കാറ്റില്ലാത്ത സൈക്കിളുമെടുത്ത് നടന്ന് പോയി. അങ്ങനെയാണ് പ്രണയം തകര്‍ന്നത്.’ മണിയന്‍പിള്ള രാജു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button