GeneralLatest NewsNEWS

പേര് മാറ്റുന്നതും മാറ്റാത്തതും എന്റെ മാത്രം കാര്യം, മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കാന്‍ പോകുന്നില്ല: അലി അക്ബര്‍

ആചാരവിധി പ്രകാരം പൂജയും യജ്ഞവും ശുദ്ധിക്രിയകളും നടത്തിയാണ് പുതിയ പേര് സ്വീകരിച്ചത്. എന്നാല്‍ താന്‍ രാമസിംഹന്‍ എന്ന പേര് എഴുതിയാല്‍ ബാങ്ക് സംബന്ധമായ കാര്യങ്ങളൊന്നും നടക്കില്ല. അതിനാലാണ് നിര്‍മ്മാതാവിന്റെ സ്ഥാനത്ത് അലി അക്ബര്‍ എന്ന് എഴുതിയതെന്ന് സംവിധായകന്‍ അലി അക്ബര്‍. ‘1921 പുഴ മുതല്‍ പുഴ വരെ’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ സംവിധാനം രാമസിംഹന്‍ എന്നും നിര്‍മ്മാണം അലി അക്ബര്‍ എന്നും കൊടുത്തതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.

സംവിധായകന്റെ വാക്കുകള്‍:

ഞാന്‍ ഹിന്ദു മതം സ്വീകരിച്ചു പേര് മാറ്റി എങ്കിലും റെക്കോര്‍ഡുകളില്‍ എന്റെ പേര് മാറ്റിയിട്ടില്ല. അതുകൊണ്ടു എന്റെ ബാങ്കിങ് രേഖകളും സിനിമയുടെ റജിസ്‌ട്രേഷനുമെല്ലാം അലി അക്ബര്‍ എന്ന പേരിലാണ്. അക്കൗണ്ടുകളില്‍ പേര് മാറ്റുന്നത് വലിയ പ്രോസസ്സ് ആണ്. അതുകൊണ്ട് ഇപ്പോള്‍ നിര്‍മാതാവിന്റെ സ്ഥാനത്ത് അലി അക്ബര്‍ എന്ന പേരേ വയ്ക്കാന്‍ പറ്റൂ.

രാമസിംഹന്‍ എന്നതാണ് എന്റെ പുതിയ പേര് ഇനി മുന്നോട്ട് ആ പേര് ഉപയോഗിക്കാന്‍ ആണ് എനിക്ക് താല്‍പര്യം. ഹിന്ദു വിശ്വാസത്തിലേക്ക് മാറാനുള്ള പൂജകളും ചടങ്ങുകളുമെല്ലാം ചെയ്താണ് പുതിയ പേര് സ്വീകരിച്ചത്. ഞാനും എന്റെ ഭാര്യയും ഹിന്ദു ധര്‍മ്മത്തിലേക്ക് മാറി മക്കള്‍ക്ക് ഏതു മതത്തില്‍ വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ട്.

എന്റെ വീട്ടില്‍ വന്നു ആചാരവിധി പ്രകാരം പൂജയും യജ്ഞവും ശുദ്ധിക്രിയകളും നടത്തിയാണ് പുതിയ പേര് സ്വീകരിച്ചത്. ഇനി ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ചെയ്ത് രേഖാമൂലം പേര് മാറ്റണം. എനിക്ക് ക്ഷേത്രങ്ങളില്‍ പോകണം അതുകൊണ്ടാണ് ആചാരവിധി പ്രകാരം ഹിന്ദുമതം സ്വീകരിച്ചത്. ഞാന്‍ രാമസിംഹന്‍ എന്ന പേര് എഴുതിയാല്‍ ബാങ്ക് സംബന്ധമായ കാര്യങ്ങളൊന്നും നടക്കില്ല. അതുകൊണ്ടാണ് പ്രൊഡ്യൂസര്‍ എന്ന സ്ഥലത്ത് പഴയ പേര് തന്നെ ഉപയോഗിച്ചത്.

ഞാന്‍ പേരുമാറ്റി എന്ന് കരുതി എന്റെ പിതാവിന്റെ പേര് മാറുന്നില്ല. അതുകൊണ്ടു ഇനി എന്റെ പേര് രാമസിംഹന്‍ അബൂബക്കര്‍ എന്നായിരിക്കും. ഞാന്‍ ഹിന്ദു വിശ്വാസം സ്വീകരിച്ചു കഴിഞ്ഞു. ഇനി എന്റെ സ്വത്തിനോ മരണശേഷം എന്റെ ശരീരത്തിനോ ഒരു തര്‍ക്കവും വരില്ല.

‘എന്താടാ ഫെയ്‌സ്ബുക്കിലെ പേര് മാറ്റാത്തത്’ എന്ന് ഇന്നും ആളുകള്‍ മെസേജ് അയച്ചു ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട്. പേര് മാറ്റുന്നതും മാറ്റാത്തതും എന്റെ മാത്രം കാര്യമാണ്. മറ്റുള്ളവര്‍ എന്തുപറയുന്നു എന്ന് ഞാന്‍ ശ്രദ്ധിക്കാന്‍ പോകുന്നില്ല. ട്രോള് ചെയ്യാന്‍ ഉള്ളവര്‍ ചെയ്യും പിന്തുണയ്ക്കുന്നവര്‍ അതും ചെയ്യും. അതൊന്നും എന്റെ വിഷയമല്ല.’

shortlink

Post Your Comments


Back to top button