CinemaGeneralLatest NewsMollywoodNEWS

‘ഞാന്‍ ഉറക്കം ഉണര്‍ന്നതും അയാള്‍ പെട്ടന്ന് കൈ മാറ്റി’: ബസിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് നടി അനഘ

'അയാളുടെ കൈ എന്റെ കാലിന്റെ ഇടയിലേക്ക് പോകുന്നതായി ഞാനറിഞ്ഞു': ബസിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ട അനുഭവം പറഞ്ഞ് നടി അനഘ

കണ്ണൂർ: ബസില്‍ വെച്ച് ആക്രമിച്ച ആളെ ടൗണിലൂടെ ഓടിച്ചിട്ട് പോലീസിലേൽപ്പിച്ച ആരതി എന്ന പെൺകുട്ടി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുമ്പോൾ, സമാന അനുഭവം തുറന്നു പറഞ്ഞ് നിരവധി പേർ രംഗത്ത്. പട്ടാപ്പകൽ തനിക്കും ഇത്തരത്തിൽ ലൈംഗികാതിക്രമം നേരിടേണ്ടതായി വന്നുവെന്ന് നടി അനഘ രമേശ് വെളിപ്പെടുത്തുന്നു. അതിക്രമം നേരിട്ട ശേഷം, അയാളോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടെങ്കിലും അതിനയാൾ തയ്യാറായില്ലെന്നും അനഘ പറയുന്നു.

അനഘയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഇന്നലെ ഗുരുവായൂര്‍ പോയി തിരിച്ചു വരുന്ന വഴി ബസ് സമരം ആയതിനാല്‍ നേരത്തെ ഞങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ബസ് താമസിച്ചാണ് ഗുരുവായൂര്‍ സ്റ്റാന്‍ഡില്‍ എത്തിയത്. ഞാന്‍, അച്ഛന്‍, അമ്മ, അനിയത്തി അത്രയും പേരാണ് ഉണ്ടായിരുന്നത്. അതില്‍ അച്ഛനും ഞാനും വേറെ വേറെ സീറ്റില്‍ ആണ് ഇരിക്കേണ്ടി വന്നത് ഞാന്‍ ബസ് കയറുമ്പോള്‍ എന്‍ന്റെ സീറ്റില്‍ ഒരു പയ്യനും പെണ്‍കുട്ടിയും ഇരുന്നിരുന്നു. ഞാന്‍ ടിക്കറ്റ് കാണിച്ചതും ആ പയ്യന്‍ മാറിത്തന്നു. ഇടയ്ക്ക് വച്ച് ആ പെണ്‍കുട്ടിയും ബസില്‍നിന്ന് ഇറങ്ങിപ്പോയി പിന്നെ സീറ്റിനടുത്തായി നിന്നിരുന്ന ആ പയ്യനെ തള്ളിമാറ്റി കൊണ്ട് ഒരാള്‍ എന്റെ അടുത്ത് വന്നിരുന്നു. ഒരു സഹയാത്രികയയോട് ചോദിക്കുന്ന നോര്‍മല്‍ ആയ കുറച്ചു കാര്യങ്ങള്‍ അയാള്‍ എന്നോട് ചോദിച്ചു അതിനു ഞാന്‍ മറുപടിയും നല്‍കി.

അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത ആളായതിനാല്‍ ഞാന്‍ ഇയര്‍ ഫോണ്‍ വച്ചിരുന്നു. അതിനിടയില്‍ പലപ്പോഴായി അയാള്‍ ഓവര്‍ ആയി എന്റെ ഭാഗത്തേക്ക് ചെരിയുക, ബസില്‍ പിടിക്കാന്‍ ആയി ഒരു സ്റ്റാന്‍ഡ് ഉണ്ട്. അതില്‍ പിടിച്ച് കൈ എന്റെ ഭാഗത്തേക്ക് കൊണ്ട് വരുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. അയാള്‍ മനഃപൂര്‍വം ആണോ അല്ലാതെയാണോ ചെയ്യുന്നത് എന്നറിയാന്‍ പറ്റാത്തതിനാല്‍ ഞാന്‍ ഒന്നും പറയാന്‍ പോയില്ല. ഇടയില്‍ ഞാന്‍ ഉറങ്ങിപ്പോയി, കുറച്ചു കഴിഞ്ഞു. എന്തോ തടയും പോലെ തോന്നി ഞെട്ടി നോക്കിയപ്പോള്‍ ആണ് അയാളുടെ കൈ എന്റെ കാലിന്റെ ഇടയിലേക്ക് പോകുന്നതായി ഞാന്‍ കണ്ടത്.

ഞാന്‍ ഉറക്കം ഉണര്‍ന്നതും അയാള്‍ കൈ മാറ്റി. പിന്നെ ഫോണിലെ ക്യാമറ അയാള്‍ അറിയാതെ ഓണ്‍ ആക്കി വച്ചു. ഞാന്‍ കണ്ടത് കൊണ്ടാകാം അല്ലെങ്കില്‍ പിന്നെ ഞാന്‍ ഉറങ്ങാതെ ഇരിക്കുന്നത് കൊണ്ടാവണം അയാള്‍ പിന്നെ അതിനു മുതിര്‍ന്നില്ല. ബസ് സ്റ്റാന്‍ഡ് എത്തുന്നത് വരെ ഞാന്‍ ഒരുപാടു ആലോചിച്ചു എന്തു ചെയ്യണം. ഞാന്‍ ഒറ്റയ്ക്ക് ആയിരുന്നെകില്‍ ഒരു മിനിറ്റ് പോലും ചിന്തിക്കാതെ പ്രതികരിച്ചേനേ. ഞാന്‍ തികഞ്ഞ പുരോഗമനവാദി ആണെങ്കില്‍ എന്റെ അച്ഛനും അമ്മയും കറ പിടിച്ചു കിടക്കുന്ന പഴയ സമൂഹത്തിന്റെ ശേഷിപ്പാണ്. ഞാന്‍ ഇന്ന് പ്രതികരിക്കാതെ പോയാല്‍ അത് അയാള്‍ക്ക് ഒരു അവസരമാകും. ബാക്കി നൂറു പെണ്‍കുട്ടികളോട് ഇതു പോലെ ചെയ്യാന്‍ ധൈര്യം കൊടുക്കുന്നത് ആയിരിക്കും. ഞാന്‍ പ്രതികരിച്ചു..

ബസ് കോഴിക്കോട് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഞാന്‍ അയാളോട് മാപ്പ് പറയാന്‍ പറഞ്ഞു, അയാള്‍ എന്തിനെന്നു ചോദിച്ചു. കാര്യം ഉച്ചത്തില്‍ വിശദീകരിച്ചു കൊടുത്തപ്പോള്‍ അയാള്‍ മാപ്പ് പറഞ്ഞു, അതും ഒരു ഒഴുക്കന്‍ മട്ടില്‍. ഞാന്‍, അത് പോരാ എന്റെ കാല്‍ തൊട്ടു മാപ്പ് പറയാന്‍ പറഞ്ഞു. അതിന് അയാള്‍ തയാറായില്ല എന്ന് മാത്രവുമല്ല ഒന്നും സംഭവിക്കാത്തത് പോലെ അയാള്‍ അഭിനയിക്കാനും തുടങ്ങി.

ഇതിനിടയില്‍ നട്ടെല്ല് ഇല്ലാത്ത കുറെ മനുഷ്യന്‍മാര്‍ ബസ്സില്‍ ഉണ്ടായിരുന്നു. കണ്ടക്ടര്‍ വന്നു പരാതി ഉണ്ടോ എന്ന് ചോദിച്ചു. ഒരു കുലുക്കവും ഇല്ലാതെ നില്‍ക്കുന്ന അ മനുഷ്യമൃഗത്തെ കണ്ടപ്പോള്‍ എനിക്ക് പരാതി ഉണ്ടെന്ന് ഉറപ്പിച്ചു. 2 ലേഡീസ് പൊലീസ് വന്നു കാര്യങ്ങള്‍ ഒക്കെ തിരക്കി. മാഡം ഒന്ന് സ്റ്റേഷന്‍ വരെ വരണം ഞങ്ങളും കൂടെ വരാം എന്ന് പറഞ്ഞു. ഞാന്‍ അവരുടെ കൂടെ പോയി. അതുവരെ ഒരു തരി കുറ്റബോധം പോലും ഇല്ലാത്ത അയാള്‍ സംസാരിക്കാന്‍ തുടങ്ങി.

‘എന്നെ ഇതില്‍ നിന്നും എങ്ങനെയെങ്കിലും ഒഴിവാക്കണം, മറ്റൊരു കേസ് പോലെ അല്ല ഇത്, ഞാന്‍ നല്ലൊരു കുടുബത്തില്‍ ജനിച്ചതാണ്, പറ്റിപ്പോയി’ തുടങ്ങി ഒരോന്നായി പറയാന്‍ തുടങ്ങി. വളരെ നല്ല രീതിയില്‍ ആണ് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഉള്ള പൊലീസുകാരും കെഎസ്ആര്‍ടിസി ജീവനക്കാരും എന്നോട് പെരുമാറിയത്. പൊലീസ് എന്നെ ഒന്നും ചെയ്യാന്‍ നിര്‍ബന്ധിച്ചില്ല. ഒന്നുകില്‍ മാഡത്തിന് കേസ് കൊടുക്കാം അല്ലെങ്കില്‍ ഇവിടെ വച്ച് തീര്‍പ്പാക്കി വിടാം എന്ന് പറഞ്ഞു. ഞാന്‍ ഫസ്റ്റ് ആലോചിച്ചത് അയാളുടെ ഫാമിലിയെപ്പറ്റി ആണ്. ഇത് അറിയുമ്പോള്‍ ഉള്ള അവരുടെ മാനസികാവസ്ഥ. പിന്നെ അയാളുടെ ഭാര്യ ഫിനാന്‍ഷ്യലി ഇന്‍ഡിപെന്‍ഡന്റ് അല്ലെങ്കില്‍ വേറെ ഒരു ഗതിയും ഇല്ലാതെ ജീവിതകാലം മുഴുവന്‍ ഇതും മനസ്സിലാക്കി അയാളുടെ കൂടെ ജീവിക്കേണ്ടി വരും.

ഇനി ഞാന്‍ പരാതി ഉണ്ടെന്നു പറഞ്ഞു എന്ന് തന്നെ ഇരിക്കട്ടെ. എന്തു സംഭവിക്കും. നമ്മുടെ നാട്ടില്‍ ഉള്ള ഈ വൃത്തികെട്ട സിസ്റ്റം മാറാത്ത ഇടത്തോളം കാലം എനിക്കും നീതി കിട്ടാന്‍ പോകുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ കഴിഞ്ഞ കുറച്ചു സമയം കടന്നു പോയ മാനസിക സമ്മര്‍ദ്ദം ആണ് എനിക്ക് അയാള്‍ക്ക് കൊടുക്കാന്‍ ഉള്ള ഏറ്റവും വലിയ ശിക്ഷ. ആ കുറച്ചു നിമിഷങ്ങള്‍ അയാള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പോകുന്നില്ല. എന്റെ ഈ തുറന്നു പറച്ചില്‍ നാളെ കുറച്ചു പെണ്‍കുട്ടികള്‍ക്കെങ്കിലും പ്രതികരിക്കാന്‍ ഉള്ള ധൈര്യം കൊടുത്താല്‍. ഞാന്‍ ഒരു പാട് യാത്ര ചെയ്യുന്ന ആളാണ് അതും ഒറ്റയ്ക്ക് 2-3 മണിക്ക് യാത്ര ചെയ്തിട്ടും ഉണ്ട് എന്നിട്ടും എനിക്ക് ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. നമ്മുടെ നാട്ടിലെ സിസ്റ്റത്തെ ഒരുകാലത്തും മാറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പക്ഷേ മാറ്റാന്‍ പറ്റുന്ന ഒന്നുണ്ട്. നമ്മുടെ മനസ്സിലെ ഭയം. എന്ന് നിങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങുന്നുവോ അന്നുമുതല്‍ നിങ്ങള്‍ക്കും പേടി ഇല്ലാതെ ജീവിക്കാന്‍ തുടങ്ങാം പകല്‍ പോലെ രാത്രികളും.

 

shortlink

Post Your Comments


Back to top button