ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ 2009-ൽ പുറത്തിറങ്ങിയ ‘ഋതു’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന നടിയാണ് റിമ കല്ലിങ്കൽ. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി. സൗന്ദര്യ മത്സരവേദിയിൽ നിന്നാണ് റിമ സിനിമയിലേക്ക് എത്തിയത്. ചിറകൊടിഞ്ഞ കിനാവുകൾ, സഖറിയായുടെ ഗർഭിണികൾ, നിദ്ര, 22 ഫീമെയിൽ കോട്ടയം, റാണി പത്മിനി, വൈറസ് എന്നിങ്ങനെ അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളിലും ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് റിമ.
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് റിമയുടെ യാത്രാനുഭവമാണ്. റഷ്യൻ സന്ദർശനത്തിന് പോയ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ചും, റഷ്യൻ സ്ത്രീകളുടെ കാഴ്ചപ്പാടുകളെ കുറിച്ചുമെല്ലാം റിമ പങ്കുവയ്ക്കുന്നു. യാത്രക്കിടെ മോസ്കോയിൽ നിന്നുണ്ടായ സംഭവമാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയത്.
റിമയുടെ വാക്കുകൾ :
‘മോസ്കോയിൽ ഐസ്ക്രീം വിൽപനക്കാരൻ പയ്യൻ എന്നോട് കയർത്തു സംസാരിച്ചു. ഞാൻ ഇംഗ്ലിഷ് സംസാരിച്ചതാണ് അയാളെ ചൊടിപ്പിച്ചത്. റഷ്യൻ ഭാഷ അറിയാത്തവരൊക്കെ മ്ലേച്ഛരാണെന്നുള്ള തെറ്റിദ്ധാരണ വച്ചു പുലർത്തുന്നയാളാണ് അയാൾ. യൂറോപ്പിലെ പലയിടങ്ങളിലും ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട് . നിറത്തിന്റെ പേരിലായിരുന്നു അവിടെ പ്രശ്നം. ചിലർ രൂക്ഷമായി നോക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചർമത്തിന്റെ നിറവ്യത്യാസമാണ് അവർ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വർണവെറി അഥവാ റേസിസം. ഇത്തരം മാനസികാവസ്ഥ വച്ചു പുലർത്തുന്ന ഒന്നോ രണ്ടോ പേരാണുണ്ടാവുക. അതിനാൽത്തന്നെ ആ രാജ്യത്തുള്ളവരെല്ലാം അത്തരക്കാരാണെന്നു പറയുന്നതു ശരിയല്ല. വിവേചനം കാണിക്കുന്നവർക്കു മനസ്സിലാകും വിധം അവരെ മൈൻഡ് ചെയ്യാതെ മുന്നോട്ടു പോകാനുള്ള ആർജവം നമ്മൾ പ്രകടിപ്പിക്കണം.
ഏതു രാജ്യത്തു ചെന്നാലും അവിടെയുള്ള സ്ത്രീകളുടെ രീതികൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. റഷ്യയുടെ മുഖം അവിടുത്തെ സ്ത്രീകളാണ്. റഷ്യൻ വനിതകളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും മാതൃകാപരമാണ്. സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ അവർ അതീവ ജാഗ്രത പുലർത്തുന്നു. അതേസമയം, റഷ്യയിലെ സ്ത്രീകൾ ഫാഷൻ പ്രേമികളുമാണ്. അവർ വ്യത്യസ്തമായ സ്റ്റൈലിൽ മനോഹരമായി വസ്ത്രം ധരിക്കുന്നു. ഫാഷനബിളായ വസ്ത്രങ്ങൾ ധരിച്ചാലും ഏച്ചുകെട്ടായി തോന്നില്ല. സൗന്ദര്യബോധമുള്ളവരാണ് റഷ്യയിലെ പെണ്ണുങ്ങൾ’.
Post Your Comments